Tuesday, June 12, 2007

കേരളത്തിനു ഭീഷണിയാകുന്ന കൊതുകുകള്‍

ഈയിടെയായി എല്ലാദിവസവും പത്രങ്ങളില്‍ ചിക്കുന്‍‌ഗുനിയയെക്കുറിച്ചുള്ള
വാര്‍ത്തകള്‍ മുടങ്ങാതെ വരുന്നുണ്ട്. ഡെങ്കിപ്പനിയെക്കുറിച്ചും,
അതിനു മുന്നേ ജാപ്പനീസ് എന്‍സിഫാലിറ്റിസിനെക്കുറിച്ചും
വന്നുകൊണ്ടിരുന്ന സ്ഥിരം കോളത്തിലാണിതും ഇപ്പോള്‍ വരുന്നത്.
മന്തും മലേറിയയും ഇക്കാലത്ത് വാര്‍ത്തയാകാന്‍ പോലും
പ്രാധാന്യമില്ലാത്ത രോഗങ്ങളായി. വരും നാളുകളില്‍ റോസ് റിവര്‍,
ബര്‍മ്മാ ഫോറസ്റ്റ്, മുറേ വാലി, വെസ്റ്റ് നൈല്‍ തുടങ്ങി പലതരം
പനികളും മേല്‍പ്പറഞ്ഞവക്കൊപ്പം കേരളത്തില്‍ പ്രതീക്ഷിക്കാം,
കൊതുകുകള്‍ മിടുക്കികളായ കുടിയേറ്റക്കാരികളാണ്. കൊതുകുകളുടെ
എണ്ണം കൂടുന്നതനുസരിച്ച് പകര്‍ച്ചവ്യാധികളും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.

കൊതുകുളും അവ പരത്തുന്ന രോഗങ്ങളും

ആണും പെണ്ണും രണ്ടു തരം ഭക്ഷണം കഴിക്കുന്നുവെന്ന പ്രത്യേകത
കൊതുകുവര്‍ഗ്ഗത്തിനുണ്ട്. പതിമൂന്നു വര്‍ഗ്ഗങ്ങളിലായി
രണ്ടായിരത്തി അഞ്ഞൂറില്‍ പരം കൊതുകളുണ്ട്. അംഗസംഖ്യ എടുത്താല്‍
ഇതില്‍ ഭൂരിഭാഗവും ക്യൂലക്സ്, അനോഫിലിസ്, അഡെസ് എന്ന മൂന്നു വര്‍ഗ്ഗങ്ങളില്‍പ്പെടുന്നവയാകും.
ലോകത്തെ കീഴടക്കാനാഞ്ഞ അലക്സാണ്ടര്‍ മരിച്ചു വീണത് ഈ ചെറു
ഷഡ്പദം മൂലമാണ്. റോമാ സാമ്രാജ്യം തകര്‍ന്നതിലും മലേറിയ ഒരു
വലിയ പങ്കു വഹിച്ചു. രാഷ്ട്രങ്ങളെയും സംസ്കാരങ്ങളെയും കൂടി
ഇല്ലാതാക്കിയ ചരിത്രമുള്ള കൊതുകുവര്‍ഗ്ഗത്തോട്‌ മുപ്പതിനായിരം
വര്‍ഷത്തെ മനുഷ്യന്റെ അറിയപ്പെടുന്ന ചരിത്രത്തില്‍ നടത്തിയ
യുദ്ധങ്ങള്‍ തോറ്റ കഥകളാണേറെയും.






































വംശം


ക്യൂലക്സ്‌


അനോഫിലിസ്‌


അഡെസ്‌


കൂടുതലായി പെരുകുന്ന സ്ഥലങ്ങള്‍


മലിനമായ നഗരങ്ങള്‍, കെട്ടിക്കിടക്കുന്ന ഓടകള്‍, അഴുക്കു
കുളങ്ങള്‍, തുറന്ന കക്കൂസ്‌, വാട്ടര്‍ ടാങ്കുകള്‍, ഉപേക്ഷിച്ച പാത്രങ്ങള്‍,


ഗ്രാമപ്രദേശങ്ങള്‍, ചതുപ്പുകുളങ്ങള്‍


കെട്ടിക്കിടക്കുന്ന ഓടകള്‍, അഴുക്കു കുളങ്ങള്‍, തുറന്ന
കക്കൂസ്‌, വാട്ടര്‍ ടാങ്കുകള്‍, വെള്ളം കെട്ടുന്ന മരപ്പൊത്തുകള്‍,
ഉപേക്ഷിച്ച പാത്രങ്ങള്‍, ചെളിക്കുണ്ടുകള്‍, ചിരട്ടകള്‍, കുപ്പിയടപ്പുകള്‍


പൊതുവില്‍ ആക്രമിക്കുന്ന സമയം


രാത്രി മുഴുവന്‍


രാത്രി മുഴുവന്‍


രാവിലേയും വൈകുന്നേരവും


പരത്തുന്ന വൈറസുകള്‍*


വെസ്റ്റ്‌ നൈല്‍

സെന്റ്‌ ലൂയിസ്‌ എന്‍സെഫാലിറ്റിസ്‌

ഈസ്റ്റേണ്‍ ഇക്ക്വിന്‍

വെസ്റ്റേണ്‍ ഇക്ക്വിന്‍ ജാപ്പനീസ്‌ -എന്‍സെഫാലിറ്റിസ്‌


ഓനിയോനിയൊങ്ങ്‌


ഡെങ്കിപ്പനി-

(4 ഇനങ്ങള്‍)

യെല്ലോ ഫീവര്‍

സെന്റ്‌ ലൂയിസ്‌ എന്‍സെഫാലിറ്റിസ്‌

ചിക്കുന്‍ഗുനിയ

റോസ്‌ റിവര്‍ ബര്‍മ്മാ- ഫോറസ്റ്റ്‌

മുറേ വാലി


പരത്തുന്ന വിരകള്‍


മന്തും മറ്റു ഫൈലേറിയകളും, Dog Heartworm


 


Dog Heartworm


പരത്തുന്ന പ്രോട്ടോ-സോവ


 


മലമ്പനി

നാശം വിതക്കുന്ന കൊതുകുനാശിനികള്‍

രാസവസ്തുക്കളുപയോഗിച്ച് കൊതുകിനെ വംശനാശം വരുത്താമെന്ന സ്വപ്നം
ഡി. ഡി. റ്റിക്കേറ്റ വന് തിരിച്ചടിയോടെ ഉപേക്ഷിക്കേണ്ടിവന്നു.
മലമ്പനി പൊട്ടിപ്പുറപ്പെടുമ്പോള്‍ ഇന്നും മലാത്തിയോണ്‍
ഉപയോഗിക്കാറുണ്ട്. അല്ലെത്രിന്‍ എന്ന കീടനാശിനിയാല്‍
നിര്‍മ്മിതമായ കൊതുകുതിരികള്‍ പുകക്കല്‍‍ (ആമ മാര്‍ക്ക്,
മാക്സോ മുതലായ ബ്രാന്റുകളില്‍ ലഭിക്കുന്നു), പല്ലെത്രിന്‍ എന്ന
കീടനാശിനി ഇലക്റ്റ്ട്രിക്ക് യന്ത്രത്തില്‍ വച്ച് ബാഷ്പമാക്കല്‍
(Good Knight, Liquidator, AllOut തുടങ്ങിയ ബ്രാന്റുകളില്‍
ലഭിക്കുന്നുണ്ട്), എന്നീ വ്യക്തിതല കൊതുകു നിയന്ത്രണമാണ് ഇന്ന്
രാസ നിയന്ത്രണത്തിനു ശ്രമിക്കുന്നവര്‍ ഉപയോഗിക്കുന്നത്.


