Wednesday, August 23, 2006

മൂലക്കുരുവിനൊരു കോഴി ചികിത്സ

മൂലക്കുരുവിനൊരു കോഴി ചികിത്സ എന്ന പോസ്റ്റില്‍ സഹയാത്രികന്‍ അത്ഭുതകരമായ ഒരു നാട്ടു ചികിത്സയെപറ്റി പറഞ്ഞിട്ടുണ്ട്‌. സ്വന്തം അനുഭവത്തില്‍ നിന്നും അദ്ദേഹം പറയുന്നതല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ അവിശ്വസിച്ചുപോയേനെ, അത്രക്ക്‌ അതിശയകരമായൊരു നാട്ടു ചികിത്സ.

അതു വന്നു കഴിഞ്ഞിട്ടുള്ള കാര്യം. വരാതിരിക്കാനോ?

"മലമാണു ബലം" എന്ന് കളരിപ്പയറ്റുകാര്‍ പറയും. വിശദ വിവരങ്ങള്‍ ഒരിക്കല്‍ സ്വാര്‍ത്ഥന്‍ എവിടെയോ ഇട്ടിരുന്നു, ലിങ്ക്‌ കൊടുക്കാന്‍ തപ്പിയിട്ടു കാണാനില്ല. കിറു കൃത്യ സമയത്ത്‌ തടസ്സങ്ങളില്ലാതെ മലം പോകുന്നവര്‍ക്ക്‌ പൈല്‍സ്‌ എന്നല്ല ഒരുമാതിരി അസുഖങ്ങളൊന്നും വരില്ല എന്നാണ്‌ മലാബലക്കണക്ക്‌. സ്വാഭാവിക ഭക്ഷണം, ഫൈബര്‍ കൂടുതലുള്ള ഭക്ഷണം, ഇന്ത്യന്‍ രീതിയിലുള്ള ക്ലോസറ്റ്‌ പരമാവധി ഉപയോഗിക്കാതിരിക്കല്‍, ഇഷ്ടം പോലെ എച്ച്‌ 2 ഓ, പഴങ്ങള്‍, വ്യായാമം.

മൂലം മൂലം ആര്‍ക്കും വ്യസനമുണ്ടാകാതിരിക്കട്ടെ!

Saturday, August 19, 2006

ഗര്‍ഭരക്ഷ: പാഠം ഒന്ന്

I. ഗര്‍ഭിണിക്ക്‌ നിഷിദ്ധമായവ
തീരെ പാടില്ലാത്തത്‌ - പുകവലി, മദ്യപാനം, ഡോക്റ്റര്‍ പറയാത്ത മരുന്നുകളുടെ ഉപയോഗം, കുതിരസ്സവാരി പോലെയുള്ള കഠിനമായ ആയാസം.

1. പപ്പായ (പൈനാപ്പിള്‍, ഏത്തപ്പഴം എന്നിവയെപറ്റി പലതരം വാദങ്ങളുണ്ട്‌. ഡോക്റ്ററോട്‌ ചോദിക്കുക്ക)
2. സീ ഫൂഡ്‌ - കണവ, കൊഞ്ച്‌, ലോബ്സ്റ്റര്‍, നീരാളി ആദിയായവ.
3. മെര്‍ക്കുറി കലരാവുന്ന തരം മീനുകള്‍ . വലിയ അയല, ചൂര, സ്രാവ്‌, വളരെ വലിപ്പമുള്ള മീനുകള്‍ (മീനുകള്‍ ചെറുതും, ഫ്രഷ്‌ ആയതും തെരെഞ്ഞെടുക്കുക)
4. ഫ്രീസറില്‍ വച്ചു വില്‍ക്കുന്ന ബര്‍ഗര്‍ പാറ്റി, ഹോട്ട്‌ ഡോഗ്‌, ലഞ്ചിയോണ്‍ മീറ്റ്‌
5. സോഫ്റ്റ്‌ ചീസ്‌, പച്ച പാല്‍, പച്ച മുട്ട.
6. കൈ കഴുകാതെ ഭക്ഷണം അരുത്‌.
7. രാസവസ്തുക്കള്‍ കര്‍ശ്ശനമായും എടുത്തു പെരുമാറരുത്‌ ( ഭ്രൂണാവസ്തയില്‍ എറ്റവും വലിയ ഭീഷണി വിഷം തീണ്ടലാണ്‌)
8. ക്രീമുകള്‍ ലിപ്സ്റ്റിക്‌ ആദിയാവയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക (മുകളിലെ കാരണം തന്നെ)
9. കഫീന്‍, സാക്കറിന്‍, അജിനോമോട്ടോ (MSG)എന്നിവയും കഴിവതും ഒഴിവാക്കുക.

