Saturday, August 12, 2006

രോഗിവര്യന്‍

ആരാണ്‌ ഒരാശുപത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്നാലോചിച്ചിട്ടുണ്ടോ? ആരാണ്‌ ആശുപത്രി നടത്താനും ഡോക്റ്റര്‍ക്കും നഴ്സിനും ക്ലീനര്‍ക്കും റിസപ്ഷനിസ്റ്റിനും സെക്യൂരിറ്റി ഗാര്‍ഡിനും അനസ്തൈറ്റിസ്റ്റിനും റേഡിയോളജിസ്റ്റിനും ക്യാന്റീന്‍ കുക്കിനും കെമിസ്റ്റിനും ഇലക്ട്രീഷ്യനും തൊഴിലും ശമ്പളവും കൊടുക്കുന്ന മഹദ്‌ വ്യക്തി? രോഗി. ജീവനും പണവും സമയവും വിശ്വാസവും ആശുപത്രിയെന്ന സ്ഥാപനത്തെ വിശ്വസിച്ചേല്‍പ്പിക്കുന്ന ആ സുപ്രധാനിയെക്കുറിച്ച്‌ വളരെയൊന്നും പുസ്തകങ്ങളുണ്ടെന്ന് തോന്നുന്നില്ല.

അഷ്ടാംഗഹൃദയപ്രകാരം ലക്ഷണമൊത്ത രോഗി ധീരനും ജീവിക്കാനുള്ള ത്വര നിറഞ്ഞു നില്‍ക്കുന്നവനും ആരോഗ്യത്തിന്റെ വിലയറിയുന്നവനും ആത്മവിശ്വാസമുള്ളവനും സ്വന്തം രോഗത്തെക്കുറിച്ച്‌ അറിയുന്നവനും ചികിത്സക്കു മുടക്കാന്‍ പണം മുടക്കാന്‍ ത്രാണിയുള്ളവനും സ്വന്തം അസുഖവും ലക്ഷണങ്ങളും വൈദ്യനെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിവുള്ളവനുമാകണം.

രോഗീപരിചരണം കര്‍മ്മയോഗവും തപ:ശ്ചര്യയും ആയിരുന്ന വാഗ്ഭടാചാര്യരുടെ കാലത്തുനിന്നും പരസഹസ്രകോടി വരുമാനമുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക്‌ തൊഴിലും ഉപജീവനമര്‍ഗ്ഗവുമെന്ന നിലക്ക്‌ വൈദ്യശാസ്ത്രം മാറിയ ഇക്കാലത്ത്‌ ഒരു രോഗിയുടെ ഉത്തരവാദിത്വങ്ങളും അവകാശവും മേല്‍പ്പറഞ്ഞതില്‍ നിന്നും ആശയപരമായി വത്യസ്തമല്ലെങ്കില്‍ കൂടി പതിന്മടങ്ങ്‌
സങ്കീര്‍ണ്ണമാണ്‌.

രോഗികള്‍ നിന്ദ്യരോ?
" മരുന്നു ചോദിക്കെന്നൊക്കെ കുഞ്ഞിനു എളുപ്പം പറയാം, അത്‌ പ്രൈവറ്റു ക്ലിനിക്കല്ല, ഈ എസ്‌ ഐ ആശുപത്രിയാ, ' നിന്റച്ചന്റെ കാശാണോടീ ഇവിടെ മുടക്കുന്നത്‌' എന്നാ എന്റെ മോള്‍ടെ പ്രായമുള്ള സിസ്റ്റര്‍ എന്നോട്‌ ചോദിച്ചത്‌" . ഒരു കശുവണ്ടി തൊഴിലാളി എന്നോട്‌ ഒരിക്കല്‍ പറഞ്ഞതാണ്‌.

എത്ര ദയനീയമായ അവസ്ഥ. ഇയവരുടെ ചെറിയ ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കുന്ന തുകയും ഇവരുടെ തൊഴില്‍ ശാല ഉടമയായ വ്യക്തി നിയമവിധേയമായി ഒടുക്കുന്ന തുകയും ചേര്‍ന്ന ഇന്‍ഷ്വറന്‍സ്‌ പ്രീമിയം കൊണ്ട്‌ നടത്തുന്ന സ്കീം ആണ്‌ ഈ എസ്‌ ഐ. ഇങ്ങനെ ഒരു സംവിധാനമില്ലായിരുന്നെങ്കില്‍ തൊഴിലോ കാശോ മറ്റെവിടെങ്കിലും കണ്ടെത്തേണ്ടിയിരുന്ന ഒരു സ്ത്രീ അതിനു പണം മുടക്കിയ കസ്റ്റമറോട്‌ ചോദിക്കുന്നു ആരുടെ അപ്പന്റെ കാശെന്ന്!