കീടനാശിനികളുടെ പുകയും ബാഷ്പവും ഗുരുതരവും മാരകവുമായ
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്ന് മാത്രമല്ല, കൊതുകളെ
കുറച്ചു നേരത്തേക്ക് മാറ്റി നിറുത്തുകയല്ലാതെ ഇല്ലാതാക്കുവാന്‍
ഇവയ്ക്ക് കഴിയുകയില്ല. പല്ലെത്രിന്‍ ജലജീവികള്‍ക്ക് വലിയ
ഭീഷണിയാണ്. ഉപയോഗിച്ചശേഷം ഓടയിലും മറ്റും ഉപേക്ഷിക്കുന്ന
പല്ലെത്രിന്‍ "mat" തവള, ആമ, മീനുകള്‍ എന്നിവയെ നശിപ്പിച്ച്
കൊതുകളുടെ എണ്ണം കൂട്ടുന്നു.


ഫെന്തിയോണ്‍ പോലെയുള്ള കീടനാശിനികള്‍ കോര്‍പ്പറേഷനുകളും
മറ്റും പരിപൂര്‍ണ്ണമായും ഉപയോഗശൂന്യമായ ഇടങ്ങളില്‍
തളിക്കുന്നത്, പരിസ്ഥിതി പ്രശ്നങ്ങള്‍ക്കു വിധേയമായെങ്കിലും
താല്ക്കാലിക ഫലം ചെയ്യാറുണ്ട്.


കൊതുകുകള്‍ മറ്റു ജീവികള്‍ പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ ഡൈ
ഓക്സൈഡ് പോലെയുള്ള പല പദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞും, ഇരകളെ
കണ്ണുകള്‍ കൊണ്ട് തിരഞ്ഞു പിടിച്ചും ചര്‍മ്മത്തിന്റെ ചൂട്
കണ്ടെത്തിയുമാണ് അറിയുന്നത്. ഇതിനാല് ഇലക്ട്രിക്ക്
റിപ്പല്ലന്റ് തുടങ്ങിയ യന്ത്രങ്ങള് ഫലപ്രദമല്ല. അവ
വളരെക്കുറച്ച് കൊതുകുകളെ മാത്രമേ ഇല്ലാതാക്കുന്നുള്ളു.


ഉറങ്ങുന്ന ഭരണകൂടം, ഇരുട്ടില് തപ്പുന്ന
മാദ്ധ്യമങ്ങളും.


ഒരു പമ്പും നല്കി ഓടകളില്‍ കീടനാശിനി തളിക്കാന്‍ ചില
കൂലിപ്പണിക്കാരെ കോര്‍പ്പറേഷനുകള്‍ തോട്ടികളോടൊപ്പം
നിയമിക്കുന്നതൊഴിച്ചാല്‍ ഒരു വെക്റ്റര്‍ കണ്ട്രോള്‍ നടപടിയും
സ്വീകരിച്ചതായി അറിവില്ല.


ചേര്‍ത്തലയിലെയും ആലപ്പുഴയിലേയും കൊതുകളെക്കുറിച്ച്
പഠിക്കാന്‍ കുറച്ചുവര്‍ഷം മുന്നേ സ്റ്റേറ്റ് വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രസ്തുത
സ്ഥാപനം, ആലപ്പുഴയിലെ മെഡിക്കല് കോളേജില്‍ അനുവദിച്ചു കിട്ടിയ
മുറിക്കു പകരം സ്വന്തമായി ഒരോഫീസും ലാബും വേണമെന്ന്
ആവശ്യപ്പെട്ടതടക്കം തുടങ്ങിയതില്‍ ഇന്നുവരെയുള്ള ഒരു നിവേദനവും
പരിഗണിച്ചിട്ടില്ലെന്ന് പരാതിപ്പെടുന്നു.


പത്രമാദ്ധ്യമങ്ങളും കൃത്യമായ വിവരങ്ങള്‍ നല്കുന്നതിനു
ശ്രമിക്കാതെ മരണ വാര്‍ത്തകളില്‍ മാത്രം താല്പ്പര്യം
കാട്ടുന്നു. മുഖചിത്രമടക്കം "ചിക്കുന് ഗുനിയ സ്പെഷ്യല്‍"
പതിപ്പിറക്കിയ സമകാലിക മലയാളം വാരികയില്‍
പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ഒരു ന്യൂസ് റിപ്പോര്‍ട്ട്
ഒഴിച്ചാല്‍ ആകെ ഉണ്ടായിരുന്നത് ഡോ. സിദ്ധാര്‍ത്ഥന്‍ എഴുതിയ
വളരെ ചുരുങ്ങിയ ഒരു റിപ്പോര്‍ട്ട് മാത്രമാണ്. പ്രാഥമികമായ
വിവരങ്ങള്‍ മാത്രമടങ്ങുന്ന അതില്‍ രോഗനിര്‍ണ്ണയത്തിനാവശ്യമായ
ആര്‍ ടി - പീ സി ആര്‍ ടെസ്റ്റ് (ഒരു ആര്‍ എന്‍ ഏ മാപ്പിംഗ്
സംവിധാനം) നാട്ടില്‍ ഇല്ലാത്തനിനാല്‍ ഡെല്ഹിയിലോ പൂനയിലോ
സാമ്പിളുകള്‍ അയക്കുന്നെന്ന് പറയുന്നു. ക്രിയാത്മകമായ
ലേഖനങ്ങള്‍ ആകെ കണ്ടത് മലയാളം ബ്ലോഗ്ഗുകളിലെന്ന് പറയാതെ വയ്യ.
സമകാലികത്തിലും (ചിക്കനും
ചിക്കുന്‍‌ഗുന്യയും
) മറ്റു ചില ബ്ലോഗ്ഗുകളിലും വിശദമായ
റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും പുരോഗമിക്കുന്നു. [ആര്‍ എന്‍ ഏ
മാപ്പിംഗ് കിറ്റ് എന്നത് വലിയ വിലപിടിപ്പുള്ള
സംവിധാനമല്ലെന്നും ചിക്കുന്‍ ഗുനിയ വൈറസിനു മ്യൂട്ടേഷന്‍
സംഭവിച്ചോയെന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമെന്നും
മറ്റുമടങ്ങുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളും ബ്ലോഗ്ഗുകളില്‍
മാത്രമൊതുങ്ങുന്നു.]