II. വ്യായാമം, സുരക്ഷ
1. വീഴ്ച, പ്രത്യേകിച്ച്‌ കുളിമുറിയിലും കോണിപ്പടികളിലും പ്രത്യേകം സൂക്ഷിക്കുക
2. ചൂടു വെള്ളത്തില്‍ കുളി, റ്റര്‍ക്കിഷ്‌ ബാത്ത്‌ എന്നിവ ഗര്‍ഭസ്ഥ ശിശുവിനു ഭീഷണിയായേക്കാം.
3. പൂച്ചകളുമായി സമ്പര്‍ക്കമോ പൂച്ചക്കൂടുകള്‍ വൃത്തിയാക്കലോ അരുത്‌. പൂച്ചയില്‍ നിന്നും മാരകമായ രോഗങ്ങള്‍ ഗര്‍ഭിണിക്ക്‌ പകര്‍ന്നേക്കാം. അതുപോലെ തന്നെ എലിശല്യം ഉള്ള വീടും ഗര്‍ഭിണിക്ക്‌ നന്നല്ല.
4. ഡോക്ടര്‍ പറയുന്ന എക്സര്‍സൈസുകള്‍ മാത്രം ചെയ്യുക. ഇരട്ടകളെ ഗര്‍ഭം ധരിച്ചവര്‍, ഗര്‍ഭം അലസിയ മുന്‍ ചരിത്രമുള്ളവര്‍, ഹൃദ്രോഗം, ശ്വാസകോശരോഗം എന്നിവയുള്ളവര്‍ ആദിയായ സ്ത്രീകള്‍ക്ക്‌ വ്യായാമമേ പാടില്ല.
5. ഒരു വശം ചരിഞ്ഞു കിടക്കുക, കഴിഴ്ന്നു കിടന്ന് ഉറങ്ങാന്‍ തീരെ പാടില്ല (ആദ്യ ഘട്ടം കഴിഞ്ഞാല്‍ ഇതു ശ്രമിച്ചാലും കഴിയുകയുമില്ല!)
6. ഡോക്റ്റര്‍ പറയുന്ന മരുന്നുകള്‍ അല്ലാതെ ഒന്നും കഴിക്കരുത്‌- വൈറ്റമിന്‍ സപ്ലിമന്റ്‌ പോലും. അക്യൂട്ടെന്‍, തലോമിഡ്‌ ടെഗിസണ്‍ തുടങ്ങിയ മരുന്നുകള്‍ ക്ഷണം ഗര്‍ഭശ്ചിദ്രം വരുത്തിയേക്കാം. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളും ഹൃദ്രോഗത്തിന്റെ മരുന്നുകളും ഉണ്ടെങ്കില്‍ സാധാരണ അവ നിര്‍ത്തി വയ്ക്കേണ്ടതായി വരും - ഡോക്റ്ററോട്‌ ചോദിച്ച്‌ മനസ്സിലാക്കുക.

III. വേദനകള്‍
ഗര്‍ഭത്തിന്റെ ആദ്യ കാലത്ത്‌ ആര്‍ത്തവസമയം പോലെ കുത്തിക്കുത്തി വേദന സര്‍വ്വസാധാരണമാണ്‌ -ഇത്‌ ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതുമൂലമാണ്‌. മൂന്നു മാസത്തിനു ശേഷം ഗര്‍ഭപാത്രം വികസിക്കുന്നതിനാല്‍ പേശികള്‍ വലിയുന്നതു പോലത്തെ വേദനയും പ്രസവമടുത്ത സമയത്ത്‌ പ്രസവവേദനപോലെയുള്ള വ്യാജവേദനയും കണ്ടുവരുന്നു, എന്നാല്‍ ഇതല്ലാതെയോ വളരെ തീവ്രമായോ മണിക്കൂറുകള്‍ നീളുന്നതായോ ഉള്ള എന്തു വേദനയും ഡോക്റ്ററോട്‌ പറയുക. പ്രത്യേകിച്ച്‌ രക്തസ്രാവങ്ങളോടൊപ്പമുള്ള വേദനകള്‍ അപകടകരമാണ്‌.

IV. ഭക്ഷണം
ഗര്‍ഭിണിയുടെ ഭക്ഷണം ധാതുലവണങ്ങളും വൈറ്റമിനുകളും ചേര്‍ന്ന് സമ്പൂര്‍ണ്ണവും സമ്പുഷ്ടവും ആയിരിക്കണം. പ്രതിദിനം അത്യാവശ്യമുള്ളവ
(ഓരോ ദിവസവും ഉള്‍പ്പെടുത്തേണ്ടത്‌)
1. പ്രോട്ടീന് 25 ഗ്രാം
2. കാത്സ്യം 1000 മില്ലിഗ്രം
3. ഇരുമ്പ് ~
4. ഫോളേറ്റ് - 5 മില്ലിഗ്രാം
5. വിറ്റാമിന് എ 0.8 മില്ലിഗ്രാം
6. വിറ്റാമിന് ഡി
7. വിറ്റാമിന് സി
8. കാര്ബോ ഹൈഡ്രേറ്റ് 4-6 കപ്പ്‌ ചോറിനു തുല്യം.
ഫോളിക്ക്‌ ആസിഡ്‌ അത്യാവശ്യം വേണ്ടതിനാല്‍ ഡോക്റ്റര്‍ കുറിച്ചു തരുകയാണ്‌ പതിവ്‌. ഡോക്റ്റര്‍ വിട്ടുപോയെങ്കില്‍ ഫോളിക്ക്‌ ആസിഡ്‌ കഴിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു മനസ്സിലാക്കുക.

ആകെ കണ്‍ഫ്യൂഷനായെന്ന് തോന്നുന്നോ?
ഒരുപാട്‌ പച്ചയിലക്കറികള്‍ (ചീര-പാലക്ക്‌, ,മുരിങ്ങയില,ചേമ്പിന്‍ താള്‍) കാരറ്റ്‌, ബീറ്റ്‌
നോണ്‍ വെജന്‍ ആണെങ്കില്‍ ലോ ഫാറ്റ്‌ പാല്‍, തൈര്‌. ഫുള്‍ വെജന്‍ ആണെങ്കില്‍ ഫോര്‍ട്ടിഫൈഡ്‌ കോണ്‍ഫ്ലേക്സ്‌ അല്ലെങ്കില്‍ സോയ്‌
ഓറഞ്ച്‌/ നാരങ്ങാ/ മുസംബി/ തക്കാളി
ഉരുളക്കിഴങ്ങ്‌/ ചെറുപയര്‍/വന്‍പയര്‍/കടല

കഠിന നോണ്‍ വെജി ആണെങ്കില്‍ ഇത്രേം ഒക്കെ കൂട്ടി വല്ലപ്പോഴും ചാളയോ പൊടിമീനോ കൂട്ടി, നിറയേ ചോറുണ്ടോ ഗര്‍ഭിണീ, അസ്‌ സിമ്പിള്‍ അസ്‌ ദാറ്റ്‌!
(പച്ചമാങ്ങാ, നെല്ലിക്കാ, ഒന്നും മറക്കണ്ടാ.)