അപ്പന്റെ കാശ്‌ മനോഭാവം വളരെ കൂടിയ തോതില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണെങ്കിലും മറ്റു പലയിടങ്ങളിലും പലപ്പോഴും കാണാവുന്നതേയുള്ളു. ഒരു സംശയം ചോദിച്ചാല്‍ മുഖം ചുളിയുന്ന ഡോക്റ്ററില്‍, ബില്ലിലെ പട്ടികയില്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചു തരാന്‍ പറഞ്ഞാല്‍ മടിക്കുന്ന നഴ്സില്‍, എത്ര തരം ചികിത്സ രോഗിയുടെ അസുഖത്തിന്‌ നിലവില്‍ ഉണ്ടെന്നും, അതില്‍ ഏത്‌ എന്തുകൊണ്ട്‌ തിരഞ്ഞെടുത്തെന്ന് പറഞ്ഞു തരാന്‍ മടിക്കുന്ന വിദഗ്ദ്ധനില്‍, മറ്റൊരു ഡോക്റ്ററുടെ ഉപദേശം കൂടി കേട്ടിട്ടു മടങ്ങിയെത്താമെന്ന് പറഞ്ഞാല്‍ ഹാലിളകുന്ന ആശുപത്രി റെജിസ്റ്റ്രാറില്‍- എല്ലാവരിലും "വേണേല്‍ തിന്നിട്ട്‌ എഴുന്നേറ്റുപോടാ" എന്ന സര്‍വ്വാണിസ്സദ്യ വിളമ്പുകാരനെ കാണാം. പലപ്പോഴും വളരെ ചിലവേറിയതും പുകഴ്പെറ്റതുമായ ആശുപത്രികളില്‍പ്പോലും.

ഉബേരിമേ ഫീഡി
Uberrimae feidi എന്ന ലത്തീന്‍ വാക്ക്‌ ചിലതരം കരാറുകാര്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രത്യേകബന്ധത്തിനുള്ള നിമയത്തിന്റെ ജാര്‍ഗണ്‍ ആണ്‌ . "പരിപൂര്‍ണ്ണവും പരിപാവനവുമായ പരസ്പരവിശ്വാസം" എന്നാണ്‌ ഈ പ്രയോഗത്തിന്റെ അര്‍ത്ഥം.

ഭാര്യയും ഭര്‍ത്താവും തമ്മില്‍, ബിസിനസ്സ്‌ പാര്‍ട്‌ണര്‍മാര്‍ തങ്ങളില്‍, ഇന്‍ഷ്വററും ഇന്‍ഷ്വേഡും തമ്മില്‍, വക്കീലും കക്ഷിയും തമ്മില്‍ ഒക്കെ ഉബേരിമേ ഫീഡി കരാറുകള്‍ ആണ്‌ ഉള്ളത്‌. അതായത്‌, ഇവര്‍ തമ്മിലുള്ള പരിപാവനമായ ബന്ധം മാത്രം മതി അവര്‍ തങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും, പറയേണ്ട കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ കള്ളമില്ലാതെ പരസ്പരം പറയുന്നുണ്ടെന്നും പരസ്പരമുള്ള ബാദ്ധ്യതകള്‍ ഒന്നൊഴിയാതെ നിറവേറ്റുന്നുണ്ടെന്നും നിയമം അനുമാനിക്കുന്നു. ഇതിനു തെളിവുകളോ, വിശദീകരണങ്ങളോ മറ്റൊന്നും ബോധിപ്പിക്കേണ്ടതില്ല.

അതേ കാരണം കൊണ്ട്‌ തന്നെ ഉബേരിമേ ഫീഡി ലംഘിക്കപ്പെട്ടു എന്ന് തെളിഞ്ഞാല്‍ അത്‌ അതിഗുരുതരമായ വഞ്ചനയായി കണക്കാക്കപ്പെടും. ഡോകറ്ററും രോഗിയും തങ്ങളിലെ കരാറും
ഉബേരിമേ ഫീഡി ആയതിനാലാണ്‌ ഇത്രയും പറഞ്ഞതെന്ന് പറയേണ്ടതില്ലല്ലോ. നിങ്ങളുടെ മുതുകിലെ വരട്ടുചൊറിക്ക്‌ മരുന്നു കുറിക്കുന്ന ഡോക്റ്ററും നിങ്ങളും ഒരു കരാര്‍ ഒപ്പിടേണ്ടാത്തത്‌ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ തത്വമാണതിനു പിന്നില്‍. നിങ്ങള്‍ രോഗിയായി അദ്ദേഹത്തെ കണ്ടു എന്നത്‌ മതി കരാര്‍. ബാക്കിയൊന്നിനും തെളിവ്‌ നിയമത്തിന്‌ ആവശ്യമില്ല, എല്ലാ കാര്യങ്ങളും നിങ്ങള്‍ ചര്‍ച്ച ചെയ്തെന്നും, പരസ്പരം പരിപൂര്‍ണ്ണമായി മനസ്സിലാക്കിയെന്നും, സ്വന്തം ശരീരത്തിനു ഡോക്ടര്‍ കൊടുക്കുന്ന അതേ ശ്രദ്ധയോടെ നിങ്ങളുടെ ശരീരത്തെയും പരിചരിച്ചെന്നും കോടതിക്ക്‌ അനുമാനിക്കാന്‍.

