Wednesday, October 11, 2006

ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക്‌, ഖേദപൂര്‍വ്വം.

തിരക്കിലും ബ്ലോഗിലും പെട്ട ശേഷം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നത്‌ ഏറെക്കുറെ നിലച്ചു. എന്നാലും ഡോ. ഇക്ബാല്‍ മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതുന്ന പംക്തി മുടക്കാറില്ല; ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ വാണിജ്യവശത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ച്‌ ഇതുപോലെ ആധികാരിമായ നിരീക്ഷണങ്ങള്‍ ആരും എഴുതാറില്ലാത്തതുകാരണം. ഈ ഒരൊറ്റ കോളം വായിക്കാന്‍ വേണ്ടി മാസിക വാങ്ങാറുമില്ല, ആരോടെങ്കിലും കടം വാങ്ങി വായിച്ച്‌ തിരികെ നല്‍കാറേയുള്ളു. എന്നാല്‍ ഇത്തവണത്തെ ആരോഗ്യമാസികയില്‍ "ഭാര്യമാര്‍ക്കുകൂടി അറിയാത്ത രഹസ്യം" എന്ന തലവാചകത്തോടെ ഡോക്റ്റര്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ള എഴുതിയ ഒരു ലേഖനം കണ്ട്‌, ഒരു ജിജ്ഞാസ തോന്നി മാസിക വാങ്ങിക്കൊണ്ടു വന്നു.

നിരവധി തെറ്റുകള്‍ അടങ്ങുന്ന ഡോ. പുനത്തിലിന്റെ ലേഖനം അപകടകാരിയായ നിര്‍ദ്ദേശങ്ങളും വായനക്കാരനു തരുന്നു എന്നതിനാല്‍ പ്രതികരിക്കാതിരിക്കാനാവുന്നില്ല .

വസ്തുതാപരമായ തെറ്റുകള്‍
(അക്കമിട്ടു നിരത്തിയ വാചകങ്ങള്‍ ലേഖനത്തിലേത്‌)

1. “ബി കോമ്പ്ലക്സും ആന്റി ഓക്സിഡന്റുകളും ഫലവത്താണോ എന്ന് ഇതുവരെ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല“

തീര്‍ച്ചയായും ഓക്സിഡേറ്റീവ്‌ സ്റ്റ്രെസ്സ്‌ ഗവേഷണത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ആന്റി ഓക്സിഡന്റുകള്‍ ഗുളിക രൂപത്തില്‍ തന്നെ ഫലം ചെയ്യുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഹെല്‍സിങ്കി പഠനത്തില്‍ നിന്നും തുടങ്ങി സ്റ്റീനര്‍ റിപ്പോര്‍ട്ട്‌ വരെ ഇരുപത്തഞ്ചെണ്ണമെങ്കിലും അംഗീകരിക്കപ്പെട്ട നിര്‍ണ്ണയങ്ങളില്‍ എനിക്കറിവായുന്നവയായി ഉണ്ട്‌. വിസ്താരഭയത്താല്‍ പട്ടിക ഇവിടെ ചേര്‍ത്തിട്ടില്ല.

2. "രണ്ടു കാരറ്റും രണ്ടു കോവക്കയും രണ്ടു വെണ്ടക്കയും നന്നായി കഴുകി ശുദ്ധിയാക്കി വെറുതേ കടിച്ചു തിന്നാല്‍ മതി, ആന്റി ഓക്സിഡന്റ്‌ കിട്ടും"
കിട്ടില്ലല്ലോ. ശരിയായ ഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ സപ്പ്ലിമന്റുകള്‍ ആവശ്യമില്ല.
പച്ചക്കറി പാചകം ചെയ്യാതെ തിന്നുന്നതിനു വളരേ ഗുണങ്ങളുണ്ട്‌, പക്ഷേ ഡോക്റ്റര്‍ പറയുന്നതുപോലെ രണ്ടു വീതം മൂന്നു പച്ചക്കറി ഏറെയൊന്നും സഹായിക്കില്ല. "ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റ്‌" - ബീറ്റകരോട്ടിനാണ്‌ പ്രധാന ആന്റി ഓക്സിഡന്റ്‌ എന്നു കരുതിയതില്‍ വന്ന തെറ്റായ തീരുമാനമാണ്‌ ഇത്‌.

ഓക്സിഡേറ്റീവ്‌ സ്റ്റ്രെസ്സ്‌ കുറക്കാന്‍ വിറ്റാമിന്‍ E, വിറ്റമിന്‍ A, ഫ്ലാവനോയിഡുകള്‍, എന്നിവക്കാണ് പ്രാദ്ധാന്യം ബീറ്റാ കരോട്ടിന്‍, ആല്‍ഫാ കരോട്ടിന്‍ എന്നിവയെക്കാള്‍.

ഇപ്പറഞ്ഞ പച്ചക്കറികള്‍ കഴിക്കുന്നത്‌ ആരോഗ്യത്തിനു നന്നെങ്കിലും ഇവ കഴിച്ചാല്‍ ബാക്കി എന്തും ചെയ്യാം എന്നര്‍ത്ഥമില്ല. മാത്രമല്ല ഡോക്റ്റര്‍ വിറ്റാമിന്‍ ബി കോമ്പ്ലക്സിനു പകരമായികൂടിയാണ്‌ നിര്‍ദ്ദേശിക്കുന്നതെന്നോര്‍ക്കണം, ഇവയില്‍ ബി വര്‍ഗ്ഗങ്ങള്‍ തുലോം നിസ്സാരമായേ അടങ്ങിയിട്ടുള്ളു. എത്ര പച്ചക്കറി കഴിച്ചിട്ടും വിറ്റാമിന്‍ ബി 12 കിട്ടുകയുമില്ല. അത്‌ ജന്തുജന്യമായ വസ്തുക്കളില്‍ മാത്രമടങ്ങിയിരിക്കുന്നു.

മുഖ്യ ഓക്സിഡന്റുകളെ - വിഷ വസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവയെ കണ്ടെത്തി ഒഴിവാക്കല്‍ ഭക്ഷണത്തോളം വലിയ ആന്റി ഓക്സിഡേഷന്‍ പ്രക്രിയയുമാണ്‌.

3. "ബ്ലഡ്‌ പ്രഷര്‍ 120/80 യില്‍ കൂടാന്‍ പാടില്ലെന്ന് വൈദ്യശാസ്ത്രം ശഠിച്ചു പറഞ്ഞു.. ഇപ്പോള്‍ പറയുന്നു 100/70 ഇല്‍ കൂടാന്‍ പാടില്ലെന്ന്"

ആരുപറയുന്നു? എവിടെപ്പറയുന്നു? അംഗീകൃത വൈദ്യശാസ്ത്രപ്രകാരം 120/80 ഇന്നും നോര്‍മല്‍ ബ്ലഡ്‌ പ്രഷര്‍ തന്നെ. 115/75 നോര്‍മല്‍ ആണെന്ന് ചില ഡോക്റ്റര്‍മാര്‍ സ്വന്തം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അഞ്ചു മില്ലിമീറ്റര്‍ മെര്‍ക്കുറി താഴാന്‍ ആരും മരുന്നു കൊടുത്തതായി കേട്ടിട്ടില്ല, വായിച്ചിട്ടുമില്ല. വളരെ താഴ്ന്ന രക്തസമ്മര്‍ദ്ദം അനോരോഗ്യമുള്ള ഹൃദയത്തിന്റെ വരെ ലക്ഷണമായേക്കാം.

4. ‘നല്ല കൊളസ്റ്റ്രോളും (HDL) ചീത്ത കൊളസ്റ്റ്രോളുമുണ്ട്‌ (LDL). ബദാമിലും അണ്ടിപ്പരിപ്പിലും ആപ്രിക്കോട്ടിലും നല്ല കൊളസ്റ്റ്രോളാണുള്ളത്‌.“

ഒന്നാമതായി, ഒരു മനുഷ്യന്‍ കൊളസ്റ്റ്രോള്‍ എടുത്തു കഴിച്ച്‌ അത്‌ രക്തത്തില്‍ കലരുകയല്ല ചെയ്യുന്നത്‌. അയാളുടെ കരള്‍ ശരീരത്തിനാവശ്യമുള്ള കൊളസ്റ്റ്രോളിനെ ഉല്‍പ്പാദിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ ഉല്‍പ്പാദനം കൂടുമ്പോഴാണ്‌ കൊളസ്റ്റ്രോള്‍ നിരക്ക്‌ അപകടകരമായി ഉയരുന്നത്‌. ഫാറ്റുകള്‍ കഴിക്കുന്നത്‌ കൊളസ്റ്റ്രോള്‍ ഉല്‍പ്പാദനത്തെ കൂട്ടുന്നു. കൊളസ്റ്റ്രോള്‍ ഉല്‍പ്പാദനം കൂടുമ്പോഴെല്ലാം LDL & HDL ഉയരുന്നത്‌ ഒരേ തോതില്‍ അല്ല. മോണോ-പോള്യ്‌ അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റുകള്‍ (LDL-HDL)അനുപാതം കൂട്ടുന്നത്‌ സാച്ച്ചുറേറ്റഡ്‌ ഫാറ്റുകളെക്കാല്‍ ആശാസ്യമായ രീതികളിലാണെന്ന് വാദം ഉണ്ട്‌. സത്യത്തില്‍ ഒട്ടും ഫാറ്റ്‌ കഴിക്കാതെ തന്നെ ഒരാള്‍ക്കു വേണ്ട കൊളസ്റ്റ്രോള്‍ ഉണ്ടാക്കാന്‍ അയാളുടെ കരളിനു കഴിയും,എന്നാല്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന മിക്ക ഭക്ഷണത്തിലുംഫാറ്റ്‌ അംശം ഉള്ളതിനാല്‍ മൊത്തത്തില്‍ ഫാറ്റിനെ ഒഴിവാക്കാനാവുന്നില്ല.