V. ജലം
ശിശുവിന്റെ ജീവനിലും ആരോഗ്യത്തിലും ജലം ഒരു വലിയ പങ്കു വഹിക്കുന്നു. ഗര്‍ഭിണിക്ക്‌ മലബന്ധം, വായുകോപം, എഡീമ, രക്തസമ്മര്‍ദ്ദാധിക്യം. താല്‍ക്കാലിക പ്രമേഹം, യൂറിക്ക്‌ ആസിഡ്‌ കൂടല്‍ എന്നിവ മാറാനും സുഖപ്രസവസാദ്ധ്യത്തിനും ഗര്‍ഭകാലം മുഴുവന്‍ ആവശ്യത്തിനു ജലം കുടിക്കേണ്ടതുണ്ട്‌.ആവശ്യത്തിനു (5 ഗ്ലാസ്സിലധികം) ശുദ്ധ ജലം കുടിക്കുക. ഓരോ ദിവസവും. എന്നും കുളിക്കുക, വലിയ തണുപ്പുള്ള നാട്ടിലല്ലെങ്കില്‍.

Saturday, August 12, 2006

രോഗിവര്യന്‍

ആരാണ്‌ ഒരാശുപത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്നാലോചിച്ചിട്ടുണ്ടോ? ആരാണ്‌ ആശുപത്രി നടത്താനും ഡോക്റ്റര്‍ക്കും നഴ്സിനും ക്ലീനര്‍ക്കും റിസപ്ഷനിസ്റ്റിനും സെക്യൂരിറ്റി ഗാര്‍ഡിനും അനസ്തൈറ്റിസ്റ്റിനും റേഡിയോളജിസ്റ്റിനും ക്യാന്റീന്‍ കുക്കിനും കെമിസ്റ്റിനും ഇലക്ട്രീഷ്യനും തൊഴിലും ശമ്പളവും കൊടുക്കുന്ന മഹദ്‌ വ്യക്തി? രോഗി. ജീവനും പണവും സമയവും വിശ്വാസവും ആശുപത്രിയെന്ന സ്ഥാപനത്തെ വിശ്വസിച്ചേല്‍പ്പിക്കുന്ന ആ സുപ്രധാനിയെക്കുറിച്ച്‌ വളരെയൊന്നും പുസ്തകങ്ങളുണ്ടെന്ന് തോന്നുന്നില്ല.

അഷ്ടാംഗഹൃദയപ്രകാരം ലക്ഷണമൊത്ത രോഗി ധീരനും ജീവിക്കാനുള്ള ത്വര നിറഞ്ഞു നില്‍ക്കുന്നവനും ആരോഗ്യത്തിന്റെ വിലയറിയുന്നവനും ആത്മവിശ്വാസമുള്ളവനും സ്വന്തം രോഗത്തെക്കുറിച്ച്‌ അറിയുന്നവനും ചികിത്സക്കു മുടക്കാന്‍ പണം മുടക്കാന്‍ ത്രാണിയുള്ളവനും സ്വന്തം അസുഖവും ലക്ഷണങ്ങളും വൈദ്യനെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിവുള്ളവനുമാകണം.

രോഗീപരിചരണം കര്‍മ്മയോഗവും തപ:ശ്ചര്യയും ആയിരുന്ന വാഗ്ഭടാചാര്യരുടെ കാലത്തുനിന്നും പരസഹസ്രകോടി വരുമാനമുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക്‌ തൊഴിലും ഉപജീവനമര്‍ഗ്ഗവുമെന്ന നിലക്ക്‌ വൈദ്യശാസ്ത്രം മാറിയ ഇക്കാലത്ത്‌ ഒരു രോഗിയുടെ ഉത്തരവാദിത്വങ്ങളും അവകാശവും മേല്‍പ്പറഞ്ഞതില്‍ നിന്നും ആശയപരമായി വത്യസ്തമല്ലെങ്കില്‍ കൂടി പതിന്മടങ്ങ്‌
സങ്കീര്‍ണ്ണമാണ്‌.

രോഗികള്‍ നിന്ദ്യരോ?
" മരുന്നു ചോദിക്കെന്നൊക്കെ കുഞ്ഞിനു എളുപ്പം പറയാം, അത്‌ പ്രൈവറ്റു ക്ലിനിക്കല്ല, ഈ എസ്‌ ഐ ആശുപത്രിയാ, ' നിന്റച്ചന്റെ കാശാണോടീ ഇവിടെ മുടക്കുന്നത്‌' എന്നാ എന്റെ മോള്‍ടെ പ്രായമുള്ള സിസ്റ്റര്‍ എന്നോട്‌ ചോദിച്ചത്‌" . ഒരു കശുവണ്ടി തൊഴിലാളി എന്നോട്‌ ഒരിക്കല്‍ പറഞ്ഞതാണ്‌.