ഈ തത്വത്തെ തര്‍ജ്ജിമ ചെയ്താല്‍ "ഡോക്റ്ററും രോഗിയും വക്കീലും കക്ഷിയും അന്യോന്യം കള്ളം പറയുകയോ കര്‍ത്തവ്യബോധത്തോടെ പെരുമാറാതിരിക്കുകയോ ചെയ്യരുത്‌" എന്നോ മറ്റോ ആയി വരും. ഇതിന്റെ കടമ കൂടിയ ഭാഗത്തെ വെട്ടി നീക്കി "വക്കീലിനോടും ഡോക്റ്ററോറ്റും കള്ളം പറയരുത്‌" എന്നാക്കിയ മഹാന്‍ ആരാണാവോ? വക്കീലോ ഡോക്റ്ററോ?


രോഗിയുടെ അവകാശവും കടമകളും
1. ചികിത്സ എന്നത്‌ കണ്‍സള്‍ട്ടന്‍സി കോണ്ട്രാക്റ്റാണ്‌. നിങ്ങളെ സ്വയം ചികിത്സിക്കാനുള്ള അറിവും യന്ത്രസാമഗ്രികളും കൈവശമില്ലാത്തതുകൊണ്ട്‌, അതുള്ള വ്യക്തിയേയോ പ്രസ്ഥാനത്തിനേയോ നിങ്ങള്‍ കണ്‍സള്‍ട്ടന്റ്‌ ആയി നിയമിക്കുന്നു. ചികിസ്ല ഇന്‍ഷ്വറന്‍സ്‌ വഴി ആണെങ്കിലും
വത്യാസമില്ല, നിങ്ങളുടെ കണ്‍സള്‍ട്ടന്‍സി കൂലി ബാദ്ധ്യതയെ നിങ്ങള്‍ പണമടച്ച്‌ ഇന്‍ഷ്വര്‍ ചെയ്യുന്നെന്നു മാത്രം.

ഇതേ കാരണം കൊണ്ട്‌ തന്നെ നിങ്ങള്‍ക്ക്‌ പരിപൂര്‍ണ്‍ന ബോദ്ധ്യവും വിശ്വാസവും വരാത്ത ഡോക്റ്റരെ പിരിച്ചുവിട്ട്‌ അടുത്തയാളിനെ നിയമിക്കാന്‍ അവകാശം നിങ്ങള്‍ക്കുണ്ടെന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നതു തന്നെയാവും ബുദ്ധി.

2. നിങ്ങള്‍ക്കറിയാത്ത ഒരു ഉടമ്പടിയും ഒപ്പുവയ്ക്കരുത്‌, ഇന്‍ഷ്വറന്‍സ്‌ പേപ്പറുകള്‍ പോലും.

3. നിങ്ങളുടെ ചികിത്സാസംബന്ധിയായ എല്ലാ റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പ്‌ കിട്ടാന്‍ അവകാശമുണ്ട്‌ (രഘുനാഥ്‌ രഹേജ vs മഹാരാഷ്ട്രാ മെഡിക്കല്‍ കൌണ്‍സില്‍)
4. മരുന്നു ഗവേഷണമോ പരീക്ഷണമോ ആണ്‌ നിങ്ങളുടെ മേല്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത്‌ അറിയാനും തടയാനുമുള്ള അവകാശം (ഇതിനെക്കുറിച്ച്‌ മുന്‍പൊരു പോസ്റ്റില്‍ വിശദമായി എഴുതിക്കഴിഞ്ഞു)
5. ചികിത്സാ രീതികളും, ചികിത്സകന്റെ പേരുവിവരങ്ങളും മരുന്നുകളും അതുപയോഗിക്കേണ്ട വിധവും, പാര്‍ശ്വഫലങ്ങളും അറിയാനുള്ള അവകാശം
6. ആശുപത്രി നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുകയോ മറ്റൊരാള്‍ക്ക്‌ കൈമാറുകയോ ചെയ്യുന്നത്‌ തടയാനുള്ള അവകാശം