കൊളസ്റ്റ്രോള്‍ ജന്തുക്കളുടെ കരളിന്റെ ഉല്‍പ്പന്നം ആണെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ കരളില്ലാത്ത കശുമാവിനും ബദാം മരത്തിനും കൊളസ്റ്റ്രോള്‍ നിര്‍മ്മിച്ച്‌ വിത്തുകളില്‍ കൊണ്ടുവയ്ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ നല്ലതോ ചീത്തയോ ആയ ഒരു കൊളസ്റ്റ്രോളും ഇക്കണ്ട സാധനത്തിലൊന്നും ഇല്ലെന്നും മനസ്സിലാവും. ജന്തുജന്യഭക്ഷണങ്ങളില്‍ മാത്രമേ കൊളസ്റ്റ്രോള്‍ ഉള്ളു.
HDL-LDL എന്നു രണ്ടു തരം കൊളസ്റ്റ്രോള്‍ മാത്രമല്ല ട്രൈഗ്ലിസറൈഡ്‌ എന്ന ന്യൂട്രല്‍ ഫാറ്റും LDLന്റെ തന്നെ ഭാഗമായ LP(a), VLDL എന്നിവയൊക്കെ കണക്കിലെടുത്താണ്‌ ഒരാളിന്റെ ലിപ്പിഡ്‌ മാനേജുമന്റ്‌ നടത്തേണ്ടത്‌.

ദാര്‍ശനികമായ തെറ്റ്‌
പണ്ട്‌ കൊളസ്റ്റ്രോള്‍ 180-250 ഇല്‍ നിര്‍ത്തണമെന്നായിരുന്നുനിയമം, പിന്നീടത്‌ 150-200 ആയി. ഇപ്പോള്‍ പറയുന്നു 150-180 ഇല്‍ കൂടാന്‍ പാടില്ല എന്ന്..... സ്റ്റാറ്റിന്‍ ഗുളികകളുടെ വില്‍പ്പന താഴുന്നതനുസരിച്ച്‌ ഗവേഷണങ്ങ്ഫലങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കും.
മിക്ക വൈദ്യ ഗവേഷണവും മരുന്നു കമ്പനിക്കാരുടെ അനുഗ്രഹദാങ്ങളോടെയാണ്‌. ഡോ. മാക്‌ഡോഗള്‍ നിരീക്ഷിച്ചതുപോലെ "ആദായം തരാത്ത സത്യത്തിനോട്‌ ആര്‍ക്കും താല്‍പ്പര്യമില്ല എന്നതാണ്‌ കഷ്ടം"

എന്നാല്‍ കൊളസ്റ്റ്രോള്‍ പഠനം തെറ്റില്‍ നിന്നും‌ ശരിയിലേക്ക്‌ നീങ്ങുന്നത്‌ ഇങ്ങനെ ആയിരുന്നു. ശരാശരി അമേരിക്കന്‍ TC ലെവല്‍ ആണ്‌ നോര്‍മല്‍ എന്നു ധരിച്ച കാലത്ത്‌ 200+ നോര്‍മലെന്ന് ഡോക്റ്റര്‍മാര്‍ കരുതി. കാലക്രമേണ അതു മൊത്തില്‍ കൊളസ്റ്റ്രോള്‍ 150 ഇല്‍ താഴെയുള്ളവര്‍ക്ക്‌ മറ്റു പ്രശ്നമൊന്നൊമില്ലെങ്കില്‍ ഹൃദയധമനീരോഗം വരാന്‍ സാദ്ധ്യത വളരെ വളരെ കുറവാണെന്ന തിരിച്ചറിവിലേക്ക്‌ നീങ്ങി.

കൊല്ലുന്ന നിര്‍ദ്ദേശം!
ബദാമിലും അണ്ടിപ്പരിപ്പിലും അത്രൂട്ടിലും ആപ്രിക്കോട്ടിലും
നല്ല കൊളസ്റ്റ്രോളാണുള്ളത്‌. അതു വാരിവലിച്ചു തിന്നുക. അത്‌ ചീത്ത കൊളസ്റ്റ്രോളിനെ താഴ്ത്തിക്കൊണ്ടുവരുമത്രേ.
[ബദാമിലും അണ്ടിപ്പരിപ്പിലും... പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ എന്നു വായിക്കുന്നു, സസ്യജന്യമായ ഒന്നിലും കൊളസ്ട്രോളില്ല എന്നത്‌ വിശദീകരിച്ചു കഴിഞ്ഞതാണ്‌]
പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റുകളും ഒമേഗ3 എണ്ണകളും എച്ച്‌ ഡി എല്‍ കൂട്ടുമോ എന്നത്‌ പ്രാരഭ ദിശകളില്‍ ചുറ്റി തിരിയുന്ന ഗവേഷണമാണ്‌. എന്നാല്‍ ആ കണക്കില്‍ പോലും വളരെ പരിമിതമായ രീതിയില്‍ അല്ലാതെ വാരിവലിച്ചു തിന്നുന്ന അണ്ടിവര്‍ഗ്ഗങ്ങള്‍ അപകടമേ ചെയ്യൂ. വ്യായാമമാണ്‌ HDL കൂടാനേറ്റവും ആശാസ്യമായ വഴി.

പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റുകള്‍ സാച്ചുറേറ്റഡ്‌ ഫാറ്റിന്റെ ചീത്തത്തരങ്ങളെ ചെറുക്കുമെന്ന വാദം ഉന്നയിക്കുന്നവര്‍ സാധാരണയായി പരമാവധി കാല്‍ കപ്പ്‌ അണ്ടിപ്പരിപ്പുകള്‍ കഴിയുമെങ്കില്‍ വാള്‍നട്ട്‌ മാത്രം കഴിക്കാനാണ്‌ നിര്‍ദ്ദേശിക്കാറ്‌.

കൂടുതലായി അണ്ടിവര്‍ഗ്ഗങ്ങള്‍ പ്രത്യേകിച്ച്‌ അണ്ടിപ്പരിപ്പ്‌, ബദാം, നിലക്കടല, മക്കാഡെമിയ നട്ട്‌ തുടങ്ങിയാ കഴിക്കുന്നത്‌ ശരീരത്തില്‍ യൂറിക്ക്‌ ആസിഡ്‌ വല്ലാതെ കൂട്ടി "ഗൌട്ട്‌" എന്ന വേദനാജനകമായ അസുഖം വരാനുള്ള സാദ്ധ്യത പരശ്ശതം മടങ്ങ്‌ വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന യൂറിക്ക്‌ ആസിഡിനു കിഡ്ണികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കാന്നും കഴിവുണ്ട്‌.

അണ്ടിപ്പരിപ്പുകള്‍ "വാരി വലിച്ചു തിന്നുന്നവര്‍" പുകവലിക്കാരെപ്പോലെ,‍ ഫാസ്റ്റ്‌ ഫൂഡ്‌ പ്രേമിയെപ്പോലെ‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു.

സന്ദേശത്തിലെ പാളിച്ച
ഡോ. പുനത്തില്‍ ലേഖനത്തിന്റെ പര്യവസാനത്തില്‍ മാത്രം വെളിപ്പെടുത്തുന്ന ആ രഹസ്യം ഇങ്ങനെ " രോഗങ്ങളില്‍ മിക്കതും തനിയെ ഭേദമാകുന്നു". തൊട്ടുമുന്നിലുള്ള എല്ലാ കാര്യങ്ങളും മരുന്നുകളുടെ അനാവശ്യകതയെക്കുറിച്ചാണ്‌.

രോഗങ്ങള്‍ മിക്കതും തനിയേ ഭേദമാകും, അല്ലാത്തവയെ ഭേദമാക്കാന്‍ മാത്രമേ ശരീരത്തിനു മരുന്നിന്റെ സഹായവും ആവശ്യമുള്ളു. അതൊരു പുതിയ അറിവുമല്ല. [ഇക്കാരണത്താലാണ് വ്യാജഡോക്റ്റര്‍മാര്‍ വിശ്വാസ്യത നേടുന്നതെന്ന് എം പി നാരായണപിള്ള പണ്ടൊരു ലേഖനത്തില്‍ പറഞ്ഞിരുന്നു] പക്ഷേ, ഒരു ഡോക്റ്റര്‍ മെഡിക്കല്‍ മാഗസീനിലെഴുതി ഇതു വായിക്കുന്ന ഒരു സാധാരണക്കാരന്‍ ചികിത്സകളെല്ലാം അനാവശ്യമാണും അസുഖത്തിന്‌ കഴിവതുണ്ടെങ്കില്‍ ആശുപത്രികളില്‍ പോകരുതെന്നും അനുമാനിക്കുകയാണ്‌ ചെയ്യാന്‍ സാദ്ധ്യത.

വൈദ്യം, വ്യോമയാനം, സൈന്യം തുടങ്ങി അപകടം പിടിച്ച മേഖലകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അറിയാവുന്നത്‌ പറഞ്ഞുകൊടുക്കാനുള്ള ബാദ്ധ്യതെയെക്കാള്‍ പലമടങ്ങ്‌ വലുതാണ്‌ അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ പറയാതിരിക്കുക എന്നത്‌. വൈദ്യന്റെ തെറ്റായ നിരീക്ഷണം രോഗിക്ക്‌ ദോഷം ചെയ്യും. അത്‌ പ്രസിദ്ധീകൃതമാണെങ്കിലോ, ആയിരക്കണക്കിന്‌ ആള്‍ക്കാരെ ബാധിക്കും.രണ്ടു പേജില്‍ ഇത്രയും അബദ്ധങ്ങളടക്കി അലക്ഷ്യമായെഴുതിയ ഈ ലേഖനം വായിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു.