കൊതുകുകളെ ജയിക്കാന്‍

അഡെസ് കൊതുകുകള്‍ ഡെങ്കിപ്പനി കൊച്ചിയില്‍ പടര്‍ത്തിയ സമയത്ത്
നഗരത്തിലെ കൊതുകുകളെ നശിപ്പിക്കാനുള്ള വഴികളെപറ്റി പഠനം
നടത്തിയിരുന്നു. പഠനത്തില്‍ കൊച്ചിയിലെ എതാണ്ട് 90 ശതമാനം
കൊതുകുകളും ഓടകളില്‍ നിന്നും വരുന്നവയാണെന്നും, ബാക്കി പത്തു
ശതമാനം സെപ്റ്റിക്ക് ടാങ്കുകള്‍, വാട്ടര്‍ ടാങ്കുകള്‍,
വാട്ടര്‍ മീറ്റര്‍ ചേംബര്‍, പറമ്പിലും മറ്റും
ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, പൊട്ടക്കിണറുകള്‍ എന്നിവയിലാണു
വളരുന്നതെന്നും കണ്ടെത്തി.



  • ഓടകളെ മൊത്തം മൂടുന്നതാണ് നഗരങ്ങളില്‍ കൊതുകിനെ
    ഇല്ലാതാക്കാന്‍ ചെയ്യേണ്ട ആദ്യ പടി. വെള്ളം
    കെട്ടിക്കിടക്കാതെ ഒഴുകാനുള്ള സംവിധാനവും വേണം.

  • പറമ്പില്‍ പാത്രങ്ങളും മറ്റും ഉപേക്ഷിക്കരുത്,
    മഴവെള്ളം കെട്ടിക്കിടക്കുന്ന ചെളിക്കുണ്ടുകളും മലിന ജലം
    കെട്ടിക്കിടക്കുന്ന ഓടകളുംവൃത്തിയാക്കുക. പൊതു ജനങ്ങളും
    സംഘടനകളും, ക്ലബ്ബുകളും, സാമൂഹ്യപ്രവര്‍ത്തകരും,
    സര്‍ക്കാരും ഇതിനു ഒരുമിച്ച് തുനിഞ്ഞിറങ്ങണം

  • കൂത്താടികള്‍ ഇല്ലാതെയാകാന്‍ വീട്ടുകുളങ്ങളിലും
    കിണറുകളിലും (അവയുടെ വലിപ്പമനുസരിച്ച്) ഗംബൂസിയ, ഗപ്പി,
    ചൈനീസ് കാര്‍പ്പ്, ഗൌരാമി എന്നീ മത്സ്യങ്ങളെ
    വളര്‍ത്തിയാല്‍ മതിയാവും.

  • വലിയ കുളങ്ങളിലും വയലുകളിലും പ്രകൃതി തന്നെ നിയമിച്ച
    വെക്റ്റര്‍ കണ്ട്രോളര്‍മാരായ മത്സ്യങ്ങളും തവളകളും ആമകളും
    ഇല്ലാതെയായിപ്പോകാതിരിക്കാന്‍ ശ്രദ്ധിച്ചാല് മതിയാകും.

  • റബര്‍ തോട്ടങ്ങളില്‍ റബര്‍ പാലെടുക്കുന്ന ചിരട്ടകളും
    മറ്റും മഴക്കാലത്ത് ഉപയോഗിക്കാതെയാകുമ്പോള്‍
    എടുത്തുമാറ്റുക.

  • കക്കൂസുകളുടെ സെപ്റ്റിക്ക് ടാങ്ക് മാസ്റ്റിന്റെ മുകളില്‍
    ഒരു ചെറു ഇരുമ്പു വലയോ പ്ലാസ്റ്റിക്ക് വലയോ കെട്ടേണ്ടത്
    അത്യാവശ്യമാണ്.

  • കൊതുകുശല്യമുള്ള ഇടങ്ങളില്‍ വീടുകളുടെ ജനാലകളില്‍
    നെറ്റ് അടിക്കുക. വാതിലുകള്‍ക്ക് എയര്‍ കര്‍ട്ടന്‍ വലിയ
    ഗുണം ചെയ്യും.

  • ഉറങ്ങാന്‍ കൊതുകുവലകള്‍ ഉപയോഗിക്കുക. അഡെസ് കൊതുകു
    പരത്തുന്ന അസുഖങ്ങള്‍ നിലവില്‍ നില്ക്കെ രാവിലെയും
    വൈകുന്നേരവും കൊതുകടി ഏല്ക്കാതെ സൂക്ഷിക്കുക.

  • വീട്ടുപറമ്പില്‍ തുളസി, കാശിത്തുമ്പ, ജമന്തി, ലെമണ്‍
    ഗ്രാസ്സ് എന്നീ ചെടികളും വേപ്പുമരവും വളര്‍ത്തുന്നത്
    കൊതുകിന്റെ ശല്യം വളരെയേറെ കുറക്കും.

  • വളരെ കലശലായ ശല്യമുണ്ടെങ്കില്‍ വരാന്തകളിലും മറ്റും
    പച്ച തുമ്പച്ചെടി കനലില് പുകച്ച പുക കൊള്ളിക്കുക.
    ഉറക്കറകളില്‍ യാതൊരുവിധ പുകയും അരുത്.

  • ക്യാമ്പിംഗ്, ട്രെക്കിംഗ്, ബാര്‍ബെക്യൂ തുടങ്ങിയ
    വേളകളില്‍ വേപ്പെണ്ണയോ യൂക്കാലിപ്റ്റസ് എണ്ണയോ
    തേച്ചയിടങ്ങള്‍ ഏറെ നേരം കൊതുകുകടിയില്‍ നിന്നും
    രക്ഷപ്പെടും. വേപ്പ് ചേര്‍ന്ന സോപ്പുകള്‍ കുറച്ചൊക്കെ
    കൊതുകില്‍ നിന്നും സംരക്ഷണം തരുമെന്നും ചിലര്‍
    പറയുന്നുണ്ട്.


വല്ലപ്പോഴും പൊട്ടിപ്പുറപ്പെടുന്ന കുറച്ച് അസുഖങ്ങള്‍
ഉണ്ടാകാനുള്ള കാരണം എന്നതിനെക്കാള്‍ കൊതുകുശല്യം കേരളത്തിന്റെ
ടൂറിസം, ഐ റ്റി മേഖലകളെ പ്രതികൂലമായി ബാധിക്കുകയും നാട്ടില്
സുരക്ഷിതമായ ജീവിതം അസാദ്ധ്യമാക്കുകയും ചെയ്യുന്ന ഒരു വന്‍
പ്രശ്നമായി മാറിക്കൊണ്ടേയിരിക്കുന്നു. സാധാരണഗതിയില്‍
മരണഹേതുവല്ലാത്ത ചിക്കുന്‍ ഗുനിയപോലെയുള്ള അസുഖങ്ങള്‍ കൂടി
വിനാശകാരികളാകുന്ന നമ്മുടെ നാട്ടിലേക്ക് ഒരു വിമാനത്തിലോ
കണ്ടെയിനറിലോ എത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് പോലെ ഭീകരാണുവിനെ
വഹിക്കുന്ന ഒരു കൊതുക് ചിന്തിക്കാനാവാത്തവിധം ഭീകരമായ
കൂട്ടമരണങ്ങള്‍ക്ക് ഏതു നിമിഷവും തുടക്കമിട്ടേക്കാം.
കേരളത്തിലെ സര്‍ക്കാരും തദ്ദേശ ഭരണസ്ഥാപനങ്ങളും
നമ്മളോരോരുത്തരും അടിയന്തിരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍
മലയാളിയെന്ന വംശം തന്നെ ഇല്ലാതെയായെന്നു വന്നുകൂടായ്കയില്ല.
ഒരതിശയോക്തിയെന്ന് തോന്നുന്നുണ്ടോ? ലോകം മുഴുവന്‍ കീഴടക്കാന്
ഒരുമ്പെട്ട അഥില്ലയുടെ ഹണ്‍ വംശം ഇല്ലാതായത് കൊതുകുമൂലമാണ്.
അക്കാലത്തെയപേക്ഷിച്ച് കൊതുകു പരത്തുന്ന ചികിത്സിക്കാനാവാത്ത
തരം രോഗങ്ങള്‍ ഇന്ന് വളരെ കൂടുതലുണ്ടുതാനും. കൊതുകുകളെ ഏറ്റവും
വലിയ ശത്രുവായി കണ്ട് ഒരിക്കല്‍ ന്യൂ ജേഴ്സിയും ബ്രസീലുമൊക്കെ
ചെയ്തതുപോലെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയേ കേരളത്തിനിനി
നിവൃത്തിയുള്ളു.