7. ആശുപത്രി നിയമങ്ങള്‍ അറിയാനും അനുസരിക്കാനുമുള്ള കടമ
8. രോഗത്തെ സംബന്ധിക്കുന്ന തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഡോക്റ്ററോട്‌
പറയാനുള്ള കടമ
9. എല്ലാരോഗങ്ങള്‍ക്കും ചികിത്സയും ശാന്തിയും ഇല്ലെന്നും ഡോക്റ്റര്‍ക്കും പിഴവുകള്‍ ന്യായമായി സംഭവിച്ചേക്കാമെന്നും അറിയാനുള്ള കടമ


കടമകള്‍ നിറവേറ്റാതിരുന്നാല്‍ നിങ്ങള്‍ക്കെതിരേയും അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക്‌ ആശുപത്രിക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കാം. മെഡിക്കല്‍ കൌണ്‍സില്‍, കണ്‍സ്യൂമര്‍- സിവില്‍ ക്രിമിനല്‍ കോടതികള്‍ എന്നിവയില്‍ അന്യായം ബോധിപ്പിക്കുകയും നാഷ്ടപരിഹാരവും ശിക്ഷകളുമടക്കം പരിഹാരങ്ങളും രോഗിക്കും ഡോക്റ്റര്‍ക്കും തേടാവുന്നതുമാണ്‌.

ലംഘിക്കപ്പെടാത്ത ഒരവകാശവുമില്ല എന്ന ഒറ്റക്കാരണം മതി അവകാശങ്ങളെക്കുറിച്ച്‌ അറിയാന്‍. വൈദ്യത്തിന്റെ ഉപഭോക്താവാകാത്ത പരിഷ്കൃത മനുഷ്യനില്ല. അതിനാല്‍ വൈദ്യത്തെയും വൈദ്യനേയും ചികിത്സാരീതികളെക്കുറിച്ചും രോഗാവസ്ഥകളെക്കുറിച്ചും അറിയാന്‍ നാം ബാദ്ധ്യസ്തരാണ്‌.

17 comments:

ദേവന്‍ said...

ഒപ്പ്‌ നമ്പ്ര 3 ഓഫ്‌ 8 ഇതാ ഇവിടെയിട്ടേ

വേണു venu said...

ഗംഭീരമായ ലേഖനം.അവകാശ്ങ്ങളേ ക്കുറിച്ചുള്ള അറിവില്ലായ്മയേ മുതലെടുത്താണല്ലോ ചൂഷണം തുടങ്ങുന്നതു്‌.ഭാവുകങ്ങള്‍.
വേണു.

Rasheed Chalil said...

വളരെ സുപ്രധാനമായൊരു വിഷയം അതും മനോഹരമായി..

ദേവേട്ടാ... അസ്സലായി

Kalesh Kumar said...

ദേവേട്ടാ, പതിവുപോലെ ഗംഭീരം!

അഭയാര്‍ത്ഥി said...

അവകാശങ്ങള്‍ ബോദ്ധ്യമുള്ളവരും അടിമക്കണ്ണുകളാകുന്നു.
കുസ്റ്റംസില്‍ പിരിവു കൊടുക്കുന്നു, പഞ്ചായത്തില്‍ കോഴ, പോലീസില്‍ കോഴ
എല്ലാം കൊഴ കൊഴ തന്നെ.

വ്യക്തി എന്ന നിലയില്‍ എപ്പോഴും നമ്മില്‍ അടിമ രക്തം തന്നെ.

സമൂഹമായി പ്രതികരിക്കുമ്പോള്‍ മാത്രം നമ്മിലെ വീരനാം പടയാളി സട കുടയുന്നു.

ദേവനേപ്പോലുള്ളവരുടെ ലേഖനങ്ങള്‍ എന്നേപ്പോലുള്ളവര്‍ക്ക്‌ വേണ്ട സ്ഥലങ്ങളില്‍ പ്രതികരണ ശേഷി ഉളവാക്കട്ടെ എന്ന്‌ പ്രത്യാശിക്കുന്നു.

ഒപ്പ്‌

mariam said...

കൊള്ളാം സംഗതി ഉബേരിമെ ഫീഡി !! ബാക്കി കാശിനു തീപ്പെട്ടീം!

ബിന്ദു said...

നന്നായിട്ടുണ്ട്. നമ്മുടെ നാട്ടിലെ സറ്ക്കാറ് ആശുപത്രികള്‍ എന്നു നന്നാവുമോ?:)

Anonymous said...

ദേവേട്ടാ
ഈ പോസ്റ്റൊക്കെ എന്താ മുകളില്‍ വരാത്തെ? ഇത് ആ ഡിസമ്പറിലെ പോസ്റ്റിന്റെ താഴെയാണ് വരുന്നെ? ലിങ്ക് വെച്ച് റിഫ്രഷ് ചെയ്യുമ്പൊ പുതിയതൊന്നും ഇല്ലാന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.