33 comments:

Santhosh said...

ഇതിന്‍റെ ഒരു കോപ്പിയോ, ലേഖനത്തിന്‍റെ ലിങ്ക് എങ്കിലുമോ ആരോഗ്യമാസികയ്ക്ക് എത്തിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

ധൃതിയില്‍ എഴുതിയതിനാലാവണം, ദേവാ, ചെറിയ ചില അക്ഷരപ്പിശാചുകള്‍ കടന്നുകൂടിയിരിക്കുന്നു.

SEEYES said...

വാള്‍നട്ടിനെ പറ്റി ഏറ്റവും പുതിയ പഠനം.
http://news.bbc.co.uk/2/hi/health/6036409.stm

പുള്ളി said...

നല്ല അവലോകനം. ഡോ.ഇക്ബാലിന്റെ ലേഖനങള്‍ ഞാനും സ്ഥിരമയി വായിച്ചിരുന്നു. ഈ ബ്ലോഗ് ആരോഗ്യമാസിക പത്രാധിപര്‍ക്കുള്ള കത്തിലേയ്ക്ക് ഒന്നു അയയ്ക്കൂ. പുനത്തിലിന്റെ ലേഖനം വായിച്ചവര്‍ ഇതുല്കൂടി വായിയ്ക്കട്ടെ. എന്നിട്ടു വേണ്ടത് എടുക്കട്ടെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബ്ളഡ്‌ പ്രഷറിനെക്കുറിച്ച്‌ ദേവരാഗം എഴുതിയത്‌ ശ്രദ്ധിച്ചു.

ഹൃദയവും രക്തവാഹിനികളും അടങ്ങുന്ന ഒരു closed circuit ആണ്‌ രക്തചംക്രമണ വ്യവസ്ഥ. അതിനുള്ളില്‍ ഒരു നിശ്ചിത പ്രഷര്‍ നിലനിന്നാലേ ഹൃദയം പമ്പ്‌ ചെയ്യുമ്പോള്‍ രക്തം മുന്നോട്ടു പോകൂ. ആ പ്രഷറിനെയാണ്‌ ഡയസ്റ്റളിക്‌ പ്രഷര്‍ എന്നു പറയുന്നത്‌. അതിണ്റ്റെ ഏറ്റവും താഴത്തെ limit 60 mm/hg ആണ്‌ എന്നു തിട്ടപ്പെടുത്തിയിരിക്കുന്നു.

ഈ ഒരു പ്രഷറിന്നെതിരായി നിരന്തരം ഹൃദയം പ്രവര്‍ത്തിക്കുന്നു എന്നുള്ളതുകൊണ്ട്‌, ഇതിണ്റ്റെ അളവ്‌ എത്രയും താഴ്ന്നിരിക്കുന്നുവോ അത്രയും നല്ലതാണ്‌ എന്നാണ്‌ സിദ്ധാന്തം.

നാഡിമിഡിപ്പിണ്റ്റെ എണ്ണവും അതുപോലെ തന്നെ. നമ്മള്‍ കണക്കില്‍ 72 ennum , 70 -80 വരെ എന്നും മറ്റും പറയുമെങ്കിലും സത്യത്തില്‍ 56 -60 വരെ കാണുന്ന (കഠിനാദ്ധ്വാനം ചെയ്യുന്നവരില്‍) നാഡിമിഡിപ്പാണ്‌ ഹൃദയാരോഗ്യത്തിനു നല്ലത്‌. ഇതു ഹൃദയത്തിണ്റ്റെ വികസിക്കുന്ന അവസ്ഥയുടെ diastolic phase കാലദൈര്‍ഘ്യം കൂട്ടും, അതുകൊണ്ടു തന്നെ ഹൃദയത്തിലേക്കു രക്തം കൊണ്ടു പോകുന്ന കുഴലുകള്‍ കൂടുതല്‍ സമയം തുറന്നിരിക്കുകയും , ഹൃദയത്തിന്‌ ആരോഗ്യം കൂടുകയും ചെയ്യാന്‍ സഹായിക്കുന്നു. ഡയസ്റ്റളിക്‌ പ്രഷര്‍ കുറയുമ്പോള്‍ സ്വാഭാവികമായും മുകളിലത്തേ പ്രഷറും കുറയുമല്ലൊ. അതുകൊണ്ട്‌ കുറഞ്ഞ പ്രഷര്‍ എപ്പോഴും നല്ലതല്ലെന്നു വിചാരിക്കാന്‍ പാടില്ല.

ദേവന്‍ said...

സന്തോഷേ,
ഒരു ദിവസം എഴുത്തു തുടങ്ങി തുടങ്ങി നിന്നുപോകുകയും അടുത്ത ദിവസം എങ്ങനെയെങ്കിലും തല്ലിക്കൂട്ടി തീര്‍ക്കുകയും ചെയ്തതുകൊണ്ട്‌ പറ്റിയതാവും തെറ്റുകള്‍, ഞാന്‍ പ്രിന്റ്‌ എടുത്ത്‌ വായിച്ചു തിരുത്താം.

സന്തോഷേ, പുള്ളീ,
മാതൃഭൂമി ആരോഗ്യമാസികയുടെ എഡിറ്റര്‍ ബൂലോഗനിവാസിയാണ്‌ (ആരാണെന്നു പറയാന്‍ പുള്ളിക്ക്‌ ഇഷ്ടമില്ലെന്നു തോന്നുന്നു, അതുകൊണ്ട്‌ പേരു വെളിപ്പെടുത്തുന്നില്ല) അതുകൊണ്ടും കൂടിയാണ്‌ ബ്ലോഗ്ഗിലിട്ടത്‌. ലിങ്ക്‌ അയക്കാം

സീയെസ്സ്‌,
ലിങ്കിനു നന്ദി. അവരുടെ നിരീക്ഷണ രീതി എനിക്കിഷ്ടപ്പെട്ടു (വാള്‍നട്ടിലെ ഓ3 & പോളി അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ചെയ്യുന്ന നാശം തടുത്തേക്കാം, എന്നാല്‍ എത്രമാത്രമളവില്‍ തടുക്കും എന്നറിവില്ല, അതിനാല്‍ ഇതു ശുപാര്‍ശ ചെയ്യുന്നുമില്ല, എന്നാണ്‌ ലേഖനസാരം)

ഇന്‍ഡ്യാ ഹെറിറ്റേജ്‌,
വിശദീകരണത്തിനു വളരെ നന്ദി. ഡോ. താഴേയട്ടം 60/100 എന്നത്‌ പലര്‍ക്കും 50/90 ആയിട്ടു പോലും പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലാതെ ഇരിക്കുന്നതും കണ്ടിട്ടുണ്ട്‌. വളരെ താഴ്ന്ന, അല്ലെങ്കില്‍ പെട്ടെന്നു താഴ്ന്നു താഴ്ന്നു പോകുന്ന (MI/ stroke അനുഭവിക്കുന്നതാവാനുള്ള സാദ്ധ്യത) പോകുന്ന ബ്ലഡ്‌ പ്രഷറിനെ മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളെന്നാണ്‌ എന്റെ ഒരു തോന്നല്‍.

പക്ഷേ കുഞ്ഞബ്ദുള്ള സേഫ്‌ അപ്പര്‍ ലിമിറ്റ്‌ 100/70 ആയെന്നു പറയുന്നു. ഒന്നാമതായി, വേരിയേഷന്‍ ഇതില്‍ 30 mm/hg
മാത്രമേയുള്ളു. ഡയസ്റ്റോള്‍ സമയത്ത്‌ 70 ആണു പ്രഷറെങ്കില്‍ സിസ്റ്റോളിക്‌ പീക്കില്‍ 110 വരുന്നതല്ലേ നല്ലത്‌? mechanical systole ചെയ്യുമ്പോള്‍ 40 mm/hg വ്യതിയാനം വരുത്താന്‍ ശേഷിയില്ലാത്ത ഹൃദയപേശി (myocardium) ശക്തി കുറവുള്ളതെന്ന് കാണേണ്ടതില്ലേ?

100/70 നു മുകളില്‍ രക്ത സമ്മര്‍ദ്ദമുള്ളയാളിനു മരുന്നു നല്‍കണമെന്ന് ഡോ. കുഞ്ഞബ്ദുള്ള സൂചിപ്പിക്കുന്നു. താങ്കള്‍ യോജിക്കുന്നുണ്ടോ?

[ഓ ടോ. വലിയ പ്രതിസന്ധിയിലല്ലെങ്കില്‍ രക്തസമ്മര്‍ദ്ദത്തിനു മരുന്ന് ആവശ്യമില്ലെന്ന ചിന്താഗതിക്കാരനാണു ഞാന്‍ അല്‍പ്പം ബ്രീത്ത്‌ കണ്ട്രോള്‍ പരിശീലിച്ചാല്‍ മതിയാവും. പിന്നെ ഡയറ്റ്‌, വ്യായാമം.(ഇതൊരു വൈദ്യോപദേശമല്ല, എന്റെ നിരീക്ഷണം മാത്രം) ]

ദേവന്‍ said...

ഒരു കാര്യം പറയാന്‍ വിട്ടു. ഡോക്റ്റര്‍ പറഞ്ഞ കഠിനാധ്വാനo നല്‍കുന്ന എക്സ്റ്റന്‍ഡഡ്‌ ഡയസ്റ്റോള്‍ ബെനിഫിറ്റ്‌ ഞാന്‍ എന്റെ ശരീരത്തില്‍ തന്നെ കണ്ടിട്ടുണ്ട്‌.