തര്‍ജ്ജനി മാസികയില്‍ കഴിഞ്ഞ വര്‍ഷം എഴുതിയ ലേഖനം. ശേഷം മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ ലേഖനങ്ങള്‍ എഴുതുകയുണ്ടായെങ്കിലും ഇതെഴുതുന്ന സമയം പെരിങ്ങോടന്റെ പോസ്റ്റ് അല്ലാതെ കൊതുകുകളെക്കുറിച്ച് ആരും മലയാളത്തിലെഴുതി കണ്ടിരുന്നില്ല.

Monday, March 12, 2007

ഗൌട്ട്- ഒരു ഡൌട്ട്

പ്രിയ സുഹൃത്തേ,
ഒറ്റക്കു ജീവിതം തുടങ്ങിയതില്‍ പിന്നെ "ലൈഫ്‌ സ്റ്റൈല്‍" എന്ന് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ദിവസങ്ങളിലൂടെ പോകുന്നു ഞാന്‍. ഈ പരിതസ്ഥിതിയില്‍ നിന്നു കരകയറാതെ ആയുരാരോഗ്യം ബ്ലോഗ് തുടരുന്നില്ലെന്നും ഉറച്ചതാണ്‌. താങ്കള്‍ അന്വേഷിച്ച കാര്യത്തില്‍ ഞാന്‍ എഴുതുന്നതിനു മീതേ പണിക്കര്‍ മാഷെ പോലെയുള്ളവരുടെ സെക്കന്‍ഡ്‌ ഒപ്പീനിയന്‍ വേണം എന്നതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാതെ മെയിലില്‍ അയക്കാന്‍ പറ്റുന്നുമില്ല.

"ഗൌട്ട്‌" എന്ന അസുഖത്തെ അലോപ്പതി ഒരു തരം വാതം ആയിട്ടാണ്‌ കണക്കാക്കുന്നത്‌. രക്തത്തില്‍ ഉയര്‍ന്ന അളവില്‍ യൂറിക്ക്‌ ആസിഡ്‌ ഉണ്ടായി അത് സൂചി പോലെ കട്ടിയായി ശല്യം ചെയ്യുന്നതാണ് ഈ സംഭവം, നല്ല വേദന ഉണ്ടായിരിക്കും- കാലില്‍ ആണു സാധാരണ തുടക്കം( 4 മുതല്‍ 6 mg/dl വരെ ആണ്‌ പൊതുവില്‍ യൂറിക്ക്‌ ആസിഡ്‌ നോര്‍മല്‍ ലെവല്‍.)സനാതന വ്യാധിയാണെങ്കിലും സ്പെല്ലുകള്‍ വന്നും പോയും ഇരിക്കും.

ഗൌട്ട്‌ ബാധിച്ചാല്‍ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങള്‍
1. ധാരാളം വെള്ളം കുടിക്കുക, യൂറിക്ക്‌ ആസിഡ്‌ കുറയും.

2. മദ്യം യൂറിക്ക്‌ ആസിഡ്‌ വല്ലാതെ കൂട്ടും.

3. അധികം ശരീരഭാരമുള്ളവരില്‍ ഗൌട്ട്‌ അധികമായി കണ്ടുവരുന്നു. തടിയുണ്ടെങ്കില്‍ കുറയ്ക്കുക.

4. അണ്ടിപ്പരിപ്പുകള്‍ (കശു-കപ്പല്‍-ബദാം, വാള്‍നട്ട്‌ ഒന്നും) ഒട്ടും കഴിക്കരുത്‌.

5. അയല പോലെ ഓയില്‍ നിറഞ്ഞ മീനുകള്‍, ബീഫ്‌ (കഴിയുന്നതും ഇറച്ചികള്‍ ഒന്നും) കഴിക്കരുത്‌. കിഡ്നി, ബ്രെയിന്‍ ലിവര്‍, കക്ക, ഞണ്ട്‌, കൊഞ്ച്‌ ഒട്ടും പാടില്ല. (ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങളെല്ലാം യൂറിക്ക്‌ ആസിഡ്‌ നില ഉയര്‍ത്തുന്നു).

6. ഇന്‍സുലിന്‍ പോലെയുള്ള ചില മരുന്നുകള്‍, വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എന്നിവ യൂറിക്ക്‌ ആസിഡ്‌ കൂട്ടും. അങ്ങനെ എന്തെങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ ഡോക്റ്ററോട്‌ ചര്‍ച്ച ചെയ്യുക.

7. ഗൌട്ട്‌ അറ്റാക്കിനു ഏറ്റവും ഫലപ്രദമായ മരുന്നാണ്‌ ചെറി. ചെറിപ്പഴം ഒരു 5 മുതല്‍ 10 എണ്ണം വീതം ദിവസവും തിന്നാല്‍ ഒരാഴ്ചകൊണ്ട്‌ വേദന പോയും യൂറിക്ക്‌ ആസിഡ്‌ കുറഞ്ഞും കിട്ടും.

8. നാരങ്ങാ വെള്ളം, ഓറഞ്ച്‌ ജ്യൂസ്‌ എന്നിവ നല്ലതാണ്‌.

9. ദിവസവും ഒരു ആപ്പിള്‍ അല്ലെങ്കില്‍ ഏത്തപ്പഴം (ഏത്തനില്ലെങ്കില്‍ പൊട്ടാസ്യം കൂടുതലുള്ള എന്തെങ്കിലും പഴം മതി ) കഴിക്കുക.

10. എപ്സം സാള്‍ട്ട്‌ കലക്കിയ വെള്ളത്തില്‍ കാല്‍ മുക്കുന്നത്‌ നല്ലതാണെന്ന് പ്രകൃതി ചികിത്സകര്‍ പറയുന്നു.

11. കിടക്കുമ്പോള്‍ തലയിണയാലെ കാലുയര്‍ത്തി വച്ച്‌ കിടക്കുക.

12. ബീയര്‍, കാപ്പി, കോളകള്‍ കഫീന്‍ ചേര്‍ന്ന എല്ലാം (പറ്റുമെങ്കില്‍ ചായയും) ഒഴിവാക്കുക.