ഈ ലേഖനത്തില്‍ പറഞ്ഞത് ഒരോ രോഗിയും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. പക്ഷെ എല്ലാരും മുതലെടുക്കുന്നത് രോഗിയുടെ ഒരു ഫിയര്‍ ആണ്. എല്ലാര്‍ക്കും സ്വന്തം രോഗാവസ്ഥയുടെ അനിശ്ചിതാവസ്ഥയേക്കുറിച്ചു ഒരു ഭീതി ഉണ്ട്. അന്നേരം ഡോക്ടര്‍ വിഷം കുടിക്കാന്‍ പറഞ്ഞാലും സാമാന്യ ബുദ്ധിക്കു നിരക്കാത്തത് പറഞ്ഞാലും നമ്മള്‍ അത് അനുസരിക്കുന്നു. ഒരു പാവം ഓട്ടോറിക്ഷാകാരാനോട് നമ്മള്‍ ഒരു അഞ്ചു രൂപക്ക് വേണ്ടി അരമണിക്കൂര്‍ പൊരുതും.പക്ഷെ ഡോക്ടറിന്റെ അടുത്ത് നമ്മള്‍ ഈ ഭയം കാരണം ഒന്നും മിണ്ടാതെ ഇരിക്കുന്നു.

ഇതു ഒരുപാട് അനുഭവിച്ചവള്‍ ആണ് ഞാന്‍.

ഒരു സ്പെഷിലിസ്റ്റ് ഡോക്ടറെ ഒരു ദിവസം കാണാന്‍ പോയാല്‍ തന്നെ ഞാന്‍ റണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പനി വന്ന് വിറക്കുമായിരുന്നു. അനിസ്ത്തീഷ്യ കഴിഞ്ഞ് ബോധം വരുമ്പൊ ഞന്‍ “ഡോക്ടര്‍ക്ക് എന്നോട് ദേഷ്യമാണോ?” എന്ന് അടുത്ത് നിക്കുന്നോരൊട് ചോദിച്ചിട്ടുണ്ട്. അത്രയും പേടിയായിരുന്നു.
ഇപ്പൊ കുറേശ്ശെ പേടി മാറി വരുന്നു. തിരിച്ചൊക്കെ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങി. ഈ മരുന്ന് എനിക്ക് വേണ്ടതാണോ എന്നൊക്കെ..
അവരുടെ ചുളിയുന്ന മുഖങ്ങള്‍ കണ്ടില്ല്ലാന്ന് നടിക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ അല്ലേ ജീവനും ജീവിതവും? അവരുടെ അല്ലല്ലൊ..അങ്ങിനെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നു..

Santhosh said...

അതുശരിയാണല്ലോ... ഇതില്‍ പുതിയതൊന്നും കാണുന്നില്ലെന്ന് കരുതിയിക്കയാണ് ഞാനും. ദേവാ, ദയവായി ആ സ്റ്റിക്കി പോസ്റ്റ് രണ്ടോ മൂന്നോ വരിയാക്കി ചുരുക്കിയിട്ട്, ഡീറ്റയിത്സ് എന്ന പേരിലോ മറ്റൊ ഇപ്പോഴുള്ള പോസ്റ്റിലേയ്ക്ക് ലിങ്ക് കൊടുക്കുമോ?

myexperimentsandme said...

ദേവേട്ടാ, പതിവുപോലെ വിജ്ഞാനപ്രദം.

കാര്യങ്ങള്‍ വേണ്ടവിധം പറഞ്ഞ് മനസ്സിലാക്കി തരുന്ന ഡോക്‍ടര്‍മാരേയും കണ്ടിട്ടുണ്ട്. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ പല സ്വകാര്യ ആശുപത്രികളും കാര്യങ്ങള്‍ മറച്ചു വെക്കുക, വേണ്ടാത്ത മരുന്നുകള്‍ തീറ്റിക്കുക, ആവശ്യമില്ലാത്ത ഓപ്പറേഷന്‍ വരെ നടത്തിക്കുക എന്നിവയ്ക്കൊക്കെ കുപ്രസിദ്ധമാണ്.

പക്ഷേ ഒരു രോഗി ആക്ടിവിസം വന്നാല്‍ സംഗതി അമേരിക്കന്‍ രീതി ആയിപ്പോകുമോ എന്നൊരു ഭയവും ഇല്ലാതില്ല. എന്തിനും ഡോക്‍ടറെ കോടതി കയറ്റുന്ന അവിടെ മനഃസമാധാനത്തോടെ രോഗിയെ പരിശോധിക്കാന്‍ ചിലപ്പോഴെങ്കിലും ഡോക്‍ടര്‍മാര്‍ക്ക് പറ്റുന്നില്ല അത്രേ. വൈവിധ്യമാര്‍ന്ന രോഗികളും അവരോട് ഡോക്ടര്‍മാര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കവും ചികിത്സയും നമ്മുടെ നാട്ടിലെ പോലെ അമേരിക്കയിലും മറ്റും ഇല്ലല്ലോ.