വിശ്രമവേളാ നാഡിമിഡിപ്പ്‌ (വെറുതേയിരിക്കുമ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്‌ എന്റെ ഒരു ഹോബിയാണേ, കടപ്പുറത്ത്‌ തിരയെണ്ണുന്നത്‌ പോലെ) ഏറോബിക്‌ വ്യായാമം ചെയ്യാത്ത ആഴ്ച്ചകളില്‍ എനിക്കു 70 ഉം ജോഗ്ഗിംഗ്‌ നടത്തുന്ന നാളുകളില്‍ 58-62 ഉം ആണ്‌.

അതായത്‌ വ്യായാമം ചെയ്യുന്ന ദിനത്തില്‍ 20% പള്‍സ്‌ കുറവ്‌. മൊത്തം ഒരു സൈക്കിളിന്റെ 2/3 ഡയസ്റ്റൊല്‍ സമയം എന്ന ശരാശരിക്കണക്കു വച്ചു കൂട്ടിയാല്‍ 20% ക്ഷ്‌ 2 / 3 = 13.3% അധിക സമയം എന്റെ ഹൃദയം അയഞ്ഞ രൂപത്തില്‍ ഇരിക്കുന്നു ഞാന്‍ വ്യായാമം ചെയ്യുന്ന നാളുകളില്‍!!

ഈ കാര്യം ശ്രദ്ധിപ്പിച്ചതിനു നന്ദി.

ഡാലി said...

ദേവേട്ടാ, ഒരുപാടൊരുപാട് സംശയങ്ങള്‍.ലേഖനം വായിക്കാനായില്ലാത്തതിനാലാണെ. മുന്‍‌കൂര്‍ ജാമ്യം.

ഒന്നുമാത്രം ആദ്യം ചോദിക്കട്ടെ.

“ബി കോമ്പ്ലക്സും ആന്റി ഓക്സിഡന്റുകളും ഫലവത്താണോ എന്ന് ഇതുവരെ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല“

ഇതു കൊണ്ട് ലേഖകന്‍ എന്താണ് ഉദ്ദേശിക്കുന്നത്?
ബി കോപ്ലക്സ് കഴിച്ചാലും ഇല്ലെങ്കിലും എന്തെങ്കിലും വ്യതാസമുണ്ടൊ എന്ന് തെളിയിക്കപ്പെട്ടീട്ടില്ലാന്നോ? അതോ അതിനെ ക്യാപ്സൂള്‍ രൂപത്തില്‍ കഴിച്ചിട്ട് കാര്യമില്ലാ എന്നൊ?

കുറെയേറെ തെളിവ് തരാം വേണമെങ്കില്‍.
വിറ്റമിന്‍ ബി1 (തയമിന്‍) മാത്രം ഉദാഹരണമായി എടുത്താല്‍, ബെറി ബെറി എന്ന അസുഖം ഈ തയമിന്‍ കുറവുകൊണ്ടാണ്. അതിനു മരുന്നായി തയമിന്‍ ക്യാപ്സൂളും, തീരെ അവശര്‍ക്കു തയമിന്‍ ഇഞ്ചെക്ഷനും ആണ് ഫലപ്രദം.

ദേവന്‍ said...

ഡാലി
മൂപ്പര്‍ ഉദ്ദേശിക്കുന്നത്‌ വിറ്റാമിനുകള്‍ ഗുളിക രൂപത്തില്‍ കഴിക്കേണ്ട, "രണ്ടു കാരറ്റും, രണ്ടു വെണ്ടക്കായും രണ്ടു കോവക്കയും പച്ചക്കു തിന്നാല്‍ മതി" എന്നാണ്‌. ഞാന്‍ ഇത്രയേറെ പ്രതിഷേധിക്കുന്നതും അതുകൊണ്ട്‌ തന്നെ.

സാധാരണ മനുഷ്യനു suppliment വേണ്ടാ, പക്ഷേ ഡെഫിഷ്യന്‍സി ഉള്ളയാളിനു വേണ്ടത്ര വൈറ്റമിനുകള്‍ തരാന്‍ ഭക്ഷണത്തിനു മിക്കപ്പോഴും കഴിയുകയുമില്ല, അതിനാലാണു സപ്ലീമന്റ്‌ കൊടുക്കേണ്ടു വരുന്നത്‌.

സ്കര്‍വ്വി ഉണ്ടെങ്കില്‍ വൈറ്റമിന്‍ സി കഴിക്കുന്നത്‌ 500 എം ജി ആണ്‌ (എന്നാണോര്‍മ്മ, തെറ്റുണ്ടേല്‍ കൊല്ലല്ലേ) പുനത്തില്‍ പറയുന്ന കാരറ്റു ഭക്ഷണം അതിനു മതിയാവില്ല, കാരണം 100 ഗ്രാം കാരറ്റില്‍ 9 എം ജി അസ്കൊര്‍ബിക്ക്‌ ആസിഡാണുള്ളത്‌, 500 എത്തിക്കാന്‍ ആറുകിലോകിലോ പച്ച കാരറ്റ്‌ കഴിക്കണം. അവിടേയും കുഴപ്പം, ഇത്രയും കാരട്ടിനെ മൊത്തം ദഹിപ്പിച്ച്‌ വേണ്ടതെടുക്കാന്‍ കഴിയാതെ ശരീരം അതിനെ പുറന്തള്ളിക്കളയും.

(ഫോളേറ്റ്‌ ഒഴികെയുള്ള ബി കള്‍ക്ക്‌ പച്ചക്കറിയെക്കാള്‍ പയര്‍ ധാന്യ വര്‍ഗ്ഗങ്ങളാണ്‌ നല്ലത്‌. തയമിനു നല്ലത്‌ തവിടാണ്‌ . പണ്ട്‌ നെല്‍ കൃഷി ഉള്ള വീട്ടില്‍ ആളുകള്‍ വന്ന് തവിടു വാങ്ങിക്കോണ്ട്‌ പോകും (എന്നെയും മീനാക്ഷിയേയും കുമാറിനേയും ഒക്കെ തവിടിനു പ്രതിഫലമായാണു കിട്ടിയത്‌ വീട്ടുകാര്‍ക്ക്‌) എന്നിട്ട്‌ ശര്‍ക്കര ഉണ്ട പിടിച്ചു തിന്നും. ബീെക്കോം പ്ലസ്സും ആയി, ഇരുമ്പുമായി, സെലീനിയം
സിലിക്കോണ്‍, തുടങ്ങി ഒരുപാടു സാധനം ഒറ്റയടിക്കു കിട്ടും. )

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദേവരാഗത്തിണ്റ്റെ വിശദമായ അന്വേഷണം അഭിനന്ദനാര്‍ഹമാണ്‌.

രക്തധമനികളുടെ ഭിത്തിയുടെ elasticity കുറവ്‌, peripheral resistanke എന്നീ രണ്ടു ഘടകങ്ങളാണ്‌ ഹൃദയത്തിനെക്കൊണ്ടു കൂടുതല്‍ ജോലി ചെയ്യിക്കുന്നത്‌ .

എന്നാല്‍ systolic BP 100- 120 ന്‌ ഇടക്കു നില്‍ക്കുന്നവര്‍ക്ക്‌ ഇവ normal ആയിരിക്കുമെന്നാണ്‌ എണ്റ്റെ വിശ്വാസം.

BP 100/70 mm/hg is the best BP reading, but we cannot call it the 'safe upper limit' അതിനു മുകളിലുള്ളവര്‍ക്ക്‌ BPക്കു മരുന്നു കൊടുക്കണം എന്നു പറയുന്നത്‌ എന്തു യുക്തിയിലാണെന്നു മനസ്സിലാകുന്നില്ല. - അതു പറയുന്ന ഡോക്ടര്‍ക്കാണ്‌ ചികിത്സ ആവശ്യം എന്നു തോന്നുന്നു.

ജീവിതരീതിയില്‍ ചില ക്രമീകരണങ്ങളൊക്കെ വരുത്തിയാല്‍ ഒട്ടും ഭയക്കേണ്ടതില്ല ഒരു രോഗത്തിനേയും.

നമ്മുടെ ശരീരം ഏതു പരിതസ്ഥിതിയേയും നേരിടാന്‍ തക്ക കരുത്തോടു കൂടിയാണ്‌ ഉണ്ടായിരിക്കുന്നത്‌. ഒരുദാഹരണം നോക്കുക. ഒരു kidney മുഴുവനും പോയി, മറ്റേത്‌ 50% എങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചിലപ്പോള്‍ നാം ആ സംഭവം അറിയുക കൂടിയില്ല- അത്രമാത്രം reserve ഉണ്ട്‌ നമ്മളില്‍. പക്ഷെ വേണ്ടതൊന്നും ചെയ്യാതെയും , വേണ്ടാത്തതെല്ലാം ചെയ്തും ഇരിക്കുമ്പോഴാണ്‌ അപകടം വരുന്നത്‌.

യോഗാഭ്യാസം , പ്രാണായാമം ഇവ പരിശീലിക്കുന്നത്‌ വളരെ നല്ലതാണ്‌- പക്ഷെ അറിവുള്ള ഒരാളുടെ ഉപദേശമനുസരിച്ചു വേണമെന്നു മാത്രം. ഇതിനെക്കുറിച്ച്‌ ഞാന്‍ പിന്നീട്‌ ഒരു പോസ്റ്റിടാം

അത്യാഹിതസന്ദര്‍ഭങ്ങളിലല്ലാതെ ആധുനികമരുന്നുകള്‍ ഉപയോഗിക്കുന്നതിനെതിരാണ്‌ ഞാന്‍. പക്ഷെ നല്ല ഒരു ഇഞ്ജക്ഷന്‍ തരണം , ൨ കുപ്പി ഗ്ളൂക്കോസ്‌ കേറ്റണം എന്നെല്ലാം ഇങ്ങോട്ടു ആവശ്യപ്പെടുകയും അതു ആവശ്യമില്ല എന്നു പറയുന്ന ഭിഷഗ്വരനേ വിവരമില്ലാത്തവന്‍ എന്നാക്ഷേപിക്കുകയും, അദ്ദേഹത്തിണ്റ്റെ ഫീസ്‌ ഇത്ര വലിയതാണെന്നും ആശുപത്രിയില്‍ ചെലവാക്കിയ തുകയുടെ വലിപ്പം എഴുന്നള്ളിക്കുകയും ചെയ്യുന്ന പൊങ്ങച്ച രോഗികളുള്ള ഭാരതത്തില്‍-- ബാക്കി നിങ്ങള്‍ ഊഹിച്ചോളൂ

ആരോഗ്യം നിലനിര്‍ത്താനുള്ള സാമാന്യവിജ്ഞാനങ്ങള്‍ ഉല്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ലിങ്ക്‌ തരാം -www.bestofvedichealth.com

Anonymous said...