13. അപ്പവും മറ്റും ഉണ്ടാകുമ്പോള്‍ യീസ്റ്റിനു പകരം ബേക്കിംഗ്‌ സോഡ ഉപയോഗിക്കുക (യീസ്റ്റ്‌ ഗൌട്ടിനു വളരെ ചീത്തയും ബേക്കിംഗ്‌ സോഡ വളരെ നല്ലതുമാണ്‌).

14. സ്ട്രെസ്സിനു ഗൌട്ട്‌ സ്പെല്ലുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

15. ഇനി എല്ലാ അസുഖക്കാരോടും അസുഖമില്ലാത്തവരോടും പറയുന്ന കാര്യം- പ്രോസസ്സ്‌ ചെയ്ത ഭക്ഷണം- പ്രധാനമായും മൈദ, പഞ്ചസാര മുതലായവ പരമാവധി കുറക്കുക.

തൈറോയിഡ്‌ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിക്കാണുമല്ലോ?
സസ്നേഹം,
ദേവന്‍

Wednesday, January 03, 2007

പള്‍സ്‌ പോളിയോ പദ്ധതി ഫലപ്രദമോ?

കുട്ടിക്കാലത്ത്‌ ഓറല്‍ പോളിയോ വാക്സിനേഷന്‍ മൂലം പോളിയോബാധിതനായ കോര്‍ട്ടിസ്‌ സ്ട്രോങ്ങ്‌ എന്ന യുവാവിന്‌ കോടതി എമ്പത്തഞ്ചു ലക്ഷം ഡോളര്‍ നഷ്ടപരിഹാരം സെന്റ്‌ ലൂയിസ്‌ കോടതി വിധിച്ചിട്ട്‌ ഒരു വര്‍ഷം തികയുന്ന സമയത്താണ്‌ ലോകാരോഗ്യ സംഘടനയുടെ പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ത്യയിലെ മറ്റൊരു സ്റ്റേജ്‌ രണ്ടായിരത്തി ആറ്‌ മേയ്‌ ഇരുപത്തൊന്നിനു പൂര്‍ത്തിയാക്കുന്നെന്ന വാര്‍ത്ത കാണാനിടയായത്‌.

പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ എന്തുകൊണ്ട്‌ പഠനവിധേയമാക്കേണ്ടതുണ്ട്‌?
മുന്നൂറു കോടി ഡോളര്‍ ചിലവില്‍ ഇരുപതു കോടി കുട്ടികള്‍ക്ക്‌ ഓറല്‍ പോളിയോ വാക്സിന്‍ നല്‍കി ലോകത്തെ മൂന്നുവര്‍ഷം കൊണ്ട്‌ പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടില്‍ ലോകാരോഗ്യ സംഘടന പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിനു തുടക്കം കുറിച്ചു. രണ്ടായിരത്തിയാറിലും ഈ പ്രോജക്റ്റിനു അറുതിയായില്ല എന്നത്‌ പദ്ധതി നടത്തിപ്പില്‍ പൊതുവിലുള്ള കെടുകാര്യസ്ഥത എന്നോ ഇത്ര വലിയ ഒരു സംരംഭമാകയാല്‍ സ്വാഭാവികമായി വരുന്ന കുഴപ്പങ്ങളാണെന്നോ എഴുതി തള്ളാനാവുന്നില്ല. രണ്ടായിരത്തി ഒന്നാമാണ്ടോടെ പോളിയോ ലോകത്തു നിന്നും തുടച്ചു മാറ്റുമെന്ന് അവകാശപ്പെട്ട ലോകാരോഗ്യ സംഘടനയുടെ വക്താവ്‌ ഡോക്ടര്‍ ഡേവിഡ്‌ ഹെയ്മന്‍ രണ്ടായിരത്തി നാലില്‍ പറഞ്ഞത്‌ " പോളിയോ എന്ന മാരകരോഗം അടുത്തകാലത്തുണ്ടായതില്‍ എറ്റവും വന്‍ തോതില്‍ ഇപ്പോള്‍ വര്‍ദ്ധിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇമ്മ്യൂണൈസേഷനില്‍ കാണിക്കുന്ന അലംഭാവം ആകും കാരണം" എന്നാണ്‌ [1] .ഇതിനാല്‍ പള്‍സ്‌ പോളിയോ എന്ന പ്രോജക്റ്റ്‌ ഫലപ്രദമായ ഒരു പരിപാടിയാണോ എന്ന ചോദ്യം ഉന്നയിക്കേണ്ടി വരുന്നു.
“പ്രതിരോധ കുത്തിവയ്പ്പുകള്‍- നൂറുവര്‍ഷത്തെ ഗവേഷണം” എന്ന തന്റെ പുസ്തകത്തിന്റെ ബ്രോഷറില്‍ (എനിക്ക്‌ ഈ പുസ്തകം ഇനിയും വായിക്കാനായിട്ടില്ല)ആസ്ത്രേലിയയിലെ ശാസ്ത്ര-ഗവേഷണ വിഭാഗം മേധാവിയായിരുന്ന ഡോ. ഷീബ്‌നര്‍ [2] പറയുന്നു " പോളിയോ ഒരിക്കലും തനിയേ പൊട്ടിപ്പുറപ്പെടുന്നില്ല, മനുഷ്യന്‍ പലതരം വാക്സിനേഷനുകളും മറ്റും കൊണ്ട്‌ അതിനെ പ്രകോപിച്ച്‌ ഉയിര്‍ത്തുമ്പോള്‍ മാത്രം അതുണ്ടാവുന്നു.” ഗവേഷകരുടെ ഇത്തരം അഭിപ്രായങ്ങള്‍ പള്‍സ്‌ പോളിയോ പരിപാടിയുടെ ആവശ്യകതയെപ്പറ്റി ചിന്തിക്കാന്‍ പ്രചോദനം ആകുന്നു.
രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും കൊടുക്കുന്ന മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ അത്യാഹിതമുണ്ടാകാനുള്ള സാദ്ധ്യതയെക്കുറിച്ചോ സര്‍ക്കാര്‍ പ്രചരണങ്ങളില്‍ ഒന്നും കാണാനാവാത്തത്‌ ഈ പദ്ധതിക്ക്‌ ആവശ്യമായ സുതാര്യത നിലവിലുണ്ടോ എന്നും അന്വേഷിക്കുന്നതിനു പ്രേരിപ്പിക്കുന്നു.