എത്ര ദയനീയമായ അവസ്ഥ. ഇയവരുടെ ചെറിയ ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കുന്ന തുകയും ഇവരുടെ തൊഴില്‍ ശാല ഉടമയായ വ്യക്തി നിയമവിധേയമായി ഒടുക്കുന്ന തുകയും ചേര്‍ന്ന ഇന്‍ഷ്വറന്‍സ്‌ പ്രീമിയം കൊണ്ട്‌ നടത്തുന്ന സ്കീം ആണ്‌ ഈ എസ്‌ ഐ. ഇങ്ങനെ ഒരു സംവിധാനമില്ലായിരുന്നെങ്കില്‍ തൊഴിലോ കാശോ മറ്റെവിടെങ്കിലും കണ്ടെത്തേണ്ടിയിരുന്ന ഒരു സ്ത്രീ അതിനു പണം മുടക്കിയ കസ്റ്റമറോട്‌ ചോദിക്കുന്നു ആരുടെ അപ്പന്റെ കാശെന്ന്!

അപ്പന്റെ കാശ്‌ മനോഭാവം വളരെ കൂടിയ തോതില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണെങ്കിലും മറ്റു പലയിടങ്ങളിലും പലപ്പോഴും കാണാവുന്നതേയുള്ളു. ഒരു സംശയം ചോദിച്ചാല്‍ മുഖം ചുളിയുന്ന ഡോക്റ്ററില്‍, ബില്ലിലെ പട്ടികയില്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചു തരാന്‍ പറഞ്ഞാല്‍ മടിക്കുന്ന നഴ്സില്‍, എത്ര തരം ചികിത്സ രോഗിയുടെ അസുഖത്തിന്‌ നിലവില്‍ ഉണ്ടെന്നും, അതില്‍ ഏത്‌ എന്തുകൊണ്ട്‌ തിരഞ്ഞെടുത്തെന്ന് പറഞ്ഞു തരാന്‍ മടിക്കുന്ന വിദഗ്ദ്ധനില്‍, മറ്റൊരു ഡോക്റ്ററുടെ ഉപദേശം കൂടി കേട്ടിട്ടു മടങ്ങിയെത്താമെന്ന് പറഞ്ഞാല്‍ ഹാലിളകുന്ന ആശുപത്രി റെജിസ്റ്റ്രാറില്‍- എല്ലാവരിലും "വേണേല്‍ തിന്നിട്ട്‌ എഴുന്നേറ്റുപോടാ" എന്ന സര്‍വ്വാണിസ്സദ്യ വിളമ്പുകാരനെ കാണാം. പലപ്പോഴും വളരെ ചിലവേറിയതും പുകഴ്പെറ്റതുമായ ആശുപത്രികളില്‍പ്പോലും.

ഉബേരിമേ ഫീഡി
Uberrimae feidi എന്ന ലത്തീന്‍ വാക്ക്‌ ചിലതരം കരാറുകാര്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രത്യേകബന്ധത്തിനുള്ള നിമയത്തിന്റെ ജാര്‍ഗണ്‍ ആണ്‌ . "പരിപൂര്‍ണ്ണവും പരിപാവനവുമായ പരസ്പരവിശ്വാസം" എന്നാണ്‌ ഈ പ്രയോഗത്തിന്റെ അര്‍ത്ഥം.

ഭാര്യയും ഭര്‍ത്താവും തമ്മില്‍, ബിസിനസ്സ്‌ പാര്‍ട്‌ണര്‍മാര്‍ തങ്ങളില്‍, ഇന്‍ഷ്വററും ഇന്‍ഷ്വേഡും തമ്മില്‍, വക്കീലും കക്ഷിയും തമ്മില്‍ ഒക്കെ ഉബേരിമേ ഫീഡി കരാറുകള്‍ ആണ്‌ ഉള്ളത്‌. അതായത്‌, ഇവര്‍ തമ്മിലുള്ള പരിപാവനമായ ബന്ധം മാത്രം മതി അവര്‍ തങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും, പറയേണ്ട കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ കള്ളമില്ലാതെ പരസ്പരം പറയുന്നുണ്ടെന്നും പരസ്പരമുള്ള ബാദ്ധ്യതകള്‍ ഒന്നൊഴിയാതെ നിറവേറ്റുന്നുണ്ടെന്നും നിയമം അനുമാനിക്കുന്നു. ഇതിനു തെളിവുകളോ, വിശദീകരണങ്ങളോ മറ്റൊന്നും ബോധിപ്പിക്കേണ്ടതില്ല.

അതേ കാരണം കൊണ്ട്‌ തന്നെ ഉബേരിമേ ഫീഡി ലംഘിക്കപ്പെട്ടു എന്ന് തെളിഞ്ഞാല്‍ അത്‌ അതിഗുരുതരമായ വഞ്ചനയായി കണക്കാക്കപ്പെടും. ഡോകറ്ററും രോഗിയും തങ്ങളിലെ കരാറും
ഉബേരിമേ ഫീഡി ആയതിനാലാണ്‌ ഇത്രയും പറഞ്ഞതെന്ന് പറയേണ്ടതില്ലല്ലോ. നിങ്ങളുടെ മുതുകിലെ വരട്ടുചൊറിക്ക്‌ മരുന്നു കുറിക്കുന്ന ഡോക്റ്ററും നിങ്ങളും ഒരു കരാര്‍ ഒപ്പിടേണ്ടാത്തത്‌ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ തത്വമാണതിനു പിന്നില്‍. നിങ്ങള്‍ രോഗിയായി അദ്ദേഹത്തെ കണ്ടു എന്നത്‌ മതി കരാര്‍. ബാക്കിയൊന്നിനും തെളിവ്‌ നിയമത്തിന്‌ ആവശ്യമില്ല, എല്ലാ കാര്യങ്ങളും നിങ്ങള്‍ ചര്‍ച്ച ചെയ്തെന്നും, പരസ്പരം പരിപൂര്‍ണ്ണമായി മനസ്സിലാക്കിയെന്നും, സ്വന്തം ശരീരത്തിനു ഡോക്ടര്‍ കൊടുക്കുന്ന അതേ ശ്രദ്ധയോടെ നിങ്ങളുടെ ശരീരത്തെയും പരിചരിച്ചെന്നും കോടതിക്ക്‌ അനുമാനിക്കാന്‍.