ദേവേട്ടാ...
ആരോഗ്യമാസികക്കാര്‍ ദേവേട്ടന്‍റ്‍റെ പോസ്റ്‍റ് വായിച്ചിരുന്നു എന്നു പറഞ്ഞു.
അത് വളരെ വലുതായതു കൊണ്ടും തൊട്ടടുത്ത് ഇഷ്യുവിന്‍റ്‍റെ പണി മിക്കവാറും
ആയതു കൊണ്ടുമാണ് വരുന്ന ലക്കത്തില്‍
ഈ കുറിപ്പ് പ്രതികരണമായി ചേര്‍ക്കാന്‍ കഴിയാത്തത് എന്നും അറിയിച്ചിട്ടുണ്ട്.

അതിനര്‍ഥം അടുത്ത ഇഷ്യുവില്‍ പ്രതികരണത്തില്‍ ഈ കുറിപ്പ് ഉള്‍പ്പെടുത്തും എന്നു തന്നെ.

പിന്നെ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കോളം ലൈറ്‍റ് റീഡിങ്ങിനുള്ള ഒന്നാണ്.
ഒരു സാധാരണക്കാരനും എഴുത്തുകാരനുമായിട്ടാണ് അങ്ങേരു തന്നെ സ്വയം വിലയിരുത്തുന്നത്.

ഒട്ടു മിക്ക വായനക്കരും അതിനെ കാണുന്നതും. ഏതായാലും ആരോഗ്യമാസികക്കാര്‍ ദേവേട്ടന്‍റ്‍റെ വിമര്‍ശനം ഗൌരവത്തില്‍ എടുത്തിട്ടുണ്ട്...

Unknown said...

ഡോ.പുനത്തില്‍ അത്യാവശ്യം പ്രാക്ടീസ് ഒക്കെയുള്ള ഡോക്ടര്‍ ആണെന്നാണ് കരുതുന്നത്.കൊളസ്റ്റ്രോള്‍ എങ്ങനെ ഉണ്ടാകുന്നു എന്ന് അദ്ദേഹത്തിന് അറിയില്ല എന്ന താങ്കളുടെ ധ്വനി ശരിയായി എന്ന് അഭിപ്രായമില്ല.ആധുനിക വൈദ്യശാസ്ത്രപ്പറ്റി over informed ആകുന്നത് പലപ്പോഴും സാധാരണക്കാര്‍ക്ക് ആശങ്കയും സംശയവും ആണ് സമ്മാനിക്കുന്നത്.ആരോഗ്യം കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങള്‍ ആണ് പലപ്പോഴും ഇതിന് കാരണക്കാര്‍.ഈ പശ്ചാത്തലത്തില്‍ കുഞ്ഞബ്ദുള്ളയുടെ ലേഖനം യഥാര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.പലകാര്യങ്ങളും play down ചെയ്ത്, ലളിതവായനയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

പ്രായോഗികതലത്തിലുള്ള അറിവ് പലപ്പോഴും പഠനത്തിലുടെ ആര്‍ജ്ജിച്ച ജ്ഞാനത്തെ ചിലപ്പോഴൊക്കെ അവഗണിക്കാറുണ്ട്.കാരണം,ആദ്യത്തേത് സത്യത്തോട് കൂടുതല്‍ അടുത്തു നില്ക്കുന്നു.

മനഷ്യശരീരത്തെപ്പറ്റി ഹോളിസ്റ്റിക്‍ കാഴ്ചപ്പാട് നഷ്ടപ്പെട്ട്, കൂടുതല്‍ സങ്കീര്‍ണ്ണകള്‍ അവതരിപ്പിക്കുന്ന അലോപ്പതിയിലെ, ആധുനികരീതികളോട് വലിയ പ്രതിപത്തിയില്ലാത്ത ഒരാളുടെ അഭിപ്രായമായി എന്റെ ഈ വാക്കുകളെ കണ്ടാല്‍ മതി.

ഉമേഷ്::Umesh said...

വായനക്കാര്‍ ഇനി മുതല്‍ അങ്ങനെ കണ്ടോളും. ഇതു വരെ, പേരിന്റെ മുന്നില്‍ “ഡോക്ടര്‍” എന്നു കണ്ടു് അവര്‍ അല്പം കൂടി നന്നായി വിചാരിച്ചിരുന്നു.

ഒരു ഡോക്ടര്‍ ഇങ്ങനെ എഴുതാന്‍ പാടില്ലായിരുന്നു. കുഞ്ഞബ്ദുള്ള എഴുതിക്കോട്ടേ.

Unknown said...

ഉമേഷ്,
ഞാന്‍ എന്റെ വാക്കുകളുടെ കാര്യമാണ് പറഞ്ഞത്.

ഉമേഷ്::Umesh said...

സുരലോകം,

ബിജു എഴുതിയ

പിന്നെ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കോളം ലൈറ്‍റ് റീഡിങ്ങിനുള്ള ഒന്നാണ്. ഒരു സാധാരണക്കാരനും എഴുത്തുകാരനുമായിട്ടാണ് അങ്ങേരു തന്നെ സ്വയം വിലയിരുത്തുന്നത്.

ഒട്ടു മിക്ക വായനക്കരും അതിനെ കാണുന്നതും.


എന്നതിന്റെ മറുപടിയാണു് ഞാന്‍ എഴുതിയതു്. ഞാന്‍ തീര്‍ക്കുന്നതിനു മുമ്പു് സുരലോകം ഇടയ്ക്കു വരികയും തെറ്റിദ്ധാരണ ഉണ്ടാക്കാവുന്ന “ആധുനികരീതികളോട് വലിയ പ്രതിപത്തിയില്ലാത്ത ഒരാളുടെ അഭിപ്രായമായി എന്റെ ഈ വാക്കുകളെ കണ്ടാല്‍ മതി...” എന്നതു് അതിലുണ്ടാവുകയും ചെയ്തതു തികച്ചും യാദൃച്ഛികം.

ആളെപ്പറയാഞ്ഞതിനു ക്ഷമിക്കുക.

ഉമേഷ്::Umesh said...

ഒരു വിശദീകരണം കൂടി:

“കുഞ്ഞബ്ദുള്ള എഴുതിക്കോട്ടേ” എന്നതു കൊണ്ടു് ഉദ്ദേശിച്ചതു് “എഴുത്തുകാരനായ കുഞ്ഞബ്ദുള്ള എഴുതിക്കോട്ടേ, ഡോക്ടറായ കുഞ്ഞബ്ദുള്ള എഴുതരുതു്” എന്നായിരുന്നു.

ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ
വന്നു പോം പിഴയുമര്‍ത്ഥശങ്കയാല്‍...

അതിരിക്കട്ടേ, സുരലോകവും ഒരു ഡോക്ടറാണോ?

Unknown said...

അയ്യോ!! ഡോക്ടറല്ലേ...
ഡോക്ടറാകാനുള്ള വക മരുന്നിനുപോലുമില്ല.

ദേവന്‍ said...

ബിജു,
ഞാന്‍ ആകെപ്പാടെ വായിക്കുന്ന മലയാളം പ്രസിദ്ധീകരണമാണ്‌ ആരോഗ്യമാസിക. അതിനെ നിശിതമായി വിമര്‍ശിക്കുന്ന രീതിയില്‍ ഒന്നും അതില്‍ തന്നെ വന്നുകാണാന്‍ ആഗ്രഹം എനിക്കില്ല. ബ്ലോഗിന്റെ (അല്ലെങ്കില്‍ എന്റെ ബ്ലോഗ്ഗിംഗ്‌ രീതിയിലെ) രൂക്ഷമായ ഭാഷയിലാണ്‌ ഞാന്‍ ഇതെഴുതിയത്‌. സത്യത്തില്‍ അണ്ടിപ്പരിപ്പുകളെക്കുറിച്ചല്ലാതെ മറ്റൊന്നും വായനക്കാര്‍ അറിയേണ്ട കാര്യമില്ല. ഒരു നിരീക്ഷണം എന്ന നിലക്ക്‌ ബൂലോഗത്തിന്റെ ചെറിയ ചുവരിനുള്ളില്‍ പതിച്ചെന്നേയുള്ളു. വായനക്കാരന്റെ പ്രതികരണമായി ഒരു ചെറു കുറിപ്പ്‌ പത്രാധിപര്‍ക്ക്‌ ഞാനയക്കാം. കുടിയന്റെ (അനംഗാരിയല്ല) രാഷ്ട്രീയ ചര്‍ച്ച പോലെയൊരു ഭാഷയിലാണ്‌ ഈ പോസ്റ്റ്‌ ഇപ്പോള്‍ അതങ്ങനെ തന്നെ അച്ചടിച്ചു വരുന്നത്‌ ഒരു നല്ല ഉദ്ദേശത്തില്‍ ഇറങ്ങുന്ന മാസികക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ക്ഷീണമായേക്കും.