എന്താണ്‌ പോളിയോ?
Photobucket - Video and Image Hosting
പോളിയോമിയെലിറ്റിസ്‌ (ചുരുക്കത്തില്‍ പോളിയോ ) എന്ന പിള്ളവാതം (infantile paralysis) പോളിയോവൈറസ്‌ എന്ന തരം RNA വൈറസിനാല്‍ ഉണ്ടാകുന്നു. ഈ സൂക്ഷ്മാണു മനുഷ്യനിലെ ഏ റ്റൈപ്പ്‌ മഞ്ഞപ്പിത്തത്തിനും കന്നുകാലികളിലെ കുളമ്പു ദീനത്തിനും കോഴിവസന്തക്കും കാരണമാകുന്ന പിക്കോണാവിരിഡേ കുലത്തില്‍ പ്പെട്ടവയാകയാല്‍ പോളിയോ രോഗദാതാവിന്റെ മലത്തില്‍ നിന്നും രോഗം ബാധിക്കുന്നയാളിന്റെ വായിലേക്ക്‌ കടന്നെത്തുന്ന തരം പകര്‍ച്ചവ്യാധിയാണ്‌

വിസര്‍ജ്ജ്യങ്ങളും മാലിന്യങ്ങളും കുടിവെള്ളത്തില്‍ കലരുമ്പോഴും, അതിനെക്കാളുപരി കീടനാശിനികളാലും മറ്റും പരിസരം വിഷലിപ്തമാകുമ്പോഴും പോളിയോ പൊട്ടിപ്പുറപ്പെടുന്നെന്നാണ്‌ കാണാന്‍ കഴിയുന്നത്‌. എന്നാല്‍ വസൂരി, പ്ലേഗ്‌ എന്നിവപോലെ വന്‍തോതിലോ മുഖ്യമായൊരു മരണകാരിയായോ പോളിയോ ഒരുകാലത്തും മനുഷ്യന്റെ നിലനില്‍പ്പിനു നേരേ ഭീഷണി ഉയര്‍ത്തിയിട്ടില്ല വായിലൂടെ കടന്ന് കുടലിനേയും രക്തത്തിലെ R N A യെയും ബാധിക്കുന്ന പോളിയോവൈറസ്‌, അവിടെനിന്നും നാഡീവ്യൂഹത്തെ തളര്‍ത്തുകയും അതുവഴി പേശികളുടെ ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു. പലരിലും ഈ തളര്‍ച്ച പല തോതില്‍ ബാധിക്കുന്നു. ഹൃദയത്തെയോ ശ്വാസകോശത്തെയോ പേശീനാശം ബാധിച്ചാല്‍ രോഗി മരിക്കുന്നു. മൂന്നു തരം പോളിയോവൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

പോളിയോ ചരിത്രമുണ്ടായ കാലത്തേയുണ്ടായിരുന്നുവെന്ന് ഗുഹാചിത്രങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ പൊതുവേ വിശ്വസിക്കപ്പെടുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ മാത്രമാണ്‌ ഇതൊരു പരക്കെ പ്രത്യക്ഷമാകുന്ന അസുഖമായി നിരീക്ഷിക്കപ്പെടാന്‍ തുടങ്ങിയത്‌. ലോകത്തെല്ലായിടത്തും ഡി ഡി റ്റി ഉപയോഗത്തിനു ആനുപാതികമായി പോളിയോ പടരുന്നത്‌ കൂടുകയും കുറയുകയും ചെയ്തിട്ടുണ്ടെന്നത്‌ കോശങ്ങള്‍ക്ക്‌ ഡി ഡി റ്റി സംഭരിക്കാനുള്ള കഴിവുമായി ചേര്‍ത്ത്‌ പലതരം ഗവേഷണങ്ങള്‍ നടന്നുവന്നെങ്കിലും ഡി ഡി റ്റി നിരോധിച്ചതിനെ തുടര്‍ന്ന് അതിനു പ്രസക്തി നഷ്ടമാവുകയാണുണ്ടായത്‌.(അമേരിക്കയിലെ ഡി ഡി റ്റി ഉപയോഗവും പോളിയോ പൊട്ടിപ്പുറപ്പെടലും കൃത്യമായ അനുപാതത്തിലാണെന്ന് പലരും കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു.)

ചികിത്സയും പ്രതിരോധവും
പോളിയോയും മറ്റു വൈറസ്‌ ബാധകളെപ്പോലെ ചികിത്സിച്ചു മാറ്റാന്‍ ഇന്നത്തെ വൈദ്യശാസ്ത്രത്തിനു കഴിവില്ല. എന്നാല്‍ ഒരിക്കല്‍ പോളിയോവൈറസിനെ നേരിടേണ്ടിവരുന്ന ശരീരം ആയുസ്സോളം നീളുന്ന പ്രതിരോധശേഷി നേടുമെന്ന തിരിച്ചറിവ്‌ പോളിയോയെ തടുക്കാനുള്ള ശ്രമം വാക്സിന്‍ കണ്ടെത്താനുള്ള അന്വേഷണം മാത്രമായി ചുരുക്കി.

ആയിരത്തി തൊള്ളായിരത്തി അന്‍പത്തഞ്ച്‌ മദ്ധ്യത്തോടെ ഡോ. സാള്‍ക്ക്‌ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ മൃതരൂപിയായ വൈറസുകളെ കുത്തി വച്ച്‌ പോളിയോയെ ചെറുക്കുന്ന സാള്‍ക്ക്‌ വാക്സിന്‍ കണ്ടെത്തി. ലോകരക്ഷകന്‍ അവതരിച്ചെന്ന മട്ടില്‍ പള്ളികള്‍ കൂട്ടമണിയടിച്ചും ആളുകള്‍ കൂട്ടത്തോടെ പ്രാര്‍ത്ഥിച്ചും അതുവരെ ആഘോഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള കോലാഹലങ്ങളോടെ സാള്‍ക്‌ വാക്സിനെ സ്വീകരിച്ചു. തുടര്‍ന്ന് അമേരിക്ക മുഴുവന്‍ പോളിയോ വാക്സിനേഷന്‍ നടത്താന്‍ തുടങ്ങി. എന്നാല്‍ അന്‍പത്തിരണ്ടില്‍ അനിയന്ത്രിതമായി പൊട്ടിപ്പുറപ്പെട്ട പോളിയോ പകര്‍ച്ചവ്യാധി ഏതാണ്ട്‌ ഒടുങ്ങുന്നതിന്റെ അവസാന ഘട്ടത്തിലാണ്‌ സാള്‍ക്ക്‌ മരുന്ന് ഇറങ്ങുന്നതെന്ന കാര്യം പലപ്പോഴും മറികടന്ന് 52-ലെ കണക്കില്‍ നിന്നും 60 -ലെ കണക്കിലേക്കുള്ള കുറവ്‌ പോളിയോ വാക്സിനേഷന്റെ ഫലമായിട്ടാണ്‌ വ്യാഖ്യാനിച്ചു കാണുന്നത്‌. ഈ പദ്ധതിക്കു മദ്ധ്യേ കട്ടര്‍ ലാബറട്ടറിയില്‍ ജൈവരൂപത്തിലുള്ള പോളിയോ വൈറസ്‌ കയ്യബദ്ധം മൂലം വാക്സിനില്‍ കടന്ന് പതിനായിരക്കണക്കിന്‌ ആളുകളെ (പലയിടത്ത്‌ കണക്കുകളില്‍ നാല്‍പ്പതിനായിരം മുതല്‍ രണ്ടു ലക്ഷം പേര്‍ വരെ കട്ടര്‍ അത്യാഹിതത്താല്‍ അണുബാധിതരായെന്ന് കാണുന്നു) രോഗബാധിതരാക്കി ലോകത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തങ്ങളില്‍ ഒന്നായി അമേരിക്കന്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതിയെ മാറ്റുകയും ചെയ്തു.