ഈ തത്വത്തെ തര്‍ജ്ജിമ ചെയ്താല്‍ "ഡോക്റ്ററും രോഗിയും വക്കീലും കക്ഷിയും അന്യോന്യം കള്ളം പറയുകയോ കര്‍ത്തവ്യബോധത്തോടെ പെരുമാറാതിരിക്കുകയോ ചെയ്യരുത്‌" എന്നോ മറ്റോ ആയി വരും. ഇതിന്റെ കടമ കൂടിയ ഭാഗത്തെ വെട്ടി നീക്കി "വക്കീലിനോടും ഡോക്റ്ററോറ്റും കള്ളം പറയരുത്‌" എന്നാക്കിയ മഹാന്‍ ആരാണാവോ? വക്കീലോ ഡോക്റ്ററോ?


രോഗിയുടെ അവകാശവും കടമകളും
1. ചികിത്സ എന്നത്‌ കണ്‍സള്‍ട്ടന്‍സി കോണ്ട്രാക്റ്റാണ്‌. നിങ്ങളെ സ്വയം ചികിത്സിക്കാനുള്ള അറിവും യന്ത്രസാമഗ്രികളും കൈവശമില്ലാത്തതുകൊണ്ട്‌, അതുള്ള വ്യക്തിയേയോ പ്രസ്ഥാനത്തിനേയോ നിങ്ങള്‍ കണ്‍സള്‍ട്ടന്റ്‌ ആയി നിയമിക്കുന്നു. ചികിസ്ല ഇന്‍ഷ്വറന്‍സ്‌ വഴി ആണെങ്കിലും
വത്യാസമില്ല, നിങ്ങളുടെ കണ്‍സള്‍ട്ടന്‍സി കൂലി ബാദ്ധ്യതയെ നിങ്ങള്‍ പണമടച്ച്‌ ഇന്‍ഷ്വര്‍ ചെയ്യുന്നെന്നു മാത്രം.

ഇതേ കാരണം കൊണ്ട്‌ തന്നെ നിങ്ങള്‍ക്ക്‌ പരിപൂര്‍ണ്‍ന ബോദ്ധ്യവും വിശ്വാസവും വരാത്ത ഡോക്റ്റരെ പിരിച്ചുവിട്ട്‌ അടുത്തയാളിനെ നിയമിക്കാന്‍ അവകാശം നിങ്ങള്‍ക്കുണ്ടെന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നതു തന്നെയാവും ബുദ്ധി.

2. നിങ്ങള്‍ക്കറിയാത്ത ഒരു ഉടമ്പടിയും ഒപ്പുവയ്ക്കരുത്‌, ഇന്‍ഷ്വറന്‍സ്‌ പേപ്പറുകള്‍ പോലും.

3. നിങ്ങളുടെ ചികിത്സാസംബന്ധിയായ എല്ലാ റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പ്‌ കിട്ടാന്‍ അവകാശമുണ്ട്‌ (രഘുനാഥ്‌ രഹേജ vs മഹാരാഷ്ട്രാ മെഡിക്കല്‍ കൌണ്‍സില്‍)
4. മരുന്നു ഗവേഷണമോ പരീക്ഷണമോ ആണ്‌ നിങ്ങളുടെ മേല്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത്‌ അറിയാനും തടയാനുമുള്ള അവകാശം (ഇതിനെക്കുറിച്ച്‌ മുന്‍പൊരു പോസ്റ്റില്‍ വിശദമായി എഴുതിക്കഴിഞ്ഞു)
5. ചികിത്സാ രീതികളും, ചികിത്സകന്റെ പേരുവിവരങ്ങളും മരുന്നുകളും അതുപയോഗിക്കേണ്ട വിധവും, പാര്‍ശ്വഫലങ്ങളും അറിയാനുള്ള അവകാശം
6. ആശുപത്രി നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുകയോ മറ്റൊരാള്‍ക്ക്‌ കൈമാറുകയോ ചെയ്യുന്നത്‌ തടയാനുള്ള അവകാശം

7. ആശുപത്രി നിയമങ്ങള്‍ അറിയാനും അനുസരിക്കാനുമുള്ള കടമ
8. രോഗത്തെ സംബന്ധിക്കുന്ന തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഡോക്റ്ററോട്‌
പറയാനുള്ള കടമ
9. എല്ലാരോഗങ്ങള്‍ക്കും ചികിത്സയും ശാന്തിയും ഇല്ലെന്നും ഡോക്റ്റര്‍ക്കും പിഴവുകള്‍ ന്യായമായി സംഭവിച്ചേക്കാമെന്നും അറിയാനുള്ള കടമ


കടമകള്‍ നിറവേറ്റാതിരുന്നാല്‍ നിങ്ങള്‍ക്കെതിരേയും അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക്‌ ആശുപത്രിക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കാം. മെഡിക്കല്‍ കൌണ്‍സില്‍, കണ്‍സ്യൂമര്‍- സിവില്‍ ക്രിമിനല്‍ കോടതികള്‍ എന്നിവയില്‍ അന്യായം ബോധിപ്പിക്കുകയും നാഷ്ടപരിഹാരവും ശിക്ഷകളുമടക്കം പരിഹാരങ്ങളും രോഗിക്കും ഡോക്റ്റര്‍ക്കും തേടാവുന്നതുമാണ്‌.