[ഒരുപക്ഷേ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന പേരു കണ്ട ഞാന്‍ ഒരുപാട്‌ പ്രതീക്ഷിച്ചു പോയതുമാവും]

സുരലോഗം മാഷേ
ഒരു മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹത്തിനു ഇപ്പറഞ്ഞതൊന്നും അറിയില്ല എന്നു ഞാന്‍ പറഞ്ഞില്ല. കുഴപ്പം അത്‌ വായിക്കുന്ന സാധാരണ വായനക്കാരന്‌ factually incorrect ആയ ചില കാര്യങ്ങള്‍ കൈമാറിപ്പോയി എന്നാണ്‌. അതാണ്‌ "അലക്ഷ്യമായി എഴുതി" എന്ന പ്രയോഗത്തില്‍ ഞാനുദ്ദേശിച്ചത്‌. ഡോക്ടര്‍
എന്ന റ്റൈറ്റില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കേള്‍ക്കുന്നയാള്‍ അതിനെ വേദവാക്യമായി എടുക്കുന്നു, എന്നതിനാല്‍ എത്ര ലളിതവല്‍ക്കരിച്ചാലും കേള്‍ക്കുന്നയാള്‍ (കേള്‍ക്കുന്നവന്റെ കുഴപ്പം കൊണ്ടായാലും ) തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങള്‍ പറയരുതെന്നേ പറഞ്ഞുള്ളു.

സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ കൂടുതല്‍ അറിയുന്നത്‌ ചിലപ്പോള്‍ ഒരാളെ hypochondriac ആക്കിയേക്കാം, എന്നാല്‍ ആരോഗ്യമാസിക രോഗി എന്ന user of service & owner of the body അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണ്‌ സാധാരണ കൈകാര്യം ചെയ്യാറെന്നെ എനിക്കു തോന്നിയിട്ടുള്ളു. അറിവാണ്‌ ആരോഗ്യം, അറിവാണു സുരക്ഷയും, അറിവാണ്‌ അവകാശം നേടിത്തരുന്നതും.
വസ്തുതാപരമായ തെറ്റുകള്‍ അക്കമിട്ടു ചൂണ്ടിക്കാട്ടുകയേ ഞാന്‍ ചെയ്തുള്ളു. ബിജുവിനോട്‌ പറഞ്ഞപോലെ അതിന്റെ ഭാഷ അച്ചടിക്കു യോജിക്കാത്തതും ഒരു പക്ഷേ ബ്ലോഗ്ഗിനു യോജിക്കുന്നതുമാണെന്നു മാത്രം. രോഗി അറിയട്ടെ. അവന്റേതല്ലേ ശരീരം, അവന്റേതല്ലേ ദ്രവ്യം, അവന്റേതല്ലേ ആരോഗ്യം.

ആശുപത്രികള്‍ പരമാവധി ചികിത്സ നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങളോ പരമാവധി ആരോഗ്യത്തിനു ശ്രമിക്കുന്നു. ഈ രണ്ട്‌ അജെന്‍ഡയും എപ്പോഴും പരസ്പര പൂരകങ്ങള്‍ ആകണമെന്നില്ല. അതിനാലാണ്‌ അവനവന്റെ കാര്യം രോഗി അറിഞ്ഞിരിക്കേണമെന്ന് ശഠിക്കുന്നത്‌. (ഇത്‌ ഒരുകാലത്ത്‌ ഓവര്‍ ട്രീറ്റ്മെന്റിന്റിനു ഇരയായ ഒരുത്തന്റെ അതിയായ പ്രിക്കോഷന്‍ ആണെന്നും
കരുതാം)

അലോപ്പതി മനുഷ്യനെ അവയവങ്ങള്‍ മാത്രമായി കണ്ട്‌ ഒരോന്നിനും സ്പെഷ്യലൈസ്‌ ചെയ്ത വിദഗ്ദ്ധരെ ഉണ്ടാക്കുന്നു എന്ന നിരീക്ഷണം ശരിയാണ്‌. അടുത്തകാലത്തായി അതിനു (വിദേശത്തെങ്കിലും) മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്‌. ബാക്കിയുള്ള വൈദ്യശാഖകളിലും പൂര്‍ണ്ണ വിശ്വാസമാണ്‌, കുഴപ്പം അവ അല്ലോപതി പോലെ തെറ്റുകള്‍ തിരുത്തിയും വീണ്ടും പഠിച്ചും പുരോഗമിക്കുന്നില്ല എന്നതാണ്‌. അതുണ്ടാവട്ടെ.

ഇന്ത്യാ ഹെറിറ്റേജ്‌,
വിശദായി പറഞ്ഞു തന്നതിനു നന്ദി. ആ സൈറ്റ്‌ സന്ദര്‍ശിക്കാം. ധമനികളുടെ elasticity വര്‍ദ്ധിക്കാന്‍ മാതളനാരങ്ങ നല്ലതെന്ന് പ്രകൃതി ചികിത്സകര്‍ പറയുന്നത്‌ ഗവേഷകര്‍ അംഗീകരിച്ചെന്നും വായിച്ചു ഈയിടെ. ധമനികളെ ചുരുക്കിക്കളയാന്‍ എറ്റവും മിടുക്കന്‍ പുകയില അല്ലേ?

ബിന്ദു said...

നോര്‍മല്‍ പ്രഷര്‍ 100/70 ആവണം എന്നു കണ്ടിട്ടെന്റെ പ്രഷര്‍ കൂടി.:)

Anonymous said...

ഞാന്‍ നേരത്തെ ഒരു വലിയ കമന്റ് വെച്ചത് ഗൂഗിള്‍ കൊണ്ടോയി ദേവേട്ടാ..ശ്ശൊ!

അതേ ഞാന്‍ ഇയിടെ ഇവിടത്തെ പല മാഗസിനുകളിലും (മെഡിക്കല്‍ അല്ല) വായിക്കുന്നുണ്ട് ഈ സാര്‍ എഴുതിയ പോലെ തന്നെ. പണ്ട് മുട്ട, അണ്ടിപരിപ്പ് ഇതൊക്കെ കൊളസ്റ്റ്രോള്‍ കാര്‍ക്ക് നിഷിദ്ധമായിരുന്നല്ലോ? പക്ഷെ ഈയിടെയായി, അതിലൊക്കെ വൈറ്റമിന്‍ ഋ, ലു ഇതൊക്ക്യുണ്ട്, അതുകൊണ്ട് സാരമില്ല,അതൊക്കെ നെറ്യേ കഴിച്ചാല്‍ നല്ല കൊളസ്ട്രോള്‍ കൂടും എന്നൊക്കെ. (ഓട്ട്സ് -നെ ക്കുറിച്ചും ഉണ്ട്). പണ്ട് വൈറ്റമിന്‍ ഗുളിക കഴിക്കണമെന്നായിരുന്നു. പക്ഷെ ഇപ്പൊ വൈറ്റമിന്‍ ഗുളിക കഴിച്ചോണ്ട് കാര്യമില്ല,
ഇതൊക്കെ കഴിക്കണം എന്നൊക്കെ.. ഞാന്‍ ഓര്‍ക്കേം ചെയ്തു ഇതിനെപറ്റി..

അപ്പൊ എനിക്ക് തോന്നണേ, അങ്ങിനെ വല്ലതുമൊക്കെ വായിച്ചിട്ടാവുമോ ആ സാര്‍ അങ്ങിനെ എഴുതിയേ എന്ന്?

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

ഇഞ്ചീ, വൈറ്റമിന്‍ ഋ കഴിഞ്ഞുള്ള വൈറ്റമിന്‍ വൈറ്റമിന്‍ ഌ ആണു്, വൈറ്റമിന്‍ ലു അല്ല.

ഡോണ്ട് റിപ്പീറ്റ് ഇറ്റ്!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദേവരാഗം എഴുതിയ ആദ്യത്തെ ലേഖനത്തില്‍ ഞാന്‍ ഒരു കമണ്റ്റില്‍ സൂചിപ്പിച്ചിരുന്നു- ചികിത്സാ രംഗത്തെ വഷളാക്കുന്നതില്‍ ഇനിയും ചില ഘടകങ്ങളുള്ളത്‌ പിന്നീടെഴുതാം എന്ന്‌.

മെഡിക്കല്‍ കോളേജിനെ പറ്റിയും മറ്റു സര്‍ക്കാര്‍ ആശുപത്രികളെപറ്റിയും സാധാരണ കേള്‍ക്കാറുള്ള ചില പരാതികള്‍ ഇങ്ങിനെയാണ്‌.

"മോന്‌ പനിയായിട്ടു കൊണ്ടു ചെന്നതാ. കിടത്തിയിട്ട്‌ ഒന്നര ദിവസമായി ഇതുവരെ പനി കുറഞ്ഞില്ല. ഇടക്കിടക്ക്‌ വന്ന്‌ പനി അളന്നേച്ചു പോകും. കൊറെ ചോരേം കുത്തിയെടുത്തു. ഒരു സൂചി വക്കുവോ, ഒന്നും ചെയ്യത്തില്ല. ദാണ്ടെ അയല്‍പക്കത്തെ കൊച്ചിനിതുപോലെ വന്നപ്പോള്‍ ആ പ്രൈവറ്റാശുപത്രീകൊണ്ടു പോയി. എന്തൊരു ശ്രദ്ധയാന്നോ. ചെന്നപാടെ ഒരു സൂചി വച്ചു. പിന്നെ ഒരു ഗ്ളൂക്കോസും കേറ്റി അവിടെ കിടത്തി. എന്തു സ്നേഹമായിട്ടാ നോക്കുന്നേന്നറിയാമോ?. പിന്നെ പനി വന്നേ ഇല്ല . ഏഴു ദിവസം കിടന്നു ഇപ്പം ദാണ്ടെ സുഖമായി നടക്കുന്നു. , നമുക്കതിനുള്ള വശമില്ലല്ലോ"

വരുന്നയുടനെ ഒരു പാരസെറ്റമോള്‍ കുത്തിവക്കാനും, ആറാറു മണിക്കൂറ്‍ കൂടുമ്പോള്‍ രണ്ടു വീതം പാരസെറ്റമോള്‍ ഗുളിക കൊടുത്ത്‌ പനി വരാതെയാക്കാനും അറിയാന്‍ വയ്യാത്തതുകൊണ്ടല്ല മേല്‍പറഞ്ഞ ഡോക്ടര്‍മാര്‍ അതു ചെയ്യാത്തത്‌.