നൂറ്റാണ്ടുകള്‍ക്കു മുന്നേ ഡോ. ജെന്നര്‍ വസൂരി നിര്‍മ്മര്‍ജ്ജനത്തിനായി കണ്ടുപിടിച്ച ഗോവസൂരി പ്രയോഗത്തിന്റെ അതേ തത്വം പിന്തുടര്‍ന്ന സാള്‍ക്കിന്റെ തന്ത്രത്തില്‍ നിന്നും വത്യസ്തമായി ക്ഷീണിത ജൈവ രൂപിയായ പോളിയോ വൈറസിനെ തുള്ളിമരുന്നാക്കി കൊടുത്ത്‌ പ്രതിരോധ ശേഷി നേടിക്കൊടുക്കുന്ന പുതിയ രീതി ആയിരത്തി തൊള്ളായിരത്തി അറുപതില്‍ ഡോ. ആല്‍ബര്‍ട്ട്‌ സാബിന്‍, കണ്ടുപിടിച്ചതിനെ തുടര്‍ന്ന് വന്‍ തോതിലുള്ള പ്രതിരോധ നടപടികള്‍ ലോകമെങ്ങും തുടങ്ങി. രസകരമായ കാര്യം സാള്‍ക്ക്‌ സാബിന്റെ കണ്ടുപിടിത്തത്തേയും സാബിന്‍ മറിച്ചും ഒരിക്കലും അംഗീകരിച്ചില്ല എന്നതാണ്‌. ഇരുവരും പരസ്പരം "അടുക്കള ശാസ്ത്രജ്ഞന്‍, സ്വന്തമായി ഐഡിയ കൂടി ഇല്ലാത്തയാള്‍" എന്നൊക്കെ വിശേഷിപ്പിച്ച്‌ പ്രസ്താവന ഇറക്കുക പതിവായിരുന്നു.

വാക്സിന്‍ജന്യ പോളിയോ
ഇന്ന് അമേരിക്കയില്‍ വൈല്‍ഡ്‌ പോളിയോ കഴിഞ്ഞ പതിനേഴു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയിട്ടില്ല, എന്നാല്‍ വാക്സിനാന്‍ സംജാതമാവുന്ന പോളിയോ ഉണ്ടുതാനും. രണ്ടര മില്ല്യണില്‍ ഒരാളെന്ന തോതില്‍ ആളുകള്‍ മാത്രമേ മരുന്നിനാലെ പോളിയോ പിടിപ്പെട്ട്‌ തളര്‍ന്നു വീഴുന്നുള്ളു എന്നാണ്‌ ഓറല്‍ വാക്സിന്‍ നിര്‍മ്മാതാക്കളുടെ വാദം. എന്നാല്‍ ആരോഗ്യ സംഘടനകള്‍ പ്രസിദ്ധപ്പെടുത്തുന്ന കണക്കുകളില്‍ എല്ലാം പ്രതിരോധമരുന്നിലൂടെയല്ലാതെ സംജാതമാവുന്ന "വന്യ" പോളിയോ മാത്രമേ രേഖപ്പെടുത്താറുള്ളു എന്നത്‌ പഠനങ്ങള്‍ ദുഷ്കരമാക്കുന്നു .

വാക്സിന്‍ നിര്‍മ്മാണവും പുതിയ രോഗനങ്ങളുടെ ജനനവും
ലോകത്തിലെ ഒട്ടുമിക്ക കുട്ടികള്‍ക്കും പോളിയോ പ്രതിരോധ മരുന്നു കൊടുക്കുന്നതിനാല്‍ വളരെ വലിയ തോതില്‍ പോളിയോ വൈറസുകളെ വളര്‍ത്തേണ്ടതുണ്ട്‌. ഡോ. സാള്‍ക്കും ഡോ. സാബിനും റീസസ്‌ കുരങ്ങുകളൂടെ വൃക്ക ഉപയോഗിച്ചായിരുന്നു വാക്സിന്‍ നിര്‍മ്മാണത്തിനുള്ള വൈറസുകളെ കൃഷി ചെയ്തിരുന്നത്‌. ക്യാന്‍സറിനു ഹേതുവാകുന്ന സിമിയന്‍ വൈറസ്‌ 40 എന്ന ഭയാനകമാം വിധം അപകടകാരിയായ കുരങ്ങു വൈറസ്‌ പോളിയോ വാക്സിന്‍ വഴി മനുഷ്യനിലേക്കും പടര്‍ന്നു കയറാന്‍ പോളിയോ വാക്സിന്‍ അങ്ങനെ ഹേതുവായെന്ന കണ്ടെത്തല്‍ 1997 ജനുവരി 27നു FDA വിളിച്ചു ചേര്‍ത്ത 30 ശാസ്ത്രജ്ഞന്മാരുടെ യോഗം വഴി അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചു. [3] പോളിയോ വാക്സിന്‍ സിമിയന്‍ 40-നു കാരണമായെന്ന് അംഗീകരിക്കപ്പെട്ടതിനെതുടര്‍ന്ന് എയിഡ്‌സിനു ഹേതുവാകുന്ന എച്ച്‌ ഐ വി യും ഇങ്ങനെ സൃഷ്ടമായതാണെന്നും അല്ലെന്നും പലതരം വാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്‌.

പോളിയോ ഇന്ത്യയില്‍ എത്രമാത്രം മാരകം?
സെന്‍സസ്‌ കണക്കുകള്‍ അനുസരിച്ച്‌ ഇന്ത്യയില്‍ ആറുവയസ്സിനു താഴെയുള്ള പതിനാറുകോടി മുപ്പത്തെട്ടു ലക്ഷം ആണ്‌. ആയിരത്തിന്‌ അറുപത്തിരണ്ടു മരണം എന്ന കണക്കില്‍ ഇതു പെരുക്കിയാല്‍ ഇന്ത്യയില്‍ ശരാശരി പ്രതിവര്‍ഷം രണ്ടുകോടി തൊണ്ണൂറു ലക്ഷം കുട്ടികള്‍ ജനിക്കുന്നു, പതിനേഴു ലക്ഷത്തി തൊണ്ണൂറ്റേഴായിരം കുട്ടികള്‍ പ്രതിവര്‍ഷം മരിക്കുകയും ചെയ്യുന്നു. ജീവകാരുണ്യ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ എന്‍ ജി ഓ അവരുടെ വെബ്‌ പേജില്‍ കൊടുത്തിരിക്കുന്ന മരണകാരണത്തെ [4] വിഭജിച്ചാല്‍ ശരാശരി രണ്ടര ലക്ഷം കുട്ടികള്‍ ന്യുമോണിയ ബാധിച്ചും അന്‍പത്തിരണ്ടായിരം കുട്ടികള്‍ വിളര്‍ച്ച മൂലവും മുപ്പത്തിനാലായിരം കുട്ടികള്‍ റ്റെറ്റനസ്‌ രോഗത്താലെയും അന്‍പത്തിരണ്ടായിരത്തോളം അതിസാരം ബാധിച്ചും അത്രയും തന്നെ പ്രസവത്തിലും പതിനെണ്ണായിരം കുട്ടികള്‍ അവശ്യം ആഹാരമില്ലാതെയും മരിക്കുന്നു.
മാരകമായ തോതിലോ അല്ലാതെയോ പ്രതിവര്‍ഷം പോളിയോ ബാധിക്കുന്നവര്‍ രണ്ടായിരത്തില്‍ താഴെയാണ്‌. ഇന്ത്യയില്‍ കൊല്ലം തോറും മരിക്കുന്ന പതിനെട്ടു ലക്ഷത്തോളം കുട്ടികളില്‍ പട്ടിണിമരണത്തിനിരയാകുന്ന കുഞ്ഞുങ്ങളോട്‌ തട്ടിച്ചാല്‍ പോലും ഇത്‌ വളരെ ചെറിയ ഒരു സംഖ്യയാണ്‌. മുഖ്യമായ ശിശുമരണഹേതുക്കളില്‍ മിക്കതും ചികിത്സിക്കാനോ പ്രതിരോധിക്കാനോ പോളിയോയുടെയത്ര ബുദ്ധിമുട്ടോ ചെലവോ ഇല്ലയെന്നത്‌ മറ്റുരാജ്യങ്ങളുടേതിനെക്കാള്‍ വത്യസ്തമായ നമ്മുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിയെ പുനരവലോകനം ചെയ്യാന്‍ പ്രേരകമാകുന്നു.