പേടി മാത്രമല്ല അജ്ഞതയും നമ്മുടെ നാട്ടില്‍ കാരണമാണ്. നിയമത്തിനും അപ്പുറത്തുള്ള ഒരു ബന്ധം ഡോക്ടറും രോഗിയും തമ്മില്‍ വേണ്ട്തുള്ളതുകോണ്ട് രണ്ട് കൂട്ടരും പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം എന്ന് തോന്നുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നാളുണ്ടായ അക്രമത്തിന്റെ കാരണം കൈയ്ക്കോ കാലിനോ മുറിവ് മാത്രം പറ്റിയ ഒരാളെ ബാന്‍ഡേജിടാന്‍ പറഞ്ഞിട്ട്, അപ്പുറത്ത് കിടക്കുന്ന അതിലും ഗുരുതരനിലയിലുള്ള ഒരാളെ നോക്കാന്‍ ഡോക്ടര്‍ പോയി എന്നുള്ളതായിരുന്നു (ഒരു ഉദാഹരണം മാത്രം).

Anonymous said...

ദേവോ..വളരെ നന്നായിരിക്കുന്നു. ഈ മനോഭാവം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങളിലും സുലഭം. ഇവിടെ അമേരിക്കയിലാകട്ടെ ജപ്പാനില്‍ കാറുണ്ടാക്കുമ്പോലെ ബാച്ചു പ്രോസസ്സിങ്ങ് ആണ് ആശുപത്രികളിലേത്. രോഗിയുടെ മുഖത്തുപോലും നോക്കാതെ രോഗം രോഗവിവരങ്ങള്‍ ധൃതിയില്‍ കേട്ട് മരുന്നിനു കുറിക്കുന്ന വൈദ്യന്മാരാണ് ഞാന്‍ കണ്ടതില്‍ കൂടുതലും ഇവിടെ. അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആര്‍സിസിയുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങള്‍ ഒരു സുതാര്യതയുമില്ലാതെ കെട്ടടങ്ങിയത് നമുക്കെല്ലാം അറിയാം.

മരുന്നുകളുടെ പേറ്റന്റുകള്‍ അടക്കിപ്പിടിച്ച് ലാഭം കൊയ്യുന്ന ഫാര്‍മസി കമ്പനികള്‍ , ലക്ഷോപലക്ഷം കൊടുത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ , രോഗിയുടെ ഭയമെന്ന വികാരത്തെ അടിസ്ഥാനമാക്കി വളരുന്ന ഇന്‍ഷുറന്‍സ് മേഖല. ഈ പദ്മവ്യൂഹത്തിലാണ് എന്തു ചെയ്യണമെന്നറിയാത്ത പരലക്ഷം രോഗികള്‍

വളരെ മനസിലാകാനും ചര്‍ച്ച ചെയ്യപ്പെടാനുമുള്ള വിഷയം.

Anonymous said...

പറയാന്‍ വിട്ടു. ലേഖനത്തിന്റെ തലക്കെട്ട് അസ്സലായി.

സ്നേഹിതന്‍ said...

തികച്ചും വിജ്ഞാനപ്രദം.
ലേഖനത്തിന്റെ തലക്കെട്ട് ശ്രദ്ധേയം.

ദേവന്‍ said...

നന്ദി, വേണു, ഇത്തിരിവെട്ടം, കലേഷേ.

ഗന്ധര്‍വ്വരേ,
ഒരുഗ്രപ്രതിജ്ഞ എടുത്താല്‍ കോഴയില്‍ നിന്നും മിക്കവാറും പൂര്‍ണ്ണമായും ഒഴിഞ്ഞുമാറാം. ഞാന്‍ അതില്‍ റിസര്‍ച്ച്‌ നടത്തുകയാണേ. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി അഞ്ചു പൈസാ ഞാന്‍ കൈക്കൂലി എവിടേം കൊടുത്തിട്ടില്ല, ചില്ലറയൊന്നുമല്ല കഷ്ടപ്പെടുന്നതെങ്കിലും, ജീവിതം നിശ്ചലമായൊന്നുമില്ലാ.

ഈ മറിയം കൃപ എന്ന പഴേ മലയാളവേദി എഴുത്തുകാരിയെ ഓര്‍മ്മിപ്പിക്കുന്നു. ദോനോം സേം സേം ഓര്‍ ക്യാ?