പനി എന്നത്‌ ശരീരം തന്നെ ഉണ്ടാക്കുന്ന ഒരു അവസ്ഥാവിശേഷമാണെന്നും, അങ്ങിനെയുണ്ടാകുന്ന ഉയര്‍ന്ന ഊഷ്മാവില്‍ ശരീരത്തിലുള്ള( WBC )വെളുത്ത രക്തകോശങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും, പനിയെ മരുന്നു കൊടുത്തു കുറക്കുന്നത്‌ അവയുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുമെന്നും അറിയാവുന്നതുകൊണ്ടാണ്‌.

പനിയുണ്ടാകനുള്ള വ്യക്തമായ കാരണം എന്താണെന്നു കണ്ടു പിടിക്കും വരെ പനിയുടെ വരവുപോക്കുകളുടെ ക്രമത്തെ അറിയുവാന്‍ വേണ്ടി നന്നാലു മണിക്കൂറ്‍ കൂടുമ്പോള്‍ പനി അളന്നു chart ചെയ്യുകയും മറ്റു പരിശോധനകള്‍ നടത്തുകയും, കാരണം മനസ്സിലായാല്‍ അതിനുള്ള ചികിത്സ ചെയ്യുകയും ആണ്‌ അവറ്‍ ചെയ്യുന്നത്‌.

സാധാരണ ഉള്ള പനി 105 ഡിഗ്രി വരെ കുഴപ്പകാരനല്ല.അഥവാ അത്രയും എത്തുകയാണെങ്കില്‍ തന്നെ ഒന്നു നനച്ചു തുടച്ചാല്‍ കുറയുന്നതേ ഉള്ളു. പക്ഷെ 100 എത്തുമ്പോള്‍ മുതല്‍ മരുന്നു കൊടുത്തു കുറക്കുന്നവരാണ്‌ ഇന്നു നാം കാണുന്നവരില്‍ ഭൂരിഭാഗവും.

ഈ മനസ്ഥിതി മാറുകയില്ല എന്നു മനസ്സിലാക്കിയ ചില കച്ചവടമനസ്ഥിക്കാരായ ആളുകള്‍ ആശുപത്രികളുണ്ടാക്കി മുതലെടുക്കുന്നു.

അവനവണ്റ്റെ മകനു ആ അവസ്ഥ ഉണ്ടായാല്‍ ചെയ്യുന്ന ചികിത്സയേ തണ്റ്റെ അടുത്തു വരുന്ന രോഗിക്കും കൊടുക്കൂ എന്ന മനസ്സാക്ഷിയുള്ളവര്‍ നാട്ടില്‍ സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ പട്ടിണി കിടക്കുകയേ ഉള്ളു, സ്വന്തമായി ജീവിക്കാന്‍ വേറേ വഴിയില്ലെങ്കില്‍- കാരണം അത്രമാത്രം ദൂഷിതമാണ്‌ ഈ രണ്ടു സമൂഹങ്ങളും.

കുറച്ചല്ല വൈദ്യത്തെക്കുറിച്ചു കൂടുതല്‍ അറിവാണ്‌ പൊതുജനങ്ങള്‍ നേടേണ്ടത്‌. തങ്ങളുടെ ശരീരം മറ്റൊരാളുടെ മുമ്പില്‍ അടിയറ വക്കുന്നതിനു മുമ്പു ഒന്നാലോചിക്കുക,- ആധുനിക വൈദ്യശാസ്ത്രം തിളങ്ങാന്‍ തുടങ്ങിയിട്ട്‌ ഏറിയാല്‍ ഒരു 60 കൊല്ലമേ ആയുള്ളു. മനുഷ്യവര്‍ഗ്ഗം ഇന്നുള്ളതിലും ആരോഗ്യവാന്‍മാരായി(WHO പഠനപ്രകാരം) യുഗങ്ങളായി ഇവിടെ ജീവിച്ചിരുന്നവരാണ്‌.

disclaimer ഇതു കൊണ്ട്‌ കേരളത്തിലെ സര്‍കാര്‍ ആശുപത്രികളില്‍ നടക്കുന്നതെല്ലാം സ്വര്‍ഗസമാനമായ പ്രവൃത്തികളാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതല്ല. എഴുതാന്‍ ഒരു മുഖവുരയായെടുത്തു എന്നു മാത്രം

ബെന്യാമിന്‍ said...

എന്റെ സ്‌നേഹിതരേ.. പുനത്തിലാനെ വളരെ നേരിട്ടറിയാവുന്ന ഒരുവനാണ്‌ ഈയുള്ളവന്‍. സ്വബുദ്ധിയുള്ള ആരും അതിയാന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുകയില്ല. ഇതുപോലെ അറിഞ്ഞുകൊണ്ട്‌ ചില മണ്ടത്തരങ്ങള്‍ വിളമ്പി ചര്‍ച്ചകളില്‍ തിളങ്ങി നില്‌ക്കുക അതിയാന്റെ ഒരു വിനോദം മാത്രം. നിങ്ങള്‍ ആ ചതിക്കുഴിയില്‍ വീണുപോയല്ലോ. ഇപ്പോത്തന്ന അതിയാന്റെ ആത്മകഥ പുറത്തിറങ്ങിയല്ലോ 'നഷ്‌ടജാതകം' മുക്കാലും കള്ളവും നടക്കാത്ത സ്വപ്‌നങ്ങളുമാണ്‌.
പിന്നെ ആരോഗ്യവിഷയത്തില്‍ ഒരു ചര്‍ച്ച തുടങ്ങി വയ്ക്കാന്‍ കഴിഞ്ഞല്ലോ. അതുമതി. ചര്‍ച്ച തുടരട്ടെ.അതില്‍ പുനത്തില്‍ ഒരു വിഷയമാവേണ്ട കാര്യമേയില്ല.

ദേവന്‍ said...

ഭയക്കണ്ടാ ബിന്ദു. നിങ്ങളുടെ മയോ ക്ലിനിക്ക്‌ ബ്രീത്ത്‌ എക്സര്‍സൈസിനുള്ള യന്ത്രം ഇറക്കിയിട്ടുണ്ട്‌:- ഒരുതതരം യാന്ത്രിക പ്രാണായാമ സഹായി. പ്രഷറു കുറക്കാം.

ഗുരുക്കളെ ,
ഈ ക്ണൂ എങ്ങനെയാ അടിച്ചേ? അതുവച്ചു പത്തു വാക്കു പറഞ്ഞു തന്നേ (പണ്ടു ക്ലിപ്തം എന്നതിനെ ഈ കിണു വച്ചല്ലായിരുന്നോ എഴുതുന്നത്‌)

ഇന്‍ഡ്യാ ഹെറിറ്റേജ്‌,
ഡോക്ടര്‍ പറഞ്ഞതു ശരിയാണ്‌. മിക്കവാറും ആളുകള്‍ ഒരുപാട്‌ ചികിത്സ എന്നാല്‍ ഒരുപാട്‌ ആരോഗ്യം എന്ന് ധരിച്ചു വശായിപ്പോയി. എന്തു ചെയ്യും. പനി ഒരസുഖമല്ല, ഒരവസ്ഥയാണെന്നു പറഞ്ഞാല്‍ രോഗി ഓട്ടോ വിളിച്ച്‌ അടുത്ത സ്ഥലം തിരക്കും.

മറ്റൊരു സങ്കടപ്പെടുത്തുന്ന ചേയ്ഞ്ചു കൂടി വന്നിട്ടുണ്ട്‌, ഈ സ്പെഷ്യലിസ്റ്റു ലോകത്തില്‍. ഫാമിലി ഡോക്റ്റര്‍ എന്ന ആരോഗ്യദൂതന്‍ ഇല്ലാതായി. പനിച്ചോ കാലൊടിഞ്ഞോ കിടക്കുമ്പോള്‍ ആദ്യമെത്തുന്ന. ഒരു ബൈക്കിലോ ടാക്സിയിലോ വീട്ടിലെത്തുന്ന കല്യാണത്തിനും ചാവടിയന്തിരത്തിനും നമ്മള്‍ മറക്കാതെ വിളിക്കുന്ന കുടുംബ ഡോക്റ്റര്‍. മൂപ്പര്‍ക്ക്‌ നമ്മളെ അറിയുന്നത്‌ കണ്‍സള്‍ട്ടേഷനില്‍ കിട്ടുന്ന snapshot മാത്രമല്ല. അപ്പനപ്പൂപ്പന്മാരുടെ ജീവിതം മുതല്‍ നമ്മുടെ മെഡിക്കല്‍ ഹിസ്റ്ററി ആദ്യന്തം അറിയും. ഈ സൂപ്പര്‍ സ്പെഷ്യാലിറ്റിക്കാലത്ത്‌ അദ്ദേഹം ഇല്ലാതെയായോ?