ലംഘിക്കപ്പെടാത്ത ഒരവകാശവുമില്ല എന്ന ഒറ്റക്കാരണം മതി അവകാശങ്ങളെക്കുറിച്ച്‌ അറിയാന്‍. വൈദ്യത്തിന്റെ ഉപഭോക്താവാകാത്ത പരിഷ്കൃത മനുഷ്യനില്ല. അതിനാല്‍ വൈദ്യത്തെയും വൈദ്യനേയും ചികിത്സാരീതികളെക്കുറിച്ചും രോഗാവസ്ഥകളെക്കുറിച്ചും അറിയാന്‍ നാം ബാദ്ധ്യസ്തരാണ്‌.

Monday, August 07, 2006

ഗര്‍ഭരക്ഷ: സെര്‍ക്ലേജിംഗ്‌

അത്യാഹിതം സംഭവിച്ചശേഷം ചികിത്സിക്കല്‍ എന്നതില്‍ നിന്നും രോഗവും അപായവും ഒഴിവാക്കല്‍ ചികിത്സയിലേക്കുള്ള അലോപ്പതി സമ്പ്രദായത്തിന്റെ ആശാസ്യമായ മാറ്റത്തിന്റെ ഭാഗമാണ്‌ സെര്‍ക്ലേജിംഗ്‌ പോലെയുള്ള ഗര്‍ഭരക്ഷാനടപടികള്‍. cervical cerclage എന്നാല്‍ ഗര്‍ഭപാത്രത്തിന്റെ മുഖം (cervix) ചരടിട്ട്‌ മുറുക്കിക്കെട്ടല്‍ (cerclaging) എന്നാണ്‌ വാഗര്‍ത്ഥം.

1. സെര്‍ക്ലേജ്‌ എന്തിന്‌?
സ്വന്തം വളര്‍ച്ചക്കനുസരിച്ച്‌ ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ചുവരുകളില്‍ പുറത്തേക്ക്‌ മര്‍ദ്ദം ചെലുത്തുന്നു. ഈ മര്‍ദ്ദം മൂലം ശേഷി കുറഞ്ഞ ഗര്‍ഭപാത്രമുഖം (incompetent cervix) ഉള്ളവരില്‍ ഗര്‍ഭാശയം വളരെ നേരത്തേ തുറക്കുകയും 4 മുതല്‍ 7 വരെ മാസം ഗര്‍ഭിണീയായിരിക്കെ പൂര്‍ണ്ണവര്‍ച്ചയെത്താതെ പ്രസവിക്കുകയോ ഗര്‍ഭം അലസി പ്രസവിക്കുകയോ ചെയ്യാന്‍ സാദ്ധ്യത വളരെകൂടുതലാണ്‌. 100 ഗര്‍ഭങ്ങളില്‍ ഏകദേശം രണ്ടെണ്ണത്തില്‍ അ ഗര്‍ഭാശയ മുഖത്തിന്‌ ഇങ്ങനെ കണ്ടു വരുന്നു.

പ്രഥാനമായും നാലു കാരണങ്ങളാല്‍ ഗര്‍ഭാശയമുഖ ബലക്ഷയം സംഭവിക്കാം :
i. മുന്‍ പ്രസവങ്ങളില്‍ സംഭവിച്ച കേടുപാടുകള്‍
ii. ജന്മനാ ഉള്ള ഗര്‍ഭാശയ കേടുപാടുകള്‍
iii. നേരത്തേ നടത്തിയിട്ടുള്ള സേര്‍വിക്കല്‍ ശസ്ത്രക്രിയകള്‍ (ഉദാ: ഡി & സി അഥവാ ഡയലേഷന്‍ & ക്യൂററ്റേജ്‌)
iv. രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ ജനിച്ചയാളാണ്‌ ഗര്‍ഭിണിയെങ്കില്‍ അവര്‍ക്കു ചെറുപ്പത്തില്‍ ഉണ്ടായ ചില രാസവസ്തൂ സമ്പര്‍ക്കങ്ങള്‍ (ഇന്ത്യയില്‍ ഇത്‌ ഇല്ല)

ബലക്ഷയമുള്ള ഗര്‍ഭപാത്രങ്ങളെ സാധാരണ ഗതിയില്‍ തിരിച്ചറിയുക എളുപ്പമല്ല എങ്കിലും മൂന്നാം മാസത്തോടടുപ്പിച്ചുള്ള അള്‍ട്രാ സൌണ്ട്‌ സ്കാനില്‍ ഗര്‍ഭാശയത്തിന്റെ മുഖത്തിന്‌ നീളക്കൂടുതല്‍ ഉണ്ടോ എന്നളന്ന് ഏകദേശ കൃത്യതയോടെ അറിയാനാവും. മൂന്നു മാസം വളര്‍ച്ച കഴിഞ്ഞ ഭ്രൂണങ്ങളില്‍ 25% അപകടഛിദ്രങ്ങളും ബലക്ഷയമുള്ള സേര്‍വിക്സിനാലെ ഉണ്ടാകുന്നതാണെന്നതിനാല്‍ അതിനെ തിരിച്ചറിയലും ചികിത്സിക്കുന്നതും ഗര്‍ഭരക്ഷയില്‍ വളരെ വലിയ ഒരു പങ്ക്‌ വഹിക്കുന്നുണ്ട്‌. ഇന്ന് നിലവില്‍ ഉള്ളതില്‍ പ്രദ്ധാന ചികിത്സ സെര്‍വിക്കല്‍ സെര്‍ക്ലേജ്‌- (ലളിതമായ ഭാഷയില്‍) ഗര്‍ഭാശയമുഖം തുന്നിക്കെട്ടല്‍ -തന്നെയാണ്‌