പള്‍സ്‌ പോളിയോ തുടരേണ്ടതുണ്ടോ?
എല്ലാ കുട്ടികള്‍ക്കും നിരന്തരം വാക്സിന്‍ കൊടുക്കാന്‍ മാത്രം അപകടകരമായ തോതില്‍ പോളിയോ നിലവിലുണ്ടോ? പള്‍സ്‌ പോളിയോ പദ്ധതി പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനു ഉപകരിക്കുന്നുണ്ടോ? ബ്രിട്ടനില്‍ ശാസ്ത്രജ്ഞര്‍ അനുമാനിച്ചതുപോലെ ഇന്ത്യയിലും വാക്സിനേഷന്‍ കൊണ്ട്‌ ഉണ്ടാകുന്ന പോളിയോ, വന്യ പോളിയോ ബാധയെക്കാള്‍ കൂടുതല്‍ ഉണ്ടോ? അമേരിക്കന്‍ കോടതി നിര്‍ദ്ദേശിച്ചതുപോലെ വാക്സിനേഷന്‍ കൊണ്ട്‌ കുട്ടിക്കുണ്ടായേക്കാവുന്ന അപകടങ്ങളെപറ്റി മാതാപിതാക്കളെ ആരോഗ്യപ്രവര്‍ത്തകര്‍ ബോധവാന്മാരാക്കുന്നുണ്ടോ? ഇഞ്ചക്ഷന്‍ വാക്സിനും തുള്ളിമരുന്നും തമ്മിലുള്ള വ്യത്യാസങ്ങളറിഞ്ഞ്‌ അവര്‍ വിവേകപൂര്‍വ്വമായ ഒരു തീരുമാനം ആണോ എടുക്കുക്കാറ്‌? ഇത്രയും ഭീമമായ തോതില്‍ വാക്സിനേഷന്‍ നടക്കുന്ന സമയത്ത്‌ കട്ടര്‍ ലാബ്‌ പോലെ ഒരു അത്യാഹിതമുണ്ടാവുകയാണെങ്കില്‍ അത്‌ ഒരു വന്‍ ദുരന്തത്തിലേക്ക്‌ നയിക്കും. മുഖ്യമായും വാക്സിന്‍ ഇന്തോനേഷ്യയില്‍ നിര്‍മ്മിച്ച്‌ ഇന്ത്യയില്‍ ഉപയോഗത്തിനു തയ്യാറാക്കുകയാണ്‌ ചെയ്യുന്നത്‌. അണുബാധയുണ്ടാകാനുള്ള സാദ്ധ്യതകള്‍ പരിശോധിക്കപ്പെടുന്നുണ്ടോ? അവ എത്രമാത്രം സുരക്ഷിതമാണ്‌? സിമിയന്‍ വൈറസ്‌ പോലെ മരണഹേതുവാകാന്‍ കെല്‍പുള്ള വൈറസുകള്‍, തുള്ളിമരുന്ന് കുട്ടികളിലേക്ക്‌ ഇപ്പോഴും പകരുന്നുണ്ടോ?വാക്സിന്‍ജന്യ പോളിയോയുടെയും മറ്റു മാരകമായ അസുഖങ്ങളുടേയും തോത്‌ ശരിയായ രീതിയില്‍ പഠിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടോ? തുള്ളിമരുന്നിന്റെ അപകടസാദ്ധ്യത കണക്കിലെടുത്ത്‌ അമേരിക്കയും മറ്റു പല രാജ്യങ്ങളും സാള്‍ക്ക്‌ ഐ പി വി എന്ന കുത്തിവയ്പ്പു സംവിധാനത്തിലേക്ക്‌ തിരികെ പോയതുപോലെ ഇന്ത്യയും പോകേണ്ടതില്ലേ?

പള്‍സ്‌ പോളിയോ പദ്ധതിക്കു നേരേ ഉയരേണ്ട ചോദ്യങ്ങള്‍ പലതാണ്‌. സങ്കീര്‍ണ്ണമായ ഈ പ്രശ്നങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരങ്ങള്‍ പലതും ആരുടേയും പക്കലില്ല താനും. ദില്ലിയിലെ മൌലാനാ ആസാദ്‌ മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗത്തലവന്‍ ഡോ മിത്തല്‍ ഇന്ത്യന്‍ ജേണല്‍ ഒഫ്‌ പീഡിയാട്രിക്സില്‍ ഇങ്ങനെ എഴുതി " ഇന്ത്യയില്‍ ഓറല്‍ പോളിയോ വാക്സിന്‍ മൂലം എത്രപേര്‍ക്ക്‌ പോളിയോ ബാധിക്കുന്നുണ്ടെന്നതിനെക്കുറിച്ച്‌ ഗൌരവമായ പഠനമൊന്നും നടന്നിട്ടില്ല. നാഷണല്‍ പോളിയോ സര്‍വെയിലന്‍സ്‌ പ്രോജക്ട് കണക്കുകളില്‍ കാണുന്ന സംഖ്യകള്‍ അവിശ്വസനീയമാം വിധം കുറവാണ്‌ - മരുന്നെന്ന പേരില്‍ നിര്‍വീര്യവും ഉപയോഗശൂന്യവുമായ എന്തെങ്കിലുമല്ല കുട്ടികള്‍ക്ക്‌ കൊടുക്കുന്നതെങ്കില്‍.” [5]
-------------------------------------------------------------------------------

1. ഇന്ത്യന്‍ ജേണല്‍ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌, വോളിയം 58, ഇഷ്യൂ 6, പേജ്‌ 266
2. http://www.whale.to/vaccines/scheibner.html
3. http://www.fda.gov/cber/minutes/sv40012797-1.htm
4. http://www.indianngos.com/issue/health/statistics/infantandchilddeaths.htm
5. ഇന്ത്യന്‍ ജേണല്‍ ഓഫ്‌ പീഡിയാട്രിക്സ് 2003 വോള്യം 70, ഇഷ്യൂ 7, പേജ്‌ 573.
[തര്‍ജ്ജനി ജൂണ്‍ 2006 ലക്കത്തില്‍ പ്രസിദ്ധീകരിച്ച എന്റെ ലേഖനം]