ബെന്യാമിന്‍,
ഇദ്ദേഹം ഇങ്ങനെ എഴുതാന്‍ വഴിയില്ലല്ലോ എന്നു ഞാനും ആലോചിച്ചിരുന്നു. അപ്പോ അറിഞ്ഞോണ്ട്‌ മായം തിരിയുന്നതാണോ?
അതു ശരി. എന്നാലും ആ അണ്ടിപ്പരിപ്പിന്റെ ബിസിനസ്സ്‌ ഇത്തിരി കടന്ന തമാശയായിപ്പോയി. ഇന്‍ഡ്യാ ഹെറിറ്റേജ്‌ പറഞ്ഞപോലെ വൃക്കരോഗത്തിന്റെ എന്നാല്‍ അറ്റത്തെത്തി അറിയാതിരിക്കുന്ന ഒരു വായനക്കാരന്‍ അരക്കിലോ കശുവണ്ടി ഇതു കണ്ടു തിന്നിരുന്നെങ്കില്‍ കളി കര്യമാവില്ലായിരുന്നോ.

ഉമേഷ്::Umesh said...

വരമൊഴിയില്‍ l^ (L^) എന്നടിച്ചാല്‍ മതി.

സിബു ആരാ മോന്‍? ഇതു മാത്രമല്ല ഋ, ഌ എന്നിവയുടെ ദീര്‍ഘങ്ങളും (r^^, l^^) വരമൊഴിയിലുണ്ടു്-ഫോണ്ടിലൊന്നും ഇല്ലെന്നു മാത്രം. പിന്നെ പ്രശ്ലേഷം (//), മലയാള അക്കങ്ങള്‍ (\1, \2, ...) തുടങ്ങി ഒരുപിടി സാധനങ്ങളും.

Anonymous said...

ഌ - ഇത് എങ്ങിനെയാ പറയാ? ഞാന്‍ ഇതു വരെ ഇതു കണ്ടിട്ടില്ലല്ലൊ..പഴയ ലിപിയാണൊ?

Cibu C J (സിബു) said...

ഇഞ്ചി, ‘ഌ‘ എന്നത്‌ ‘ള്’ എന്നു പറഞ്ഞാല്‍ മതി. ഋ എന്നത്‌ ‘റ്‌‘ എന്നുച്ചരിക്കുമ്പോലെ.

ഉമേഷേ, പ്രശ്ലേഷത്തിനു് // കൊടുക്കുന്ന പരിപാടി എനിക്കിഷ്ടമാവുന്നില്ല. അത്‌ ‘അ’ ആണെന്ന്‌ മനസ്സിലാവില്ല. ശരിക്ക്‌ _a ആണ് വേണ്ടിയിരുന്നത്‌. പക്ഷെ, ‘വ‌അള്’ എന്നിങ്ങനെ മലയാളത്തില്‍ അറബി എഴുതുമ്പോള്‍ പ്രശ്ലേഷമായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്‌. അതായത് ‘വऽള്’. എന്തായാലും ‘വ‌അള്’(va_aL~) എന്ന്‌ പ്രയോഗത്തിലുള്ളതിനാല്‍ _a പ്രശ്ലേഷത്തിന് ഉപയോഗിക്കാന്‍ പറ്റാതെ പോയി. ഇനിയിപ്പോ എന്തു ചെയ്യും?

/a, //a, |a, __a എന്നിങ്ങനെ ഒക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്‌. എന്ത്‌ പറയുന്നു?

Paradeshi said...

The antioxidant myth: a medical fairy tale (05 August 2006
From New Scientist Print Edition)

an article from recent newscientist magazine. it may require username and password to access the full text

http://www.newscientist.com/channel/health/mg19125631.500-the-antioxidant-myth-a-medical-fairy-tale.html;jsessionid=LNHCPBHCIECA

ദേവന്‍ said...

പ്രിയ പരദേശി,
ഇംഗ്ലീഷ്‌ കമന്റ്‌ ആയതിനാല്‍ ഫില്‍റ്ററില്‍ വീണുകിടക്കുകയായിരുന്നു, ഇതുവരെ ഞാനിത്‌ കണ്ടില്ല.

ഈ ലേഖനം എഴുതാന്‍ ഡോ. ലിസാ മെല്‍ട്ടണ്‍ എന്ന എഴുത്തുകാരി അവലംബമാക്കിയ മൂന്നു ക്ലിനിക്കല്‍ ട്രയലുകളും നേരത്തേ തന്നെ ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞതാണ്‌. എക്സ്റ്റ്രാക്റ്റ്‌ ചെയ്യപ്പെട്ട്‌ ഒറ്റതിരിച്ച്‌ മരുന്നു രൂപത്തിലാക്കി (വിശദവിവരങ്ങളറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പറയാം. ഉദാ. വിറ്റാമിന്‍ ഈ-പരീക്ഷണം എന്നു പറഞ്ഞത്‌ അപകടകരമായ ഓക്സിഡേഷന്‍ അനുഭവിക്കുന്ന പുകവലിക്കാരെ ആല്‍ഫ റ്റോക്കോഫെറോള്‍ എന്ന ആ വിറ്റാമിന്റെ ഒരു ഘടകം മാത്രം കഴിപ്പിച്ചു)

ഡോ. മെല്‍ട്ടന്റെ ലേഖനത്തിനാധാരമായ പഠനങ്ങള്‍ നടത്തിയവര്‍ പോലും അതിന്റെ വിറ്റാമിനെന്നാല്‍ ഡ്രഗ്ഗ്‌ എന്ന ഇഖ്വേഷനെ മാത്രമേ സംശയിച്ചുള്ളു ഓക്സിഡേഷനെ അല്ല (ഓക്സിഡേറ്ററി സ്റ്റ്രെസ്സ്‌ എന്ന കുരുക്കിനെപ്പറ്റി ഇന്ന് ഒരുപാട്‌ അറിവുണ്ട്‌) പഠനം അപ്പടി വിഴുങ്ങാന്‍ തയ്യാറായ അമേരിക്കന്‍ ഹാര്‍ട്ട്‌ അസ്സോസിയേഷന്‍ ഇങ്ങനെയാണു പ്രതികരിച്ചത്‌. "ഈയടുത്തു വന്ന ചില പഠനങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും കാണുന്നതിനാല്‍ മരുന്നെന്ന രീതിയില്‍ വിറ്റാമിനുകളെ കാണുന്ന രീതി ആശാസ്യമെന്ന് തീരുമാനിക്കാറായിട്ടില്ല.

രണ്ടു തവണ നോബല്‍ പ്രൈസ്‌ കിട്ടിയ ഡോ ലീനസ്‌ പോളിങ്ങിനെ വിറ്റാമിന്‍ സി കഴിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ മണ്ടനാക്കിയ ദയനീയ ചരിത്രത്തിന്റെ ഒരു തുടര്‍ച്ചയാണ്‌ ഹൃദ്രോഗിയോട്‌ പുകവലിക്കൂ പകരം ബീറ്റാ കരോട്ടിന്‍ ഗുളിക തരാം എന്നു പറയുന്ന തരം പരീക്ഷണം. അല്ല, ക്ലോപ്പിഡോഗ്രല്‍ പരീക്ഷിക്കുമ്പോള്‍ എന്തു രീതി ആയിരുന്നു?

വൈറ്റമിനുകള്‍ പേറ്റന്റില്ലാപ്പാവങ്ങളാണ്‌. അവക്ക്‌ ഒരു അസ്റ്റ്രാ സെനിക്കയെയോ ഫൈസറിനെയോ പോലെ മരുന്നുഭീമനെ സൃഷ്ടിക്കാനാവില്ല. ഡോ. മാക്ക്ഡോഗളിനെ ഒരിക്കല്‍ കൂടി ക്വോട്ട്‌ ചെയ്തോട്ടെ. "പണം കായ്ക്കാത്ത സത്യങ്ങളെ പുച്ഛിച്ചു തള്ളുന്ന രീതി എന്നെ വേദനിപ്പിക്കുന്നു"

( കാര്‍ഡിയോ ബ്ലോഗ്‌ സിന്ദിക്കേറ്റിലാണെന്നു തോന്നുന്നു, ലിസയുടെ ലേഖനത്തിലെ എല്ലാ നിരീക്ഷണവും ഒരു സിംഗപ്പൂര്‍ കാരന്‍ ഡോക്റ്ററുടേതാണെന്നും ഒരാളിന്റെ മാത്രം അഭിപ്രായം എടുക്കുക തീരെ യോജിച്ച രീതിയല്ലെന്നും ആരോ എഴുതിയും കണ്ടിരുന്നു )

SunilKumar Elamkulam Muthukurussi said...

പുതിയ കമന്റ്‌ കണ്ടപ്പോ വന്ന്‌ നോക്കിയതാണ്. ദേവാ വിഷയത്തില്‍ സര്‍വ്വകലാശാലാ ബിരുദമില്ലാതെ, ബിരുദമുള്ളവരേയും ഉണ്ടെന്നുപറയുന്നവരേയും ഇങനെ വിമര്‍ശിച്ചാല്‍-എന്തിന് അഭിപ്രായം പറഞാല്‍ മതി-, ചിലപ്പോള്‍ “കേരളചരകന്‍” എനോ സംശ്രുതന്‍ എന്നോ പട്ടം കിട്ടും. പട്ടം വേണ്ടെങ്കിലും തരും, തരുന്നത്‌ കൊടുക്കുന്നവരുടെ ജന്മാവകാശമാണ്. നമ്മള്‍ കേരളീയരാണ്. സൂക്ഷിക്കണേ...
(തമാശാ.. വ്യംഗം മനസ്സിലായെന്നുവിചാരിക്കുന്നു)-സു-

SunilKumar Elamkulam Muthukurussi said...

എന്റെ ഒരു അക്ഷരത്തെറ്റുകള്‍! ക്ഷമീ...-സു-

Kaithamullu said...

ദേവാ,
-വായിച്ച് കൊണ്ടിരിക്കുന്നു.

Kaippally said...

അപ്പോള്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക് പഠിച്ച പണിയും വശമില്ല അല്ലെ.

നല്ല ലേഖനം ദേവന്‍.