2. സെര്‍ക്ലേജ്‌ ആര്‍ക്ക്‌, എപ്പോള്‍?
12 മുതല്‍ 15 ആഴ്ച്ച വരെയുള്ള ഗര്‍ഭകാലമാണ്‌ സെര്‍ക്ലേജിനു സാധാരണ തിരഞ്ഞെടുക്കാറ്‌. എന്നാല്‍ ഇതിനു ശേഷമുള്ള കാലത്ത്‌ ഗര്‍ഭാശയം തുറക്കുന്നതായി സംശയം തോന്നിയാലും അടിയന്തിര സെര്‍ക്ലേജ്‌ ചെയ്യാറുണ്ട്‌.

90 ശതമാനം ബലക്ഷയജന്യമായ അപകടങ്ങളും ഇല്ലാതാക്കാന്‍ സെര്‍ക്ലേജിനു സാധിക്കും. എന്നാല്‍ താഴെപ്പറയുന്നവരില്‍ സെര്‍ക്ലേജ്‌ നടത്താറില്ല.
i. 4 സെന്റിമീറ്ററില്‍ കൂടുതല്‍ ഗര്‍ഭാശയമുഖം തുറന്നു കഴിഞ്ഞവര്‍
ii. ഗര്‍ഭാശയമുഖത്ത്‌ ഇന്‍ഫ്കഷനുകളോ മറ്റ്‌ ക്ഷതങ്ങളോ സംഭവിച്ച്‌ ഇരിക്കുന്നവരില്‍
iii. ഗര്‍ഭം വളരെയേറെ പുരോഗമിച്ചു കഴിഞ്ഞശേഷം ബലക്ഷയം സംഭവിക്കുന്നവരില്‍
ഇങ്ങനെയുള്ളവര്‍ക്ക്‌ മുഴുനീള പരിപൂര്‍ണ്ണ വിശ്രമം മാത്രമേ നിവൃത്തിയുള്ളു.

3. പലതരം സെര്‍ക്ലേജുകള്‍
അഞ്ചുതരം സെക്ലേജുകള്‍ നിലവിലുണ്ട്‌. അതില്‍ പ്രധാനമായും മാക്‌ ഡൊണാള്‍ഡ്‌ സെര്‍ക്ലേജും ശിരോദ്കര്‍ സെര്‍ക്ലേജുമാണ്‌. മാക്‌ ഡൊണാല്‍ഡും ശിരോദ്കറും തമ്മിലുള്ള പ്രധാന വത്യാസം മാക്ക്‌ 37 ആഴ്ചയിലോ അല്ലെങ്കില്‍ പ്രസവലക്ഷണം തുടങ്ങുമ്പോഴോ ഊരി മാറ്റുകയും ശേഷം സാധാരണ ഗര്‍ഭമായി കണക്കാക്കുകയും ശിരോദ്കര്‍ രീതിയില്‍ തുന്നല്‍ ആജീവനാന്തം നിലനില്‍ക്കുകയും പ്രസവം സിസേറിയന്‍ വഴി മാത്രം സാദ്ധ്യമാവുകയും ചെയ്യുന്നു എന്നുള്ളതാണ്‌. മോഡിഫൈഡ്‌ ശിരോദ്കര്‍ എന്ന പുതിയ രീതിയിലും സ്റ്റിച്ചുകള്‍ ഗര്‍ഭാവസാനം ഊരിക്കളയാന്‍ സാദ്ധ്യമാണ്‌

പെര്‍മനെന്റ്‌ സ്റ്റിച്ച്‌ ആണോ താല്‍ക്കാലിക സ്റ്റിച്ച്‌ ആണോ എന്ന് ഡോക്റ്ററോട്‌ ചോദിച്ച്‌ മനസ്സിലാക്ക്കേണ്ടതുണ്ട്‌.

മൂന്നാമത്തെ രീതി ഹെഫ്നര്‍ മെതേഡ്‌ പ്രത്യേക തരം സ്റ്റിച്ചിനാലെ ഏറ്റവും കുറവ്‌ ബലക്ഷയമുള്ളവര്‍ക്ക്‌ ഏറ്റവും കുറഞ്ഞ തുന്നല്‍ നടത്താന്‍ ഉപയോഗിക്കുന്ന്നു

നാലാമത്തെ രീതിയായ യൂട്രോ കനാല്‍ ചികിത്സ മറ്റു രീതികള്‍ പരാജയപ്പെട്ടവര്‍ക്ക്‌ മിക്കവാറും ലാപ്പെറോസ്കോപ്പിക്ക്‌ ചികിത്സയായി നടത്തുന്നതും സിസേറിയന്‍ വഴി മാത്രം പ്രസവിക്കാനാകുന്നതുമാണ്‌.

അഞ്ചാം തരം സെര്‍ക്ലേജ്‌ - ലാഷ്‌ രീതി- ജന്മനാ സെര്‍വിക്സിനു തകരാറുള്ളവര്‍ക്ക്‌ മാത്രം ചെയ്യുന്നതാണ്‌.