ബിന്ദൂ,
സര്‍ക്കാരു നന്നായാല്‍ സര്‍ക്കാര്‍ ആശൂത്രി നന്നാവും, രണ്ടും നന്നാവണേല്‍ ആദ്യം നമ്മള്‍ ജനങ്ങള്‍ക്ക്‌ അന്തസ്സ്‌ (അങ്ങനെ തന്നെ ഗുരുക്കളേ എസ്റ്റീം എന്നതിന്റെ മലയാളം) എന്നാല്‍ എന്താണെന്ന് ഒരു അറിവു വയ്ക്കണം. ഇതൊക്കെ എന്നാണോ എന്തോ.

ഇഞ്ചിയമ്മേ (ആദ്യം ഇതാരാന്നു മനസ്സിലായില്ലായിരുന്നു)
രോഗം, അനിശ്ചിതാവസ്ഥ, ഭയം ഒക്കെ കൊണ്ട്‌ മന:ശക്തിയും വിവേകവും ഉലഞ്ഞുപോയ അവസ്ഥയിലാണു രോഗി, അതിനാല്‍ തന്നെ ഏറ്റവും വലിയ ദയയും കരുണയും അര്‍ഹിക്കുതും രോഗി

എനിക്കും ആദ്യം ഇങ്ങനെ ഒക്കെ ആയിരുന്നു. ഡോ- രോഗി ബന്ധം, എന്തെന്നു ഞാന്‍ തിരിച്ചറിഞ്ഞശേഷം എന്നോട്‌ "ഞാന്‍ പറയുന്ന മരുന്ന് മിണ്ടാതെ തിന്നാല്‍ മതി" എന്നു പറഞ്ഞ ഞാന്‍ ഡോക്റ്ററോട്‌ I dont think Im happy aboutthis service, Im leaving without paying your fees" എന്നു പറഞ്ഞ്‌ ഇറങ്ങി വന്നിട്ടുണ്ട്‌, അല്ല
പിന്നെ.

സന്തോഷേ
പിന്‍ അപ്പ്‌ പിന്നിലാക്കി പിന്‍ ഡോണ്‍ ചെയ്തേ. അതു പണ്ടു രണ്ടു ഗോസായിമാര്‍ വായിക്കാനിട്ടതായിരുന്നു.


വക്കാരീ,
നല്ല ഡോക്റ്റര്‍മാര്‍ ധാരാളമുണ്ട്‌. നമുക്ക്‌ കാര്യം പറഞ്ഞാല്‍ മനസ്സിലാവും എന്നു കണ്ടാല്‍ നല്ലൊരു ശതമാനം ഡോക്റ്റര്‍മാര്‍ക്കും പറഞ്ഞുതരാന്‍ ഇഷ്ടവുമാണ്‌, മിക്കപ്പോഴും." എന്റെ ഹൃദയത്തേല്‍ മീറ്റര്‍ വാല്‍വ്‌ കൊളാപ്സ്‌ ആയി; തീയറ്റര്‍ ആമ്പ്ലേഷന്‍ നടത്തും" എന്നൊക്കെ സാധാരണ ഗ്രാമീണ വൃദ്ധന്മാര്‍ പറയുന്നത്‌ തന്നെ ഇതിനു ഉദാഹരണമാണ്‌. അപവാദവും ഇഷ്ടമ്പോലെ ഉണ്ട്‌.

ഡോക്റ്റര്‍മാര്‍ സംഘടിതരും അവരുടെ തൊഴില്‍ മേഖലയെപ്പറ്റി ആധികാരികമായ അറിവും വിവരവും ഉള്ളവരും ആണ്‌. രോഗി അങ്ങനെ അല്ല. ചികിത്സാരംഗത്തെ ഏറ്റവും വലിയ അഴിമതികള്‍ നടക്കാന്‍ മാത്രമല്ല, ഡോക്റ്ററുടെ കൂമ്പിടിച്ച്‌ വാട്ടുന്നതിലും ഒരു പങ്ക്‌ ഈ അറിവുകേടില്‍ നിന്നും ഉണ്ടാകുന്നതാണ്‌. (കാശില്ലേല്‍ കാര്‍ഷെഡ്ഡില്‍ കിടന്നു പ്രസവിക്കുമേ എന്നു പറഞ്ഞവള്‍ക്ക്‌ അടി കിട്ടിയതു കേട്ട്‌ ഞാന്‍ കയ്യും അടിച്ചിട്ടുണ്ട്‌)

എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ഇല്ലെന്നും, ഡോക്റ്റര്‍ പിഴവുകള്‍ സംഭവിക്കാവുന്ന ഒരു തൊഴിലാണു ചെയ്യുന്നതെന്നും രോഗി മനസ്സിലാക്കേണ്ടതുണ്ട്‌. അതുപോലെ ഒരോ തവണ ആശുപത്രിയില്‍ കയറുമ്പോളൂം താന്‍ ജീവനെടുത്ത്‌ കളിക്കുന്നെന്നും അയാള്‍ മനസ്സിലാക്കണം. ഡോക്റ്ററേമാന്‍ വരുമ്പോള്‍ എഴുന്നേറ്റ്‌ ഓച്ഛാനിക്കുക്ക രോഗി അദ്ദേഹത്തെ മാന്ത്രികനായോ
ദൈവമായോ കരുതുന്നു. അതിനാല്‍ തന്നെ ചികിത്സയില്ലാത്തതുമൂലമോ മറ്റോ രൊഗി മരിച്ചാല്‍ ആദ്യം കൊടുവാള്‍ എടുക്കുന്നതും ഈ താണുതൊഴീല്‍ക്കാരന്‍ ആയിരിക്കും.

രോഗി ആക്റ്റീവിസം വന്നോട്ടെ. ഏറ്റവും നല്ല ചികിത്സ ലഭിക്കുന്ന രാജ്യങ്ങളിലെല്ലാം രോഗി ആള്‍വെയ്സ്‌ റൈറ്റുഭാഗക്കാരന്‍ കസ്റ്റമര്‍ അല്ലേ?

[ഓ ടോ
ഒരു എം ബി ബി എസ്‌ സീറ്റിനു രൂപ്പാ നാല്‍പ്പത്‌ ലക്ഷം. എം ഡിക്ക്‌ അറുപത്‌. അതായത്‌ ഒരുത്തം കാശുമുടക്കിയാണു പഠിക്കുന്നതെങ്കില്‍ മൊത്തം മുടക്ക്‌ ഒരു കോടി. നിസ്സാരക്കാരനല്ല, ഒരുകോടി ഇന്‍വെസ്റ്റ്‌ ചെയ്തത്‌ എങ്ങനെ തിരിച്ച്‌ പിടിക്കും എന്ന് ആകുലനായിരിക്കുന്ന മനുഷ്യന്‍. ഇനിമുതല്‍ ആശൂത്രീ പോകുമ്പോ ഡോക്റ്റര്‍ എത്ര കാലമായി പ്രാക്റ്റീസ്‌ തുടങ്ങീട്ട്‌, എഡ്യൂക്കേഷണല്‍ ലോണ്‍ ബാലന്‍സ്‌ കിടപ്പുണ്ടോ, സ്ത്രീ ധനം ശരിക്കു വാങ്ങിയാണോ കെട്ടിയത്‌ എന്നും തിരക്കണം, കടക്കെണിയാല്‍ മെഡിക്കല്‍ ജൂഡാസുമാരും ഉണ്ടാകും)

സുധീറേ
നന്ദി. എന്റെ പോളിസി ഇതാണ്‌, നമ്മുടെ ചങ്കും കൂമ്പും വിശ്വസിച്ച്‌ ഏല്‍പ്പിക്കാന്‍ മാത്രം നല്ല ഡോക്റ്ററെ കണ്ടു പിടിക്കുക, ബുദ്ധിമുട്ടി, അങ്ങേരുടെ ഹിസ്റ്ററിയും മറ്റും പൊക്കുക, എന്നിട്ട്‌ ഒരു സെഷന്‍ പോയി കാണുക, ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇറങ്ങി പോരുക. മൊത്തം ബോദ്ധ്യമായാല്‍ ആ ബന്ധം അങ്ങനെ നില നിര്‍ത്തുക.

വയോക്സ്‌ കേസ്‌ ഒരെണ്ണം അറിഞ്ഞാല്‍ മതി ഫാര്‍മസി കമ്പനികള്‍ ചിലപ്പോഴെങ്കിലും ലോകം അടക്കി ചതിക്കാറുണ്ടെന്ന് അറിയാന്‍.


നന്ദി സ്നേഹിതാ

mariam said...
This comment has been removed by a blog administrator.
mariam said...

ദേവം,
ദൈവത്താണെ അല്ല. കൃപയുടെ ലിങ്കന്‍ ഒന്നു അയച്ചു തരാമൊ..?. വിളക്കു കാലിന്‍ ചോട്ടിലിരുന്നു വായിക്കാനാണ്‌. :-D

-എബ്രഹാം-

ദേവന്‍ said...

കൃപയുടെ പോസ്റ്റുകള്‍ സേര്‍ച്ച്‌ റിസല്‍റ്റ്‌
അവര്‍ മലയാളത്തില്‍ എഴുതീത്‌ തൂലിക ഫോണ്ടില്‍ ആണ്‌ .