4. ആശുപത്രിക്ക്‌ പോകാന്‍ തയ്യാറെടുപ്പ്‌
സ്റ്റിച്ചുകള്‍ ഇടുന്നതിനു തലേന്ന്
പാതിരാത്രിക്ക്‌ ശേഷം ഒന്നും കഴിക്കാന്‍ പാടില്ല, മിക്കവാറും വെള്ളം കുടിക്കാനും പാടില്ലെന്ന് നിര്‍ദ്ദേശമുണ്ടാവും.
ഡോക്റ്റര്‍ വജൈനല്‍ അള്‍ട്രാസ്കാന്‍ അടക്കം
പലതരം പരിശോധനകളും നടത്തും.

5. സെര്‍ക്ലേജ്‌ ചെയ്യുമ്പോള്‍
രാവിലെ മുതല്‍ IV ഡ്രിപ്പ്‌ കൊടുക്കാറുണ്ട്‌.

ഗര്‍ഭിണിയുടെ ആരോഗ്യവും സ്റ്റിച്ചിന്റെ രീതിയും മറ്റും കണക്കിലെടുത്ത്‌ ലോക്കലോ ജനറലോ അനസ്തീഷ്യ നല്‍കുന്നു
സ്റ്റിച്ച്‌ ഇടാന്‍ 15 മുതല്‍ 30 മിനുട്ട്‌ വേണ്ടിവരാറുണ്ട്‌
അതിനു ശേഷം 4 മുതല്‍ 12 മണിക്കൂര്‍ വരെ ആശുപത്രിയില്‍ കിടത്തുകയും സാധാരണമാണ്‌.
ചെറിയ ബ്ലീഡിങ്ങും ക്രാംപ്‌ അഥവാ കൊളുത്തിപ്പിടിക്കുനതുപോലെയുള്ള വേദനയും സാധാരണയാണെങ്കിലും ഡോക്റ്ററേ അറിയിക്കേണ്ടതുണ്ട്‌
ഡിസ്ച്ചാര്‍ജ്‌ ചെയ്തു കഴിഞ്ഞിട്ട്‌ കുറച്ചു ദിവസം പരിപൂര്‍ണ്ണ ബെഡ്‌ റെസ്റ്റും അതിനുശേഷം ഭാഗിക ബെഡ്‌ റെസ്റ്റും പറയുകയാണ്‌ ചെയ്യാറ്‌.

6. പ്രതിസന്ധികള്‍
അപൂര്‍വമായേ പ്രതിസന്ധികള്‍ ഉണ്ടാവാറുള്ളു. എങ്കിലും
i. കോണ്ട്രാക്ഷന്‍ അതായത്‌ പ്രസവം പോലെയുള്ള വേദന
ii. ഡോക്റ്റര്‍ പ്രതീക്ഷിക്കാന്‍ പറഞ്ഞതിലും കൂടുതല്‍ രക്തം പോക്ക്‌
iii. 100 ഡിഗ്രീയിലും കൂടുതല്‍ പനി
iv. ദുര്‍ഗന്ധമുള്ള വെള്ളപോക്ക്‌
v. ഗര്‍ഭസ്രാവങ്ങള്‍ ഒലിക്കല്‍
എന്നിവയുണ്ടായാല്‍ അടിയന്തിരമായി ഡോക്റ്റര്‍ക്ക്‌ ഫോണ്‍ ചെയ്യുക

സെര്‍ക്ലേജ്‌ നടത്തിയിട്ടുള്ള കാര്യം ഗര്‍ഭകാലം മുഴുവന്‍ ഓര്‍മ്മിക്കുകയും അഴിച്ചു
മാറ്റേണ്ട സമയത്ത്‌ കൃത്യമായി ആശുപത്രിയില്‍ എത്തുകയും അവശ്യം വേണ്ടതാണ്‌.

സ്റ്റിച്ച്‌ എടുക്കാന്‍ നിസ്സാരമായ സമയം മതി. എന്നാല്‍ എടുക്കാതെ പ്രസവത്തിലേക്ക്‌ നീങ്ങിപ്പോയാല്‍ ഗര്‍ഭപാത്രത്തിന്‌ കേടുപാടുകള്‍ സംഭവിച്ചേക്കാം എന്നതിനാല്‍ എല്ലാ ഡോക്റ്ററോടും ഓരോതവണയും സെര്‍ക്ലേജ്‌ ഉള്ള കാര്യം ഓരോ സന്ദര്‍ശനത്തിലും ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്‌.

7. ശേഷം ഗര്‍ഭകാലം
ഭാരം ഉയര്‍ത്താതെയും വളരെ ആയാസപ്പെടാതെയും നോക്കേണ്ടതുണ്ട്‌

ഡോക്റ്റര്‍ പറഞ്ഞ സമയത്തെല്ലാം ചെക്ക്‌ അപ്പ്‌ നടത്തേണ്ടതുണ്ട്‌
ചിലപ്പോള്‍ മരുന്നുകളും കഴിക്കാന്‍ പറഞ്ഞേക്കാം.

ലൈംഗികബന്ധം ഒഴിവാക്കാന്‍ സാധാരണ പറയാറുണ്ട്‌.

8. പ്രസവശേഷം
മിക്കവാറും ഒരിക്കല്‍ സെര്‍ക്ലേജ്‌ നടത്തിക്കഴിഞ്ഞാല്‍ ശേഷമുള്ള ഗര്‍ഭത്തില്‍ വീണ്ടും വേണ്ടിവരുന്നതായാണ്‌ കാണുന്നത്‌ .